Environment

തണ്ണീര്‍ തടങ്ങള്‍

തണ്ണീര്‍ തടങ്ങള്‍
X
ഫെബ്രുവരി 2   ലോകതണ്ണീര്‍ത്തട ദിനം

- പി.ജി. പെരുമല 

wet

ഭൂമിയില്‍ ജീവന്റെ വാഹകരാണ് തണ്ണീര്‍ത്തടങ്ങള്‍.  അവയുടെ  നാശം ഭൂമിയുടെ നിലനില്‍പിനെ ബാധിക്കും. നെല്‍വയലുകള്‍, കുളങ്ങള്‍, ചതുപ്പുകള്‍, മരുപ്പച്ചകള്‍, നനവാര്‍ന്ന പുല്‍മേടുകള്‍, കണ്ടലുകള്‍, പുഴകള്‍, തോടുകള്‍, കായലുകള്‍, അഴിമുഖങ്ങള്‍ എന്നിവ തണ്ണീര്‍ത്തടങ്ങളുടെ പരിധിയില്‍വരും.
തണ്ണീര്‍ത്തടങ്ങളുടെ നിലനില്‍പാണ് പ്രകൃതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. കാര്‍ഷികമേഖലയെ സംരക്ഷിച്ചു നിര്‍ത്തുന്നതിനും പ്രകൃതിക്ഷോഭങ്ങളെ നിയന്ത്രിച്ച് ഭൂമിയെ സംരക്ഷിക്കുന്നതിനും തണ്ണീര്‍ത്തടങ്ങളുടെ പങ്ക് വലുതാണ്. വര്‍ഷകാലത്ത് ജലം നഷ്ടമാവാതെ സംഭരിക്കുന്നതിനാല്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും ജലം കുത്തിയൊഴുകി കടലിലെത്തുന്നതുവഴിയുണ്ടാവുന്ന ജലനഷ്ടം കുറയ്ക്കുന്നതിനും സാവധാനം ജലം പുറത്തേക്കൊഴുകുന്നതുവഴി ഭൂഗര്‍ഭജലസ്രോതസ്സുകളെ റീചാര്‍ജ് ചെയ്യാനും ഇവ സഹായിക്കുന്നു. തീരദേശത്തെ മണ്ണൊലിപ്പ് തടയുന്നതിനും പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുമെല്ലാം നീര്‍ത്തടസസ്യങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നു.

വിവിധതരം തണ്ണീര്‍ത്തടങ്ങള്‍
മഴക്കാലത്ത് ജലസമൃദ്ധി ഏറെയുള്ള കുളങ്ങള്‍, ചളിക്കുണ്ട്, നല്ല ആഴവും ജലക്രമീകരണ സൗകര്യവുമുള്ള കിടങ്ങുകള്‍, കടല്‍ത്തീരത്ത് സമാന്തരമായി വര്‍ത്തിക്കുന്ന കായലുകള്‍, ചീഞ്ഞ വസ്തുക്കള്‍ നിറഞ്ഞ ഈര്‍പ്പമുള്ള ചതുപ്പുപ്രദേശങ്ങള്‍, നാലുഭാഗവും കരയാല്‍ ചുറ്റപ്പെട്ട ആഴമുള്ള തടാകങ്ങള്‍ എന്നിവയെല്ലാം തണ്ണീര്‍ത്തടത്തില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ഉള്‍നാടന്‍ ശുദ്ധജല തണ്ണീര്‍ത്തടങ്ങളും തീരദേശ തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടുന്നു. തടാകങ്ങള്‍, കുളങ്ങള്‍ എന്നിവ ഉള്‍നാടന്‍ ശുദ്ധജല തണ്ണീര്‍ത്തടങ്ങള്‍ക്കും കായലുകള്‍, ഉപ്പുജല ചതുപ്പുകള്‍ തുടങ്ങിയവ തീരദേശ തണ്ണീര്‍ത്തടങ്ങള്‍ക്കും ഉദാഹരണങ്ങളാണ്. ഇതിനുപുറമേ മനുഷ്യനിര്‍മിത തണ്ണീര്‍ത്തടങ്ങള്‍ വേറെയുമുണ്ട്.
വൈവിധ്യത്തിന്റെ കലവറ
അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് തണ്ണീര്‍ത്തടങ്ങള്‍. നിരവധി ദേശാടനപ്പക്ഷികള്‍, വൈവിധ്യമാര്‍ന്ന മല്‍സ്യങ്ങള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍, ജലസസ്യങ്ങള്‍, ജലസാന്നിധ്യത്തില്‍ കണ്ടുവരുന്ന വൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, സസ്യപ്ലവഗങ്ങള്‍, അനേകയിനം സപുഷ്പികള്‍, പായലുകള്‍ എന്നിവയെല്ലാം തണ്ണീര്‍ത്തടങ്ങളില്‍ കാണാം.

