മോദിയുടെ സ്മാർട്ട് സിറ്റി മിഷൻറെ പേരിൽ വഡോദരയിൽ മുസ്‌ലിംകളെയും ദലിതരെയും കുടിയൊഴിപ്പിക്കുന്നു

ഗോത്രി ഗ്രാമത്തിലെ മുസ്‌ലിംകളും ദലിതരും താമസിച്ചിരുന്ന ചേരി മുഴുവനായും ഇല്ലാതാക്കി. ഈ പ്രദേശത്ത് താമസിക്കുന്നവരിൽ 70 ശതമാനം ദലിത് ജനവിഭാഗങ്ങളാണ്

Update: 2019-06-06 06:36 GMT

വഡോദര: കഴിഞ്ഞ തവണ മോദി ജയിച്ചു കയറിയ വഡോദരയിൽ സ്മാർട്ട് സിറ്റി മിഷൻറെ ഭാഗമായി മുസ്‌ലിംകളെയും ദലിതരേയും കുടിയൊഴിപ്പിക്കുന്നു. ഗോത്രി ഗ്രാമത്തിലെ മുസ്‌ലിംകളും ദലിതരും താമസിച്ചിരുന്ന ചേരി മുഴുവനായും ഇല്ലാതാക്കി. ഈ പ്രദേശത്ത് താമസിക്കുന്നവരിൽ 70 ശതമാനം ദലിത് ജനവിഭാഗങ്ങളാണ്. ദലിതരെയും മുസ്‌ലിംകളെയും മാത്രമാണ് കുടിയൊഴിപ്പിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

1996 ൽ കേന്ദ്ര സർക്കാരിൻറെ സഹായത്തോടെ യുനിസെഫ് ദശലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച മാതൃക ഗ്രാമമായ രാംദേവ് നഗർ ഇന്നില്ല. മൂന്ന് വർഷം മുമ്പ് 1500 ദലിത് മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും വീടുകൾ പൊളിച്ചു കളയുകയും ചെയ്തിരുന്നു. പുനരധിവാസത്തിന് മറ്റൊരു ഇടം കണ്ടെത്താൻ സമയം പോലും അധികൃതർ നൽകിയിരുന്നില്ല.

ബിജെപിക്ക് അനുകൂല നിലപാട് എടുക്കാത്തവരെ വഡോദരയിൽ ഇല്ലാതാക്കാൻ വേണ്ടിയാണ് ഈ നടപടിയെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ചേരി നിവാസികളെ കുടിയൊഴിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്നാണ് ജനങ്ങൾ പറയുന്നത്. ഭൂമി വാങ്ങുവാനോ പാട്ടത്തിനെടുത്ത് കുടിലുകൾ പണിയാണോ സാധിക്കാത്ത സാമ്പത്തിക സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ പറയുന്നു.

വഡോദരയിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകൾ താമസിക്കുന്ന മേഖലയായിരുന്ന ശങ്കർനഗറിൽ 1428 വീടുകളാണ് ഇടിച്ചു നിരത്തിയത്. 2017 ജൂലൈ 3 നായിരുന്നു സംഭവം, വീടുകൾ പൊളിച്ചുമാറ്റിയ സർക്കാർ നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രധാന മന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി ഫ്‌ളാറ്റുകൾ നിർമിച്ച് നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ വാഗ്ദാനം വെറും ജലരേഖയായി മാറി, വീടുകൾ പൊളിച്ച് മാറ്റി രണ്ടുവർഷത്തിനിപ്പുറം തെരുവിൽ കഴിയേണ്ട ഗതികേടിലാണ് ജനങ്ങൾ.

Tags:    

Similar News