കൊറോണ: മരണ സംഖ്യ 492 ആയി, കാനഡയിലും ജപ്പാനിലും പുതിയ കേസുകള്‍

കഴിഞ്ഞ ദിവസം ചൈനയില്‍ കൊറോണ ബാധയെ തുടര്‍ന്ന് 65 പേര്‍ മരിച്ചു. 3,886 പുതിയ കേസുകളാണ് ചൈനയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ജപ്പാനില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 13 പുതിയ കേസുകളാണ്.

Update: 2020-02-05 05:24 GMT

ബെയ്ജിംഗ്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ 490 ഉം ഫിലിപ്പിയന്‍സിലും ഹോങ്കോങ്ങിലുമായി രണ്ടുപേരും മരിച്ചു. കാനഡയിലും ജപ്പാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയ്ക്ക് പുറമെ 27 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതുവരെ 24,552 കേസുകളാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3,223 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. 907 പേര്‍ അടിയന്തര സാഹചര്യം മറികടന്നതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം ചൈനയില്‍ കൊറോണ ബാധയെ തുടര്‍ന്ന് 65 പേര്‍ മരിച്ചു. 3,886 പുതിയ കേസുകളാണ് ചൈനയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ജപ്പാനില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 13 പുതിയ കേസുകളാണ്.

അതേസമയം കൊറോണ ഒരു മഹാമാരിയല്ലെന്നും ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കണ്ടെത്തിയ രോഗബാധ നിയന്ത്രിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ യാത്രാവിലക്കും വ്യാപാരവിലക്കും ഏര്‍പ്പെടുത്തുന്നത് ഭീതി പരത്താനെ ഉപകരിക്കൂവെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് കൊറോണക്കെതിരെ ജാഗ്രത തുടരുകയാണ്. വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രികളില്‍ ആകെ 100 പേര്‍ നിരീക്ഷണത്തിലാണ്. 2421 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

ചൈനയില്‍ നിന്നെത്തിയവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ചൈനയില്‍ നിന്നു നാട്ടിലെത്തിയവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിനെ സമീപിക്കണം. അവര്‍ നിരീക്ഷണത്തിലായിരിക്കണം. ചൈനയില്‍ നിന്നെത്തിയവര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കരുത്. കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോള്‍ വൈറസ് ശരീരത്തില്‍ ഉണ്ടായെന്ന് വരാം. ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

Tags:    

Similar News