തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: 2015 ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി

നടക്കാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുത്.പകരം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടികയായിരിക്കണം ഉപയോഗിക്കേണ്ടത്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു.കോണ്‍ഗ്രസ്,മുസ്‌ലിം ലീഗ് നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്

Update: 2020-02-13 09:51 GMT

കൊച്ചി; വരാന്‍ പോകുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടര്‍ പട്ടിക ഉപയോഗിച്ച് നടത്തണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച്തിരഞ്ഞെടുപ്പ് നടത്തണമെന്ന കമ്മീഷന്റെ വാദം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ്,മുസ്‌ലിം ലീഗ് നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.നടക്കാന്‍ പോകുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുത്.പകരം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടികയായിരിക്കണം ഉപയോഗിക്കേണ്ടത്.

ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു.2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജനവിരുദ്ധമായ തീരുമാനത്തെ അംഗീകരിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും തിരഞ്ഞെടുപ്പിന്റെ സുതാര്യത നശിപ്പിക്കുന്ന തരത്തില്‍ കമ്മീഷന്‍ സ്വീകരിച്ച ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കായി കോടതിയില്‍ ഹാജരായ അഡ്വ.അസഫലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.2019 ലെ വോട്ടര്‍ പടിക അടിസ്ഥാനമാക്കി വാര്‍ഡ്,നിയോജകണ്ഡലം തലത്തില്‍ പുതിയ ഡേറ്റാ ബേസ് തയാറാക്കണം.ഇത് എളുപ്പത്തില്‍ തയാറാക്കാന്‍ സാധിക്കും.2015 ലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് നടത്തിയത്. ഇതേ മാതൃകയില്‍ 2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശമെന്നും അഡ്വ. അസഫലി വ്യക്തമാക്കി.

Tags:    

Similar News