കോടതി വിധികള്‍: നിയമനിര്‍മാണ സഭകള്‍ ഇടപെടണം- മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: സമീപകാലത്തുണ്ടായ കോടതിവിധികളില്‍ മുസ്‌ലിം സംഘടനകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. പാര്‍ലമെന്റും നിയമസഭകളും ഇതില്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. രാജ്യം കാത്തുസൂക്ഷിച്ചുവരുന്ന ധാര്‍മിക സദാചാര മൂല്യങ്ങള്‍ക്കെതിരാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന വിധിയും വിവാഹിതരുടെ അവിഹിത ബന്ധം കുറ്റമല്ലാതാക്കുന്ന വിധിയുമെന്നു യോഗം അഭിപ്രായപ്പെട്ടു. ധാര്‍മിക സദാചാര മൂല്യങ്ങളാണ് കുടുംബ വ്യവസ്ഥയെയും സമൂഹത്തെയും നിലനിര്‍ത്തുന്നത്. ഇതിനെ സംരക്ഷിക്കാനും അതുവഴി രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനും പാര്‍ലമെന്റും നിയമസഭകളും അടിയന്തരമായി ഇടപെടണമെന്നു യോഗം ആവശ്യപ്പെട്ടു. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയും വിവാഹമോചനത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സും വിശ്വാസത്തിലും മത ജീവിതത്തിലുമുള്ള അന്യായമായ ഇടപെടലാണെന്നു യോഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഈ നീക്കങ്ങളുടെ പിന്നിലുള്ളതെന്നു യോഗം ആശങ്ക രേഖപ്പെടുത്തി. ഇത്തരം കോടതി വിധികളില്‍ നിയമപരമായി കൂട്ടായ ഇടപെടലുകള്‍ നടത്താനും യോഗം തീരുമാനിച്ചു. കോഴിക്കോട് ഈസ്റ്റ് അവന്യൂ ഹോട്ടലില്‍ ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതൃയോഗത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എംപി, കെ പി എ മജീദ്, എം പി അബ്ദുസ്സമദ് സമദാനി, എം സി മായിന്‍ ഹാജി (മുസ്‌ലിംലീഗ്), കെ ടി ഹംസ മുസ്‌ല്യാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി (സമസ്ത), ടി പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസയ്ന്‍ മടവൂര്‍, പി പി ഉണ്ണീന്‍കുട്ടി മൗലവി (കെഎന്‍എം), ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്, ടി മുഹമ്മദ് വേളം (ജമാഅത്തെ ഇസ്‌ലാമി), ഇ എം അബൂബക്കര്‍ മൗലവി, ഇ പി അഷ്‌റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), ടി കെ അഷ്‌റഫ്, ഹുസയ്ന്‍ ടി കാവനൂര്‍ (വിസ്ഡം), ഡോ. ഫസല്‍ ഗഫൂര്‍, സക്കീര്‍ ഹുസയ്ന്‍ (എംഇഎസ്) പങ്കെടുത്തു.
Next Story

RELATED STORIES

Share it