മാനസികാസ്വാസ്ഥ്യമുള്ള മകന്‍ ഉമ്മയെ കഴുത്തറുത്ത് കൊന്നു

പെരിന്തല്‍മണ്ണ: മാനസികാസ്വാസ്ഥ്യമുള്ള മകന്‍ ഉമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മലപ്പുറം പെരിന്തല്‍മണ്ണയിലാണു സംഭവം. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായയിലെ പൂക്കാട്ട്‌തൊടി ഹംസയുടെ ഭാര്യ നബീസയെയാണ് (55) സ്വന്തം മകന്‍ കഴുത്തറുത്ത് കൊന്നത്. ആലിപ്പറമ്പ് പഞ്ചായത്തിലെ മണലായയില്‍ ഇന്നലെ രാവിലെ 9.45ഓടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
വീടിനു മുന്‍വശത്ത് കുഴിവെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്തര്‍ക്കത്തിനിടെ പ്രകോപിതനായ നൗഷാദ് മടവാള്‍ കൊണ്ട് നബീസയെ കഴുത്തിനു വെട്ടുകയായിരുന്നു. വെട്ടേറ്റ ഇവരെ നാട്ടുകാര്‍ ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവില്‍ നിന്നു രക്തംവാര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മകന്‍ നൗഷാദി (35)നെ പെരിന്തല്‍മണ്ണ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസികാ സ്വാസ്ഥ്യത്തിന് ചികില്‍സതേടിയിരുന്നതായി പോലിസ് പറഞ്ഞു.
നഫീസയുടെ മൂത്തമകനാണ് നൗഷാദ്. വര്‍ഷങ്ങള്‍ക്കുമുമ്പ് വിദേശത്തു നിന്നു ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ ശേഷമാണ് ഇയാളില്‍ മാനസികപ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. ഓട്ടോഡ്രൈവറായി ജോലിചെയ്തുവരികയായിരുന്ന ഇയാള്‍ പലപ്പോഴും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് ഉമ്മയോട് വഴക്കിടുന്നത് പതിവായിരുന്നു. ഉമ്മയോട് പിണങ്ങി വാടകയ്‌ക്കെടുത്ത മറ്റൊരു വീട്ടില്‍ താമസിച്ചുവരുന്ന പതിവും ഉണ്ടായിരുന്നു. കല്യാണം കഴിച്ചെങ്കിലും മാനസികാസ്വാസ്ഥ്യം കാരണം നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
ഇന്നലെ സംഭവസമയത്ത് മരുമകള്‍ നാജിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആയുധവുമായി മറ്റുള്ളവര്‍ക്കു നേരെയും ആക്രമണത്തിനു മുതിര്‍ന്ന നൗഷാദിനെ നാട്ടുകാര്‍ പിടികൂടി പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ത്വല്‍ഹത്ത്, മുഹമ്മദ് നിഷാദ്, ഷമീറ എന്നിവരാണ് നബീസയുടെ മറ്റു മക്കള്‍. ത്വല്‍ഹത്തും നിഷാദും വിദേശത്തു ജോലിചെയ്തുവരികയാണ്. മരുമക്കള്‍: സൈതലവി, നാജിയ.  മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ച മൃതദേഹം ഇന്ന് രാവിലെ 7ന് ആനമങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Next Story

RELATED STORIES

Share it