ഡല്‍ഹി വിടാന്‍ മണിക്കൂറുകള്‍ മാത്രം; ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജുമാമസ്ജിദില്‍ എത്തി

24 മണിക്കൂറിനുള്ളില്‍ ദില്ലി വിട്ട് നാലാഴ്ചത്തേക്ക് മാറിനില്‍ക്കണമെന്ന വ്യവസ്ഥയിലാണ് കോടതി ബുധനാഴ്ച ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചത്.

Update: 2020-01-17 09:32 GMT

ന്യൂഡല്‍ഹി: ജാമ്യത്തിലിറങ്ങിയ ശേഷം ദില്ലി വിടാനുള്ള കോടതി സമയപരിധിക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജുമാ മസ്ജിദില്‍ എത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകര്‍ക്കൊപ്പം പള്ളിയിലെ പടികളില്‍ ഇരുന്ന അദ്ദേഹം ഭരണഘടനയുടെ ആമുഖം വായിച്ചു.

ഡിസംബര്‍ 21 ന് ജമാ മസ്ജിദില്‍ സമാനമായ പ്രതിഷേധത്തിന് ശേഷമാണ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. ആസാദ് ഇന്ന് ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷം ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലേക്കും പള്ളിയിലേക്കും പോകാന്‍ പദ്ധതിയിട്ടിട്ടുണ്ട്. രാത്രി ഒന്‍പതിന് മുമ്പ് ദില്ലിയില്‍ തന്റെ പരിമിതമായ സമയം പരമാവധി പ്രയോജനപ്പെടുത്തി അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

24 മണിക്കൂറിനുള്ളില്‍ ദില്ലി വിട്ട് നാലാഴ്ചത്തേക്ക് മാറിനില്‍ക്കണമെന്ന വ്യവസ്ഥയിലാണ് കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയ ദില്ലി ജഡ്ജി ടാഗോറിന്റെ 'Where the Mind is Without Fear' എന്ന വാക്യം ഉദ്ധരിച്ച് സമാധാനപരമായ പ്രതിഷേധത്തിന് പൗരന്മാര്‍ക്ക് മൗലികാവകാശമുണ്ടെന്നും അത് ഭരണകൂടത്തിന് തടയാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുവെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോ പറഞ്ഞു. തീപിടുത്തം, കലാപം, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ആസാദിനെതിരെ ചുമത്തിയതെങ്കിലും തെളിവുകള്‍ ഹാജരാക്കാത്തതിന് പോലിസിനെ ജഡ്ജി ശാസിച്ചിരുന്നു.




Tags: