നിയന്ത്രണങ്ങളുടെ തടവറയില്‍ കശ്മീര്‍; ജയിലില്‍ കഴിയുന്ന മക്കളെ കാത്ത് ഉമ്മമാര്‍

അതീകാ ബീഗത്തിന്റെ മകന് വേണ്ടിയുള്ള കാത്തിരിപ്പിന് ഇന്നേക്ക് 200 ദിവസമായിരിക്കുന്നു. ഭരണകൂടം പൊതു സുരക്ഷാ നിയമം(പിഎസ്എ) ചുമത്തി തടവിലിട്ട നൂറുകണക്കിന് ചെറുപ്പക്കാരില്‍ ഒരാള്‍ മാത്രമാണ് 22 കാരനായ ഫൈസല്‍ അസ്‌ലം മിര്‍.

Update: 2020-02-20 16:49 GMT

ശ്രീനഗര്‍: ജയിലില്‍ കഴിയുന്ന മക്കളെ കാത്ത് കടുത്ത മാനസിക സമ്മര്‍ദത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കശ്മീരിലെ നൂറുകണക്കണക്കിന് ഉമ്മമാരുടെ പ്രതിനിധിയാണ് അതീകാ ബീഗം. ആഗസ്ത് അഞ്ചിന് ബിജെപി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതിന്റെ പിറ്റെന്ന് തന്നെ അതീകാ ബീഗത്തിന്റെ മകന്‍ ഫൈസല്‍ അസ്‌ലം മിര്‍ അറസ്റ്റിലായിരുന്നു. അന്ന് മുതല്‍ ഇതുവരെ മകന്റെ മോചനം തേടി പോലിസ് സ്്‌റ്റേഷനുകളിലും കോടതികളിലുമായി അലയുകയാണ് അതീകാ ബീഗം.

അതീകാ ബീഗത്തിന്റെ മകന് വേണ്ടിയുള്ള കാത്തിരിപ്പിന് ഇന്നേക്ക് 200 ദിവസമായിരിക്കുന്നു. ഭരണകൂടം പൊതു സുരക്ഷാ നിയമം(പിഎസ്എ) ചുമത്തി നൂറുകണക്കിന് ചെറുപ്പക്കാരില്‍ ഒരാള്‍ മാത്രമാണ് 22 കാരനായ ഫൈസല്‍ അസ്‌ലം മിര്‍. താഴ് വരയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലേയുള്ള ആഗ്ര സിറ്റിയിലെ തടവറയിലേക്ക് മാറ്റിയതിനാല്‍ മകനെ ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ പോലുമാകാതെ കഴിയുകയാണ് വൃദ്ധയായ മാതാവ്.

കശ്മീരിലെ ജയിലുകള്‍ നിറഞ്ഞതിനാല്‍ ഇതര സംസ്ഥാനങ്ങളിലെ ജയിലുകളിലാണ് നൂറുകണക്കിന് യുവാക്കളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പിഎസ്എ ചുമത്തി നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തതോടെ സര്‍ക്കാര്‍ കെട്ടിടടങ്ങളും താല്‍ക്കാലിക ജയിലുകളാക്കി മാറ്റി. ഇതും തികയാതെ വന്നതോടെയാണ് അറസ്റ്റിലാവുന്നവരെ അയല്‍ സംസ്ഥാനങ്ങളിലെ ജയിലുകളിലേക്ക് മാറ്റിയത്. തനിക്ക് മരുന്ന് വേടിക്കാന്‍ ശ്രീനഗറിലെ മൈസൂമ ടൗണിലേക്ക് പോയപ്പോഴാണ് തന്റെ മകനെ പോലിസ് അറസ്റ്റ് ചെയ്തതെന്ന് അതീക ബീഗം പറഞ്ഞു. പിന്നീട് ഇതുവരെ മകനെ ഒരു നോക്ക് കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടതോടെ മകനും മകളും മാത്രമായിരുന്നു അതീകക്ക് തുണയായി ഉണ്ടായിരുന്നു. മകള്‍ വിവാഹം കഴിഞ്ഞ് പോയതോടെ മകനോടൊപ്പമായിരുന്നു താമസം. 'മകന്‍ മാത്രമായിരുന്നു എനിക്ക് എല്ലാം. ജീവിതം പോലും അവനു വേണ്ടിയായിരുന്നു. അസ് ലമിനെ പോലിസ് കൊണ്ടുപോയതോടെ തീര്‍ത്തും ഒറ്റപ്പെട്ടു. ഉറക്കം പോലും നഷ്ടപ്പെട്ടു മാനസികമായും തളര്‍ന്നു'. അതീക ബീഗം പറഞ്ഞു.

മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെ നൂറുകണക്കിന് പേരെയാണ് കശ്മീരില്‍ പിഎസ്എ ചുമത്തി തടവറയില്‍ ഇട്ടിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതിന് ശേഷം നിയന്ത്രണങ്ങളിലും അയവുവരുത്തിയിട്ടില്ല. ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉള്‍പ്പടെ തടഞ്ഞുവെച്ച് കടുത്ത നിയന്ത്രണങ്ങള്‍ മൂലം പൊറുതിമുട്ടുകയാണ് കശ്മീരികള്‍. ഇടക്കിടേയുള്ള ചെക്ക് പോസ്റ്റുകളും വാഹന പരിശോധനയും ജനജീവിതത്തെ സാരമായി ബാധിച്ചുകഴിഞ്ഞു.

Tags:    

Similar News