ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വിവാഹ ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30, 000 രൂപ വീതം വിവാഹ ധനസഹായം നല്‍കുന്നതിന് 3 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി മന്ത്രി കെ കെ ശൈലജ. ശസ്ത്രക്രിയയിലൂടെ പൂര്‍ണമായി സ്ത്രീയോ പുരുഷനോ ആയി മാറി നിയമപരമായി വിവാഹം ചെയ്ത ദമ്പതികള്‍ക്കാണ് നടപ്പു സാമ്പത്തിക വര്‍ഷം വിവാഹ ധനസഹായം അനുവദിക്കുന്നത്. സമൂഹത്തില്‍ ഏറ്റവുമധികം അവഗണന അനുഭവിക്കുന്ന ട്രാന്‍സ്—ജെന്‍ഡര്‍ വിഭാഗത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വിവാഹ ധനസഹായം അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ക്കായി പോളിസി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ ആദ്യമായി സ്—പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രണ്ടു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സംസ്ഥാനത്ത് വിവാഹിതരായി—രുന്നു. എന്നാല്‍, ഈ ക്ഷേമപദ്ധതികളില്‍ ശസ്ത്രക്രിയക്ക് വിധേയരായി പൂര്‍ണമായി സ്ത്രീയോ പുരുഷനോ ആയി മാറിയിട്ടുള്ള ട്രാന്‍സ്—ജെന്‍ഡര്‍ വ്യക്തികള്‍ക്കു വിവാഹ ധനസഹായം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതു ബോധ്യമായതിനെ തുടര്‍ന്നാണ് ഈ വിഭാഗക്കാര്‍ക്ക് വിവാഹ ധനസഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ധനസഹായത്തിന് അര്‍ഹത നേടുന്നതിനുള്ള നിബന്ധനകളും വ്യക്തമാക്കിയിട്ടുണ്ട്: ട്രാന്‍സ്—ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധമായും ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം. വിവാഹശേഷം ആറു മാസത്തിനു ശേഷം ഒരു വര്‍ഷത്തിനകവും ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണം. വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷയോടൊപ്പം നിലവില്‍ ദമ്പതികള്‍ ഒന്നിച്ചു താമസിച്ചുവരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാര്‍ഡ് മെംബര്‍/ കൗണ്‍സിലര്‍) സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷകരി ല്‍ ഒരാള്‍ മാത്രം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. വിവാഹ ധനസഹായം ഒരിക്കല്‍ ലഭിച്ചുകഴിഞ്ഞാല്‍ ഏതെങ്കിലും കാരണവശാല്‍ നിലവിലുള്ള വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.

Next Story

RELATED STORIES

Share it