ഭീഷണി
വികസനത്തിന്റെ പേരില്‍ തടാകങ്ങള്‍, വയലുകള്‍, നദികള്‍, കുളങ്ങള്‍ തുടങ്ങിയ സ്രോതസ്സുകളെല്ലാം മനുഷ്യര്‍ മണ്ണിട്ട് നികത്തുകയാണ്.  നമ്മുടെ മിക്ക ജലസ്രോതസ്സുകളും മലിനീകരിക്കപ്പെട്ടു. ഖരമാലിന്യ നിക്ഷേപം ഇത്തരം ജലസ്രോതസ്സുകളുടെ സ്വാഭാവികതയെ നശിപ്പിക്കുന്നു. ഇതോടൊപ്പം ഇ-മാലിന്യങ്ങളും ഇവയുടെ നാശത്തിന് വേഗംകൂട്ടി. തണ്ണീര്‍ത്തടങ്ങളുടെ  പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ, സംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവ ജൈവകല്‍പനയുടെ നാശത്തിന് ആക്കംകൂട്ടുന്നു. മണല്‍ഖനനം, അശാസ്ത്രീയ മല്‍സ്യബന്ധനം, വിദേശ ജനുസ്സുകളിലെ സസ്യജന്തുജാലകങ്ങളുടെ കടന്നുകയറ്റം, വിനോദസഞ്ചാരം തുടങ്ങിയവയും തണ്ണീര്‍ത്തടങ്ങള്‍ക്ക് ഭീഷണിയാവുന്നു.

തണ്ണീര്‍ ഭൂപടം
ലോകത്തിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം ലാറ്റിനമേരിക്കയിലെ (തെക്കേ അമേരിക്ക) ബ്രസീല്‍, ബൊളീവിയ, പരാഗ്വേ എന്നീ രാജ്യങ്ങളിലാണ്. ലോകത്തിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടാകമായി ബ്രസീലിലെ പന്റനല്‍ (ജഅചഠഅചഅഘ) തടാകം കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ 58, 286, 500 ഹെക്റ്റര്‍ തണ്ണീര്‍ത്തടങ്ങളുണ്ട്. കേരളത്തിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം ഏതെന്ന് കൂട്ടുകാര്‍ക്കറിയാമോ? 1,51,250 ഹെക്റ്റര്‍ വിസ്തീര്‍ണമുള്ള വേമ്പനാട്ടു കായല്‍. അഷ്ടമുടിക്കായലാണ് (6,14,000 ഹെക്റ്റര്‍ ) രണ്ടാംസ്ഥാനത്ത്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട  കായലാണ് (3730 ഹെക്റ്റര്‍) മൂന്നാംസ്ഥാനത്ത്.

നിയമങ്ങളും സംരക്ഷണവും
1986ല്‍ നിലവില്‍വന്ന പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഭാഗമായി, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നീര്‍ത്തടസംരക്ഷണ നിയമം 2010 പ്രാബല്യത്തില്‍ വരുത്തി. ഈ നിയമപ്രകാരം നീര്‍ത്തടങ്ങളെ ദോഷകരമായി ബാധിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യവസായവല്‍ക്കരണം, മാലിന്യനിക്ഷേപം, ഇതര ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള തണ്ണീര്‍ത്തടങ്ങളുടെ നികത്തല്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഈ നിയമത്തില്‍ ഇളവുകള്‍ അനുവദിച്ച് പുതിയ കൃഷിസ്ഥലങ്ങള്‍ക്കും കളിമൈതാനങ്ങള്‍ക്കും പട്ടണങ്ങളുണ്ടാക്കാനും റോഡുകള്‍ വെട്ടാനും മറ്റുമായി തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനും കുന്നുകള്‍ ഇടിച്ചുനിരത്തുകയും ചെയ്ത് ഈ നിയമത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വ്യവസായശാലകള്‍, ഹൗസിങ് കോളനികള്‍, ഫഌറ്റുകള്‍, വാണിജ്യകേന്ദ്രങ്ങള്‍, വെയര്‍ഹൗസുകള്‍, ഗോഡൗണുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി മനുഷ്യന്‍ തണ്ണീര്‍ത്തട പ്രദേശങ്ങള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

