കേരളം ആവശ്യപ്പെട്ട് വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകും;കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

വാക്‌സിന്‍ വിതരണത്തിന് കര്‍മ്മ പദ്ധതി വേണം.ആവശ്യത്തിന് വാക്‌സിനുകള്‍ ഇല്ലെന്ന ഭയത്താല്‍ ആളുകള്‍ സെന്ററുകളിലേക്ക് കൂട്ടത്തോടെ എത്തുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.അതേ സമയം കേരളത്തിനുള്ള വാക്‌സിന്‍ വിഹിതം നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

Update: 2021-05-07 09:06 GMT

കൊച്ചി: കേരളം ആവശ്യപ്പെട്ട് വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി.കേരളത്തിന് മുന്‍ഗണന വേണമെന്നല്ല പറയുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.ഒരോ പൗരനും വാക്‌സിനേഷന്‍ ആഗ്രഹിക്കുന്നു.കാരണം വാക്‌സിനേഷന്‍ ഇല്ലെങ്കില്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയപ്പെടുന്നുവെന്നും ഇതില്‍ പൗരന്മാരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ആരെയും കുറ്റപ്പെടുത്തുകയല്ല. എല്ലാവരും അവരുടേതായ ചുമതലകള്‍ പരമാവധി നിര്‍വഹിക്കുന്നുണ്ടെന്ന് അറിയാമെന്നും വാക്‌സിന്‍ വിതരണത്തിന് കര്‍മ്മ പദ്ധതി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ആവശ്യത്തിന് വാക്‌സിനുകള്‍ ഇല്ലെന്ന ഭയത്താല്‍ ആളുകള്‍  സെന്ററുകളില്‍കൂട്ടത്തോടെ എത്തുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.അതേ സമയം കേരളത്തിനുള്ള വാക്‌സിന്‍ വിഹിതം നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.വാക്‌സിന്‍ സെന്ററുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ അനുവദിക്കരുതെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.വാക്‌സിന്‍ സെന്ററികളില്‍ തിരക്കുണ്ടാകുന്നില്ലെന്ന് പോലിസ് മേധാവി ഉറപ്പു വരുത്തണം.

വാക്‌സിന്‍ സെന്ററുകളില്‍ ആവശ്യമായ പോലിസ് സേനയെ വിന്യസിക്കണം.ഇത് സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി സംസ്ഥാനത്തെ മുഴുവന്‍ പോലിസ് സ്‌റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.വാക്‌സിന്‍ എടുക്കാന്‍ സെന്ററില്‍ വരുന്നവരോട് ബലപ്രയോഗം പാടില്ലന്നും കോടതി നിര്‍ദ്ദേശിച്ചു. വാക്‌സിനേഷന്‍ നടക്കുന്ന ദിവസം സെന്ററുകള്‍ മുന്‍കൂട്ടി പോലിസിനെ അറിയിക്കണം.അങ്ങനെ ചെയ്യുമ്പോള്‍ പോലിസിന് മുന്‍കൂട്ടി ആവശ്യമായ ഒരുക്കങ്ങള്‍ നടത്താന്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News