Flash News

ചോദ്യങ്ങള്‍ക്കു സമയബന്ധിതമായി ഉത്തരം നല്‍കണമെന്ന് സ്പീക്കറുടെ റൂളിങ്



തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ പരാതിയില്‍ സ്പീക്കറുടെ റൂളിങ്.  പരാതി വസ്തുതാപരമാണെന്നു പറഞ്ഞ സ്പീക്കര്‍ നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുണ്ടാവുന്നതെന്നു കുറ്റപ്പെടുത്തി. ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കാതിരിക്കുന്നതു ശരിയല്ല. ഉദ്യോഗസ്ഥരുടെ ഏകോപനമില്ലായ്മയാണു വ്യക്തമാകുന്നത്. സഭാസമ്മേളനം അവസാനിക്കുന്ന 25നകം എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചിരിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ചോദ്യോത്തര വേളയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതി പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ വിഷയത്തില്‍ സ്പീക്കര്‍ക്കു പരാതി സമര്‍പ്പിച്ചത്. 240 ചോദ്യങ്ങള്‍ക്കുവരെ ഒരുദിവസം മറുപടി നല്‍കാതിരിക്കുന്നുവെന്നു പരാതിയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണു വിഷയത്തില്‍ സ്പീക്കര്‍ റൂളിങ് നല്‍കിയത്. 331 ചോദ്യങ്ങളാണു പ്രതിപക്ഷം ഇതുവരെ ചോദിച്ചിരിക്കുന്നത്. ഇതില്‍ 14 ചോദ്യങ്ങള്‍ക്കു മാത്രമാണു സര്‍ക്കാര്‍ ഉത്തരം നല്‍കിയത്. ഇത് അനുവദിച്ചു നല്‍കാന്‍ പറ്റില്ല. ഈ രീതിയില്‍ മുന്നോട്ടുപോവുന്നതു സഭാ നടത്തിപ്പുകളെ ബാധിക്കും. സഭാസമ്മേളനം ആറു ദിവസങ്ങള്‍ മാത്രമാണു ബാക്കിയുള്ളത്. ഇതിനകംതന്നെ സഭാസാമാജികരുടെ ചോദ്യങ്ങള്‍ക്കു മന്ത്രിമാര്‍ മറുപടി പറയണമെന്നും സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ സഭാസമ്മേളനത്തിലും ഇതേ രീതിയില്‍ തന്നെ സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it