പൗരത്വ പ്രക്ഷോഭം: പിന്നിൽ പോപുലർ ഫ്രണ്ടെന്നും സംഘടനയെ നിരോധിക്കണമെന്നും യുപി പോലിസ് ; ഏകാധിപത്യ നീക്കമെന്നും നിയമപരമായി ചെറുക്കുമെന്നും പോപുലർ ഫ്രണ്ട്

സത്യവും നിയമവും നോക്കുകയാണെങ്കില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നിയമവിരുദ്ധമല്ല. മറിച്ച് എല്ലാ ജനകീയ പ്രക്ഷോഭങ്ങളെയും തകര്‍ക്കുന്ന ഏകപക്ഷീയമായ ഏകാധിപത്യത്തിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

Update: 2020-01-01 16:58 GMT

ലഖ്‌നോ: ലഖ്‌നോവില്‍ നടന്ന പൗരത്വ പ്രക്ഷോഭം അക്രമാസക്തമായതിനു പിന്നില്‍ പോപുലര്‍ ഫ്രണ്ടെന്ന ആരോപണവുമായി യുപി പോലിസ്. ക്രമസമാധാന ചുമതലയുള്ള ഉത്തര്‍ പ്രദേശ് ഐജി പ്രവീണ്‍ കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ പോലിസിന്റെ ആരോപണത്തെ തള്ളി പോപുലര്‍ ഫ്രണ്ട് രംഗത്ത് വന്നു.

വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള 25 പേരെ സംസ്ഥാനത്തുടനീളം അറസ്റ്റ് ചെയ്‌തെന്നാണ് പോലിസ് ഭാഷ്യം. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുപി ഡിജിപി ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് ഉത്തര്‍പ്രദേശ് ഡിജിപി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിരോധനമാവശ്യപ്പെട്ട് കത്ത് നല്‍കിയത്.

എന്‍ആര്‍സി, സിഎഎ നിയമങ്ങള്‍ക്കെതിരേ രാജ്യത്ത് വളര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ ആര്‍എസ്എസ് കരുതിയതിനേക്കാള്‍ ശക്തമായിരുന്നു. ഈ പ്രതിഷേധങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് സംഘടനയെ നിരോധിക്കാനൊരുങ്ങുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി മുഹമ്മദ് ബഷീര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളെ ലക്ഷ്യമാക്കിയാണ് ഈ നിയമം കൊണ്ടുവന്നിട്ടുള്ളത്, അതുപയോഗിച്ച് പോപുലര്‍ ഫ്രണ്ടിനെ ബലിയാടാക്കാനുള്ള ശ്രമവും ശക്തമാണ്.

സത്യവും നിയമവും നോക്കുകയാണെങ്കില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നിയമവിരുദ്ധമല്ല. മറിച്ച് എല്ലാ ജനകീയ പ്രക്ഷോഭങ്ങളെയും തകര്‍ക്കുന്ന ഏകപക്ഷീയമായ ഏകാധിപത്യത്തിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ആദ്യഘട്ടമാണ് പോപുലര്‍ ഫ്രണ്ടിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമം. വ്യക്തികളെ ലക്ഷ്യം വച്ച് പലരേയും തടവിലിട്ടിരിക്കുന്നു. മുന്‍വിധിയുടേയും വംശീയ വിദ്വേഷത്തിന്റെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ ജനകീയമായും നിയമപരമായും പോരാട്ടം തുടരുക തന്നെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News