ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി; എല്ലാ വിസിമാര്‍ക്കും തല്‍ക്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി

Update: 2022-10-24 13:08 GMT

കൊച്ചി: ഒമ്പത് വൈസ് ചാന്‍സലര്‍മാരോട് രാജിയാവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ഒമ്പത് വിസിമാര്‍ക്കും തല്‍ക്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി ഇടക്കാല വിധിയില്‍ വ്യക്തമാക്കി. രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ ആവശ്യം ചോദ്യം ചെയ്ത് വിസിമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. കാരണം കാണിക്കല്‍ നോട്ടീസില്‍ ഗവര്‍ണര്‍ നടപടി സ്വീകരിക്കുന്നതുവരെ വിസിമാര്‍ക്ക് പദവിയില്‍ തുടരാമെന്നാണ് ഉത്തരവിലുള്ളത്.

വിസിമാര്‍ 10 ദിവസത്തിനുള്ളില്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ പദവിയില്‍ തുടരാന്‍ അനുവദിക്കാം. അല്ലെങ്കില്‍ തുടര്‍നടപടികളുമായി ഗവര്‍ണര്‍ക്ക് മുന്നോട്ടുപോവാമെന്നും കോടതി നിര്‍ദേശിച്ചു. വിസിമാരുടെ എല്ലാ വാദങ്ങളും ഗവര്‍ണര്‍ പരിഗണിക്കണം. വിസിമാരുടെ രാജിയാവശ്യപ്പെട്ട് കത്ത് അയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. വിസിമാരുടെ രാജിക്ക് എന്തിനാണ് ഇത്ര തിടുക്കമെന്ന് ഗവര്‍ണറോട് കോടതി ചോദിച്ചിരുന്നു. വിസിമാര്‍ക്ക് നോട്ടീസ് നല്‍കിയ സാഹചര്യമെന്തെന്നും കോടതി ഗവര്‍ണറോട് ചോദിച്ചു.

ഒമ്പത് സര്‍വകലാശാല വിസിമാര്‍ ഇന്ന് രാവിലെ 11.30ന് രാജിവയ്ക്കണമെന്നാണ് ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ആവശ്യപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്താണ് വിസിമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. വൈകീട്ട് നാലിനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രത്യേക സിറ്റിങ് ആരംഭിച്ചത്. ഗവര്‍ണറുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിസിമാര്‍. ഇന്ന് 11.30 ന് രാജി സമര്‍പ്പിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം വിസിമാര്‍ തള്ളിയിരുന്നു. അവധി ദിവസമായിട്ടും വിസിമാര്‍ ഗവര്‍ണര്‍ക്കെതിരേ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇന്ന് പ്രത്യേക സിറ്റിങ് നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വിസിമാരോടാണ് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടത്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വിസിമാരോടാണ് രാജിയാവശ്യപ്പെട്ടത്.

നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വി.സി നിയമനം രണ്ടുദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വിസി നിയമനത്തിന് ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റിക്ക് മുന്നില്‍ വച്ചതെന്നും ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവര്‍ണര്‍ ഒമ്പത് സവര്‍വകലാശാല വിസിമാരോടും രാജിയാവശ്യപ്പെട്ടത്.

Tags:    

Similar News