കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍; 67.5 കോടിയുടെ തിരിച്ചടവ് പ്രതിസന്ധിയില്‍

പി  വി  വേണുഗോപാല്‍

ആലപ്പുഴ: വായ്പാ തട്ടിപ്പ് കേസില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ചിന്റെ അപേക്ഷപ്രകാരം കുട്ടനാട്ടിലെ രാമങ്കരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ഉത്തരവിട്ടത്. അദ്ദേഹം സമര്‍പ്പിച്ച ജാമ്യഹരജി കോടതി ഇന്നു പരിഗണിക്കും.
അതേസമയം, കാര്‍ഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ ദേശസാല്‍കൃത ബാങ്കുകളുടെ 67.5 കോടിയില്‍പ്പരം രൂപയുടെ തിരിച്ചടവ് പ്രതിസന്ധിയിലായിരിക്കുകയാണ്. ലഭ്യമാവുന്ന കണക്കനുസരിച്ച് നിലവില്‍ 1,500ഓളം കാര്‍ഷിക സ്വാശ്രയ ഗ്രൂപ്പുകള്‍ക്കാണ് കുട്ടനാട് വികസന സമിതിയുടെ ശുപാര്‍ശപ്രകാരം വിവിധ ദേശസാല്‍കൃത ബാങ്കുകള്‍ വായ്പ നല്‍കിയിട്ടുള്ളത്. ഒരംഗത്തിന് 75,000 രൂപ പ്രകാരം ആറ് അംഗങ്ങള്‍ അടങ്ങിയ ഒരു ഗ്രൂപ്പിന് 4,50,000 രൂപയാണു ലഭിച്ചത്. ഈ കണക്കുപ്രകാരം 1,500 ഗ്രൂപ്പുകള്‍ക്കായി വിവിധ ബാങ്കുകള്‍ നല്‍കിയിട്ടുള്ളത് 67.5 കോടിയാണ്. ഇങ്ങനെ കിട്ടുന്ന തുകയുടെ മൂന്നിലൊന്നായ 1.5 ലക്ഷം രൂപ ഓരോ ഗ്രൂപ്പില്‍ നിന്നും ഫാ. തോമസ് പീലിയാനിക്കല്‍ വാങ്ങിയെടുത്തിട്ടുണ്ട്. ബാങ്കില്‍ തിരിച്ചടയ്ക്കുന്ന സമയത്ത് മടക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് തുക കൈവശപ്പെടുത്തിയിട്ടുള്ളത്. 1,500 ഗ്രൂപ്പുകളില്‍ ഏറിയ പങ്കും ഈ കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ വ്യാജമായി ഉണ്ടാക്കിയിട്ടുള്ളതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഒളിവില്‍ക്കഴിഞ്ഞ് കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിനിടയിലാണ്  ഫാ. പീലിയാനിക്കല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍ അകപ്പെട്ടത്.
Next Story

RELATED STORIES

Share it