പ്രതിഷേധത്തിന് അയവില്ല; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 5,000 അർദ്ധസൈനികരെ വിന്യസിച്ചു

പ്രതിഷേധം തടയുവാൻ ലഖിംപൂർ, ടിൻസുകിയ, ധമാജി, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗർ, ജോർഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രൂപ്പ് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് 24 മണിക്കൂറത്തേക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

Update: 2019-12-11 13:03 GMT

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധം രണ്ടാം ദിവസം പ്രക്ഷുബ്ധമായതിന് പിന്നാലെ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 5,000 അർദ്ധസൈനികരെ കേന്ദ്രം വിന്യസിച്ചു. ഇന്ന് അസമിലെ ദിബ്രുഗയിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്ന് സൈന്യത്തെ സജ്ജമാക്കിയതായി റിപോർട്ടുകളുണ്ട്.

ബില്ലിനെതിരേ നിരവധി സംഘടനകളും പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ബന്ദിന് ആഹ്വാനം ചെയ്തതിനാൽ ചൊവ്വാഴ്ച മുതൽ അസമിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിച്ചു. ബന്ദിനെത്തുടർന്ന് അസമിലുടനീളമുള്ള റെയിൽ, റോഡ് ഗതാഗതം സ്തംഭിച്ചു. ദിബ്രുഗയിൽ പ്രതിഷേധിച്ച ആളുകൾ റോഡുകളും സംസ്ഥാന, ദേശീയപാതകളും തടഞ്ഞു, ടയറുകൾ കത്തിച്ചു.

പ്രതിഷേധം തടയുവാൻ ലഖിംപൂർ, ടിൻസുകിയ, ധമാജി, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗർ, ജോർഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രൂപ്പ് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് 24 മണിക്കൂറത്തേക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. വിവിധ സംഘടനകളുടെ അനിശ്ചിതകാല ട്രെയിൻ ഉപരോധം കാരണം ഡിസംബർ 12, 13 തീയതികളിൽ ടിൻസുകിയ ഡിവിഷനിലും അസമിലെ ലംഡിംഗ് ഡിവിഷനിലും 12 ട്രെയിനുകൾ റദ്ദാക്കി.

Tags:    

Similar News