ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി; അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു

കോടതി ജോലികള്‍ക്കു പകരം മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലെ ജോലികള്‍ക്കായി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചതിനെതിരായ പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി

Update: 2021-05-25 06:46 GMT

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി.അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ സര്‍ക്കാരിന്റെ മറ്റു ജോലികള്‍ക്ക് നിയോഗിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.കോടതി ജോലികള്‍ക്കു പകരം മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലെ ജോലികള്‍ക്കായി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചതിനെതിരായ പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.ഇത് സംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ലക്ഷദ്വീപിലെ ആന്ത്രോത്ത്,അമിനി ദ്വീപില്‍ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി ജോലി ചെയ്യുന്നവര്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിയപരമായ ജോലികളിലും പോലിസ് ഡിപ്പാര്‍ട്ടമെന്റില്‍ ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കുന്നതിലടക്കം സഹായിക്കണമെന്നതുള്‍പ്പെടെയാണ് നിര്‍ദ്ദേശമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള നടപടി അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍മാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഇത് കേസിന്റെ വിചാരണ നടപടികളെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ലക്ഷദ്വീപില്‍ സംഭവിക്കുന്നതിനെക്കുറിച്ച് അറിയുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചിരിക്കുന്നത്.അഡ്മിനിസ്‌ട്രേഷന്റെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്നും കോടതി വ്യക്തമാക്കി.

Tags: