സംഘപരിവാരത്തിനെതിരേ വിദ്യാര്‍ഥികള്‍; ഞാന്‍ ഹിന്ദു; ജാമിഅയില്‍ സുരക്ഷിത

ന്യൂഡല്‍ഹി: മുസ്‌ലിം വിദ്യാര്‍ഥികള്‍ ഭൂരിപക്ഷമുള്ള ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ ഹിന്ദു വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ലെന്ന സംഘപരിവാര പ്രചാരണം പൊളിച്ചടുക്കി കോളജിലെ പഠിതാക്കള്‍. ജാമിഅ മില്ലിയയില്‍ തങ്ങള്‍ സുരക്ഷിതരാണെന്നു പ്രഖ്യാപിച്ച് നിരവധി ഹിന്ദു വിദ്യാര്‍ഥികള്‍ പരസ്യമായി രംഗത്തെത്തി.
ജാമിഅയിലെ ഹിന്ദു വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഹിന്ദുത്വര്‍ കോളജ് കവാടത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് കോളജിലെ നിരവധി ഹിന്ദു വിദ്യാര്‍ഥികള്‍ ഹിന്ദുത്വ പ്രചാരണത്തിനെതിരേ മുന്നോട്ടുവന്നത്. തങ്ങള്‍ ജാമിഅയില്‍ സുരക്ഷിതരാണെന്നു പ്രഖ്യാപിക്കുന്ന ഫോട്ടോകള്‍ അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവച്ചു.
എന്റെ പേര് റിതു. ഞാനൊരു ഹിന്ദുവാണ്. എന്റെ ജാമിഅയില്‍ ഞാന്‍ സുരക്ഷിതയാണ്. ഞങ്ങള്‍ ഒന്നാണ്. ജാമിഅയോടൊപ്പം നില്‍ക്കുക.
എന്റെ പേര് വിനീത പാണ്ഡെ. ഞാനൊരു ഹിന്ദുവാണ്. എനിക്ക് ജാമിഅയില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നു. ജാമിഅയോടൊപ്പം നില്‍ക്കുക. എന്റെ പേര് മുകുന്ദ് ജാ, ഞാന്‍ ജാമിഅയില്‍ സുരക്ഷിതനാണ്. ഇത്തരത്തില്‍ എഴുതിയ നിരവധി ഫോട്ടോകളാണ് വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ കാംപസില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് ദേശീയ തലസ്ഥാനത്തെ ജാമിഅ മില്ലിയയിലും വര്‍ഗീയ വിഭജനത്തിനുള്ള സംഘപരിവാരം ശ്രമിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് ചൊവ്വാഴ്ച ഹിന്ദുത്വര്‍ ജാമിഅയ്ക്കു മുന്നില്‍ പ്രകടനം നടത്തിയത്.
ജാമിഅയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല, ഹിന്ദുക്കളെ ഭയപ്പെടുത്തരുത് തുടങ്ങിയ പ്ലക്കാര്‍ഡുകളും അവര്‍ ഏന്തിയിരുന്നു. എന്നാല്‍, സംഘപരിവാര തന്ത്രങ്ങള്‍ തങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നു പ്രഖ്യാപിക്കുയാണ് വിദ്യാര്‍ഥികള്‍.
Next Story

RELATED STORIES

Share it