കുടിവെള്ള ടാങ്കറുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കണം

തിരുവനന്തപുരം: ടാങ്കര്‍ ലോറികളിലും മറ്റും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ഭക്ഷ്യസുരക്ഷാ നിയമം 2011 പ്രകാരം എഫ്ബിഒ (ഫുഡ് ബിസിനസ് ഓപറേറ്റര്‍) ലൈസന്‍സ് നിര്‍ബന്ധമായും എടുത്തിരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ലൈസന്‍സെടുക്കാത്ത വാഹന ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കുടിവെള്ള വിതരണത്തിന് ഒന്നിലധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഓരോ വാഹനത്തിനും പ്രത്യേകം ലൈസന്‍സ് എടുക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ കുടിവെള്ളം വിതരണം ചെയ്യണമെങ്കില്‍ വാടക വാഹനങ്ങള്‍ക്കു ലൈസന്‍സ് എടുക്കണം.
കുടിവെള്ള ടാങ്കറില്‍ കുടിവെള്ളം എന്ന് രേഖപ്പെടുത്തണം. മറ്റ് ആവശ്യങ്ങള്‍ക്കുള്ള ടാങ്കറുകളില്‍ ഇക്കാര്യം രേഖപ്പെടുത്തണം. കുടിവെള്ള ടാങ്കറിന് ഉള്‍വശം ബിറ്റുമിനാസ്റ്റിക് കോട്ടിങ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ജലഅതോറിറ്റിയുടെ കുടിവെള്ള സ്രോതസ്സുകള്‍ക്ക് എഫ്ബിഒ ലൈസന്‍സ് നിര്‍ബന്ധമാക്കണം. ജല സ്രോതസ്സിലെ ജലം സര്‍ക്കാര്‍ അംഗീകൃത ലാബില്‍ പരിശോധിച്ച് ശുദ്ധി ഉറപ്പാക്കണം. ആശുപത്രി, ഹോട്ടല്‍ എന്നിവര്‍ കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. പുറത്തു നിന്നും കുടിവെള്ളം വാങ്ങുന്നവര്‍ ലൈസന്‍സുള്ളവരില്‍ നിന്നു വാങ്ങണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
വനമേഖലയിലെ പാറമടകളില്‍ നിന്നും വെള്ളം ശേഖരിച്ച് കുടിവെള്ളമെന്ന പേരില്‍ വില്‍ക്കുന്നവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണം. കെട്ടിട നിര്‍മാണത്തിന് ആവശ്യമായ വെള്ളം ശേഖരിക്കുന്ന ടാങ്കില്‍ കുടിവെള്ളം ശേഖരിക്കുന്നതിനെതിരേ നടപടി സ്വീകരിക്കണം. ജല അതോറിറ്റിയി ല്‍ നിന്നു കുടിവെള്ളം ശേഖരിച്ച ശേഷം മറിച്ചുവില്‍ക്കുന്നവര്‍ക്കെതിരേ ലീഗല്‍ മെട്രോളജി വിഭാഗം നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Next Story

RELATED STORIES

Share it