റാംസര്‍ ഉടമ്പടി

നീര്‍ത്തട സംരക്ഷണത്തെയും അവയുടെ സുസ്ഥിര ഉപയോഗത്തെയും ലക്ഷ്യമാക്കി ഉണ്ടാക്കിയ ആഗോള ഉടമ്പടിയാണ് റാംസര്‍ ഉടമ്പടി. നീര്‍ത്തടങ്ങളുടെ സവിശേഷ സ്വഭാവം, വംശനാശഭീഷണി നേരിടുന്ന  ജീവജാലങ്ങള്‍, നീര്‍പ്പക്ഷികള്‍, മല്‍സ്യങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യം, ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മുതലായവ പരിഗണിച്ചാണ് തണ്ണീര്‍ത്തടങ്ങളെ റംസര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. തണ്ണീര്‍ത്തടങ്ങളുടെ പകുതിയും നശിച്ചുകഴിഞ്ഞു. തണ്ണീര്‍ത്തട സംരക്ഷണത്തിന് സംഘടിപ്പിച്ച റാംസര്‍ ആഗോള കണ്‍വന്‍ഷന്‍ ഉടമ്പടി തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം, ബുദ്ധിപൂര്‍വമായി ഉപയോഗിക്കല്‍, ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ നവീകരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമാക്കുന്നു. തുടക്കത്തില്‍ 18 അംഗരാജ്യങ്ങളുണ്ടായിരുന്ന ഈ ഉടമ്പടിയില്‍ ഇപ്പോള്‍ 168 അംഗരാജ്യങ്ങളുണ്ട്. സ്വിറ്റ്‌സര്‍ലന്റിലെ ഗ്ലാന്‍ഡ് ആണ് ആസ്ഥാനം. 1982ലാണ് ഇന്ത്യ കരാറില്‍ ഒപ്പുവച്ചത്. നീലകലര്‍ന്ന പച്ച നിറത്തിലുള്ള പശ്ചാത്തലത്തില്‍ മുകള്‍വശത്ത് ഓളങ്ങളെ സൂചിപ്പിക്കുന്ന തരംഗിതമായ രണ്ടു വെള്ളവരകളും താഴെ ഞഅങടഅഞ എന്ന വാക്കും വരുന്നതാണ് ലോഗോ.

ഭൂമിയുടെ വൃക്കകള്‍
തണ്ണീര്‍ത്തടങ്ങളെ ഭൂമിയുടെ വൃക്കകള്‍ എന്നാണു വിശേഷിപ്പിക്കുന്നത്. തണ്ണീര്‍ത്തടങ്ങളില്‍ ജലം സാവധാനം മണ്ണിലൂടെ അരിച്ചിറങ്ങുന്നതുവഴി മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ഭൂഗര്‍ഭജലത്തിന്റെ മലിനീകരണത്തോത് കുറയുകയും ചെയ്യുന്നു.  അതുകൊണ്ടാണ് ഇവയെ ഭൂമിയുടെ വൃക്കകള്‍ എന്നു പറയുന്നത്.  ഏതൊരു ആവാസമേഖലയുടെയും ജീവനാഡിയാണ് തണ്ണീര്‍ത്തടങ്ങള്‍.  ഇവയെ ജൈവലോകത്തിന്റെ രക്തപര്യയന വ്യവസ്ഥ എന്നും വിശേഷിപ്പിക്കാറുണ്ട്. ജലത്തിന്റെ പരിചക്രത്തിലെ സുപ്രധാന കണ്ണിയായ തണ്ണീര്‍ത്തടങ്ങള്‍ ജലമേഖലയെ കൈക്കുമ്പിളിലൊതുക്കി സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
Next Story

RELATED STORIES

Share it