അസമിൽ പള്ളിക്ക് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു -നിരോധനാജ്ഞ
സംഭവത്തില്‍ ഹൈലാക്കണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഒരു പളളിക്ക് പുറത്ത് പ്രാര്‍ത്ഥന നടന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പോലിസ് വ്യക്തമാക്കി. നഗരത്തില്‍ പലയിടത്തും 15ല്‍ അധികം വാഹനങ്ങള്‍ തകര്‍ത്തു. 12 കടകള്‍ അടിച്ചു തകര്‍ത്തു.
ഗുവാഹത്തി: അസമിലെ ഹൈലാകണ്ഡിയിൽ മുസ് ലിം പള്ളിക്ക് നേരെ ഹിന്ദുത്വർ ആക്രമണം നടത്തിയതിനെ തുടർന്ന് കലാപം. ഒരാൾ കൊല്ലപ്പെട്ടു. ജാസിമുദ്ദീൻ(28) ആണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. മൂന്ന് പോലിസുകാർ ഉൾപ്പടെ 15 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഘർഷം വ്യാപിച്ചതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഭവത്തില്‍ ഹൈലാക്കണ്ഡി ഡെപ്യൂട്ടി കമ്മീഷണര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഒരു പളളിക്ക് പുറത്ത് പ്രാര്‍ത്ഥന നടന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പോലിസ് വ്യക്തമാക്കി. നഗരത്തില്‍ പലയിടത്തും 15ല്‍ അധികം വാഹനങ്ങള്‍ തകര്‍ത്തു. 12 കടകള്‍ അടിച്ചു തകര്‍ത്തു. സംഘർഷം വ്യാപിച്ചതോടെ വൈകിട്ട് 6 മുതല്‍ പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തി.
ഏതാനും ദിവസങ്ങൾക്ക് മുൻപ് പള്ളിക്ക് മുന്നില്‍ നിര്‍ത്തിയ വാഹനങ്ങള്‍ അജ്ഞാതർ തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ ആരാധനാലയ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ജുമാനമസ്കാരത്തിന് ആരാധനാലയത്തിന് മുന്നില്‍നിന്ന വിശ്വാസികള്‍ക്കു നേരെ ഒരു സംഘം ആളുകൾ കല്ലെറിഞ്ഞതോടെയാണ് ആക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. റോഡിൽ പ്രാർത്ഥന നിർവഹിക്കരുതെന്ന് പറഞ്ഞായിരുന്നു ഹിന്ദുത്വരുടെ ആക്രമണം. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ പോലിസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 2012ല്‍ അസമിൽ നടന്ന കലാപത്തിൽ 77 പേര് കൊല്ലപ്പെട്ടിരുന്നു.