സ്ഥലം മാറ്റം റദ്ദാക്കാന്‍ ഇടപെടണം: കന്യാസത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ബിഷപ് ഫ്രാങ്കോയുടെ അധികാര ശക്തികള്‍ക്കു മുന്നില്‍ യുദ്ധം ചെയ്ത് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് തങ്ങള്‍ക്കറിയാം. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് തങ്ങള്‍ക്ക് കുറവിലാങ്ങാട് മഠത്തില്‍ തന്നെ താമസിക്കാനുള്ള സാഹചര്യം ഒരുക്കി തരണമെന്നും കന്യാസ്ത്രീകള്‍ കത്തില്‍ ആവശ്യപ്പെടുന്നു.

Update: 2019-01-19 07:33 GMT
കൊച്ചി: കുറവിലങ്ങാട് മഠത്തില്‍ നിന്നും തങ്ങളെ കൂട്ടമായി സ്ഥലമാറ്റിയ നടപടി റദ്ദാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളും ഇരയാക്കപ്പെട്ട കന്യാസ്ത്രീയുമാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ,സിസ്റ്റര്‍ ജോസഫൈന്‍,സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ ആന്‍സിറ്റ എന്നിവരും ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രിയും ആണ് കത്ത് നല്‍കിയിരിക്കുന്നത്.മുഖ്യമന്ത്രിക്കൊപ്പം ഡിജിപി,വനിതാ കമ്മീഷന്‍ അധ്യക്ഷ എന്നിവര്‍ക്കും കത്തിന്റെ കോപ്പി ഇവര്‍ കൈമാറിയിട്ടുണ്ട്.ബിഷപ് ബലാല്‍സംഗം ചെയ്ത കന്യാസ്ത്രീക്കൊപ്പമാണ് ഇവര്‍ കുറവിലങ്ങാട് മഠത്തില്‍ താമസിക്കുന്നത്.ഇരയാക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ പന്തല്‍കെട്ടി സമരം ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ഇവരുടെ സമരത്തിനൊടുവിലായിരുന്നു ബിഷ്പ് ഫ്രങ്കോ മുളയക്കലിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ബിഷപ് ഫ്രാങ്കോ അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇതിനു പിന്നാലെ ഇദ്ദേഹത്തിനെതിരെ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കൊരുങ്ങുകയാണ്. ഇതിനിടയിലാണ് ഇവരെ നാലുപേരെയും കുറവിലങ്ങാട് മഠത്തില്‍ നിന്നും സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് വന്നത്. എന്നാല്‍ സ്ഥലം മാറ്റം കേസ് അട്ടിമറിക്കുന്നുന്നതിന്റെ ഭാഗമാണെന്നും ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ വീട്ട് തങ്ങള്‍ കുറവിലങ്ങാട് മഠത്തില്‍ നിന്നും പോകില്ലെന്നും നാലു കന്യാസ്ത്രീകളും വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ സഹായം തേടി ഇവര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരിക്കുന്ന ബിഷപ് ഫ്രാങ്കോ ഇപ്പോള്‍ ജലന്ധറില്‍ ഉണ്ടെന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്ന് കന്യാസ്ത്രീകള്‍ നല്‍കിയിരിക്കന്ന കത്തില്‍ വ്യക്തമാക്കുന്നു.തങ്ങളുടെ സന്യാസിനി സഭയുടെ സുപ്പീരിയര്‍ ബിഷപ് ഫ്രാങ്കോയുടെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റര്‍ ജോസഫൈനെ ജാര്‍ഖണ്ടിലേക്കും സിസ്റ്റര്‍ ആല്‍ഫിയെ ബീഹാറിലേക്കും സിസ്റ്റര്‍ ആന്‍സിറ്റയെ കണ്ണൂരിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.ഇവര്‍ തനിക്ക് നല്‍കുന്ന പിന്തുണ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരയാക്കപ്പെട്ട കന്യാസ്ത്രി കത്തില്‍ പറയുന്നു.തനിക്ക് ഇവര്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. ബിഷപിനെതിരായ കേസിലെ സാക്ഷികള്‍ കൂടിയാണിവര്‍. ഇവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടിയാണ് ഇപ്പോഴുണ്ടായിരിക്കുന്ന സ്ഥലം മാറ്റം.സ്ഥലം മാറ്റപ്പെട്ടാല്‍ കേസിന്റെ വിചാരണ സമയത്ത് ഇവര്‍ക്ക് കോടതിയില്‍ ഹാജരായി തെളിവ് നല്‍കാന്‍ കഴിയാതെ വരുമെന്ന് തിരച്ചറിവിനെ തുടര്‍ന്ന് കേസ് അട്ടമറിക്കാനുള്ള തന്ത്രമാണ് സ്ഥലം മാറ്റമെന്നും കത്തില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ ലോക്കല്‍ അതോറ്റിയായ സുപ്പീരിയര്‍ ഇപ്പോള്‍ തങ്ങളെ ഒരു തരത്തിലും സഹായിക്കുന്നില്ല.അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയുന്നില്ല..തങ്ങള്‍ക്ക് എങ്ങോട്ടെങ്കിലും പോകാന്‍ പോലും വരുമാനമില്ലാത്ത അവസ്ഥയിലാണ്.തങ്ങളെ ഇവിടെ നിന്നും സ്ഥലം മാറ്റിയാല്‍ കേസ് അട്ടമറിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കന്യാസ്ത്രീകള്‍ പറയുന്നു.ബിഷപ് ഫ്രാങ്കോയുടെ അധികാര ശക്തികള്‍ക്കു മുന്നില്‍ യുദ്ധം ചെയ്ത് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് തങ്ങള്‍ക്കറിയാം. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് തങ്ങള്‍ക്ക് കുറവിലാങ്ങാട് മഠത്തില്‍ തന്നെ താമസിക്കാനുള്ള സാഹചര്യം ഒരുക്കി തരണമെന്നും കന്യാസ്ത്രീകള്‍ കത്തില്‍ ആവശ്യപ്പെടുന്നു.






Tags:    

Similar News