Flash News

റോഹിന്‍ഗ്യകളെ ഇന്ത്യ നാടുകടത്തുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് റോഹിന്‍ഗ്യകളെ നാടുകടത്താന്‍ ആരംഭിക്കുന്നു. അസമില്‍ നിന്നു പിടികൂടിയ ഏഴു റോഹിന്‍ഗ്യകളെ ഇന്നു മ്യാന്‍മര്‍ അതിര്‍ത്തി കടത്തിവിടും. ഇവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മണിപ്പൂരിലെ മോറേഷ് അതിര്‍ത്തിയിലാണ് മ്യാന്‍മര്‍ അധികൃതര്‍ക്കു റോഹിന്‍ഗ്യകളെ കൈമാറുക. അസമില്‍ നിന്നു പോലിസ് പിടികൂടിയ ഇവര്‍ 2012 മുതല്‍ സില്‍ചാര്‍, അസം എന്നിവിടങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരാണ്. യുഎന്‍ അഭയാര്‍ഥിക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്ത 14,000 റോഹിന്‍ഗ്യകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.
അതേസമയം, ഇന്ത്യയുടെ നടപടി രാജ്യാന്തര ഉടമ്പടികള്‍ക്കു വിരുദ്ധമാണെന്ന് യുഎന്നിന്റെ വംശീയതയുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിനിധി തെന്‍ഡായി അഷ്യൂമെ പറഞ്ഞു. സ്വന്തം രാജ്യത്ത് ജീവനു ഭീഷണിയുള്ളവര്‍ അഭയംതേടിയെത്തിയാല്‍ അതു നല്‍കണമെന്നതാണ് രാജ്യാന്തര നിയമം.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയാവുന്ന വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അറസ്റ്റിലായവരെ ആറു വര്‍ഷം ജയിലിലടച്ചതു തന്നെ മനുഷ്യാവകാശ ലംഘനമാണ്. നിലവില്‍ ഇന്ത്യയിലെ വിവിധ ജയിലുകളിലുള്ള 200 റോഹിന്‍ഗ്യന്‍ തടവുകാരുടെ കാര്യത്തില്‍ യുഎന്നിന് ആശങ്കയുണ്ടെന്നും അഷ്യൂമെ കൂട്ടിച്ചേര്‍ത്തു.
അതേസമയം, റോഹിന്‍ഗ്യരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.

Next Story

RELATED STORIES

Share it