മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: ചെന്നിത്തല

തിരുവനന്തപുരം: ചരിത്രത്തിലില്ലാത്തവിധം കാലവര്‍ഷം കടുത്ത നാശനഷ്ടം സംസ്ഥാനത്തുണ്ടാക്കിയിട്ടും അതു നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കുട്ടനാടും ആലപ്പുഴയിലെ മറ്റു പ്രദേശങ്ങളും വെള്ളപ്പൊക്കം കാരണം കടുത്ത ദുരിതം നേരിടുകയാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങള്‍ നട്ടംതിരിയുന്ന കുട്ടനാടും മറ്റു പ്രദേശങ്ങളും താന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ കണ്ട കാഴ്ച ആരെയും നടുക്കുന്നതായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നേയില്ല. അധികൃതര്‍ തിരിഞ്ഞുപോലും നോക്കുന്നില്ല. ഇതുവരെ സൗജന്യ റേഷന്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാല്‍, ഒരു മന്ത്രി പോലും ദുരിതബാധിത പ്രദേശങ്ങളിലേക്ക്  തിരിഞ്ഞുനോക്കിയിട്ടില്ല. കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ കുട്ടനാടിന്റെ ഏഴയലത്തുപോലും കാണുന്നില്ല. ഇത്രയും രൂക്ഷമായ കാലവര്‍ഷക്കെടുതി ഉണ്ടായിട്ടും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രത്യേക മന്ത്രിസഭായോഗം പോലും ചേര്‍ന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മന്ത്രിമാര്‍ക്ക് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ചുമതല വീതിച്ചുനല്‍കിയിട്ടുമില്ല. ഇതെല്ലാം സാധാരണ ചെയ്യുന്ന കാര്യങ്ങളാണ്. അതുപോലും ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. മഴക്കെടുതിയില്‍ ആശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ടും ദുരിതബാധിതര്‍ക്ക് അടിയന്തരമായി സഹായമെത്തിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും ചെന്നിത്തല പറഞ്ഞു. വെള്ളം നിറഞ്ഞ വീടുകളില്‍ നിന്നു പലര്‍ക്കും ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു പുറമേ കുട്ടനാട് മുഴുവന്‍ പകര്‍ച്ചവ്യാധി ഭീഷണിയിലുമാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കാര്യക്ഷമമാക്കിയില്ലെങ്കില്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലേക്കു പോവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it