പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി രണ്ടാം റാങ്കുകാരന്റെ ഹരജിയില്‍

Update: 2022-08-22 09:33 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രഫസറായുള്ള നിയമനം സ്‌റ്റേ ചെയ്ത് ഹൈക്കോടതി. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ഡോ. ജോസഫ് സ്‌കറിയ നല്‍കിയ ഹരജിയിലാണ് നടപടി. നിയമനത്തിലെ എല്ലാ തുടര്‍നടപടികളും നിര്‍ത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. ഈ മാസം 31 വരെയാണ് ഇടക്കാല സ്റ്റേ നിലനില്‍ക്കുക. നടപടികള്‍ പാലിച്ചല്ല നിയമനമെന്ന പരാതിയില്‍ ഗവര്‍ണര്‍, സര്‍ക്കാര്‍, കണ്ണൂര്‍ വിസി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

കേസില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. നിയമന നടപടികളെല്ലാം സ്‌റ്റേ ചെയ്ത് പ്രിയാ വര്‍ഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ടാണ് സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചത്. പ്രിയയുടെ നിയമനത്തില്‍ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ട്, സ്വജനപക്ഷപാതപരമായിരുന്നു നിയമനമെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഹരജി ആഗസ്ത് 31ന് വീണ്ടും പരിഗണിക്കും. അതുവരെയാണ് പ്രിയാ വര്‍ഗീസിന്റെ നിയമനത്തിന് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗണ്‍സില്‍ കൈപ്പറ്റി. പ്രിയ വര്‍ഗീസിന്റെ നിയമനം നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്‌റ്റേ ചെയ്തിരുന്നു.

പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രഫസറായി നിയമിക്കാനുള്ള നീക്കം കൃത്യമായ രാഷ്ട്രീയ താല്‍പ്പര്യത്തോടെയാണെന്ന് വ്യക്തമാക്കിയാണ് നിയമനം ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. ഇതിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. അതേസമയം, കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമന നീക്കത്തിനെതിരേ പരാതി നല്‍കിയ ജോസഫ് സ്‌കറിയ, കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം പ്രഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. എന്നാല്‍, ഡോ.ജോസഫ് സ്‌കറിയയെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മലയാള വിഭാഗം പ്രഫസറായി നിയമിക്കാനുള്ള നീക്കം തടയുമെന്ന നിലപാടിലാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.

Tags:    

Similar News