മംഗളൂരുവില്‍ മലയാളികളെ തിരഞ്ഞുപിടിച്ച് പോലിസ് അതിക്രമം; വിദ്യാര്‍ഥികള്‍ ശബ്ദ സന്ദേശം അയച്ചു

മലയാളികളും മലയാളി വിദ്യാര്‍ഥികളും കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലും മുസ് ലംകളെ തിരഞ്ഞു പിടിച്ചും പോലിസ് അക്രമിക്കുന്നതായി മംഗളൂരുവില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥി അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.

Update: 2019-12-20 06:44 GMT

മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് പോലിസ് അതിക്രമം. പോലിസ് വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശവും മലയാളി വിദ്യാര്‍ഥികള്‍ ബന്ധുക്കള്‍ക്ക് അയച്ചു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചതിനെ തുടര്‍ന്നാണ് മലയാളികള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായത്.

മലയാളികളും മലയാളി വിദ്യാര്‍ഥികളും കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലും മുസ് ലംകളെ തിരഞ്ഞു പിടിച്ചും പോലിസ് അക്രമിക്കുന്നതായി മംഗളൂരുവില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥി അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു. പ്രക്ഷോഭം നടക്കുന്നതിനിടെ ഇബ്രാഹിം ഖലീല്‍ മസ്ജിദിന് നേരെ പോലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. പ്രക്ഷോഭകര്‍ പ്രവേശിക്കാതിരിക്കാന്‍ പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ പോലിസ് പള്ളിക്ക് നേരെ കല്ലെറിഞ്ഞതായും ടിയര്‍ ഗ്യാസ് പ്രയോഗിച്ചതായും വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും മലയാളി വിദ്യാര്‍ഥി വാട്‌സ്ആപ്പ് വഴി അയച്ചിട്ടുണ്ട്.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലിസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുസ് ലിംകള്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് പോലിസ് മുസ് ലിംകളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നത്. പോലിസ് നടപടിയെ ന്യായീകരിക്കുന്ന തരത്തിലാണ് ചില പ്രാദേശിക മാധ്യമങ്ങളും ഹിന്ദി മാധ്യമങ്ങളും വാര്‍ത്ത പുറത്ത് വിട്ടതെന്നും മലയാളം മാധ്യമങ്ങള്‍ മാത്രമാണ് സത്യാവസ്ഥ പുറത്ത് വിട്ടതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ മംഗലാപുരം പോലിസ് കസ്റ്റഡിയിലെടുത്തത്.

Tags: