thiruvananthapuram local

ഒമ്പതംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു



കോവളം: വിഴിഞ്ഞം പയറ്റുവിളയില്‍ ബൈക്കില്‍ മാരകായുധങ്ങളുമായെത്തിയ ഒമ്പതംഗ സംഘം പട്ടാപ്പകല്‍ റോഡില്‍ യുവാവിനെ  വെട്ടിപ്പരിക്കേല്‍പ്പിച്ചു.  പയറ്റുവിള കരയ്ക്കാട്ടുവിള വീട്ടില്‍ മാധവന്‍നാടാരുടെ മകന്‍ മണിക്കുട്ടനെന്ന് വിളിക്കുന്ന ബിജുകുമാര്‍ (37) ആണ്   ഗുരുതരമായി വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പ്  ബിജുകുമാറിന്റെ സുഹൃത്തായ ഉച്ചക്കട സ്വദേശി കോഴോട് അമ്പിളി എന്ന് വിളിക്കുന്ന സജുകുമാറിനെ പുലിയൂര്‍കോണത്ത് വച്ച് രാത്രി ആറംഗ സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു.  ഇതിനെത്തുടര്‍ന്ന് ബിജുകുമാറും സജുകുമാറിനെ ആക്രമിച്ച സംഘവും ചേര്‍ന്നുള്ള വാക്കുതര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്.  കൈയ്ക്കും  വയറിനും വെട്ടേറ്റ് നിലത്ത് വീണ് രക്തത്തില്‍ കുളിച്ച് കിടന്ന ബിജുകുമാറിനെ നാട്ടുകാര്‍ ചേര്‍ന്ന്  മെഡിക്കല്‍കോളേജാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  സംഭവമറിഞ്ഞ് വിഴിഞ്ഞം പോലിസ് സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘത്തെ പിടികൂടാനായില്ല.  മാരകായുധങ്ങളുമായി എത്തിയ സംഘം പ്രദേശത്തെ ഭീതിയിലാക്കുകയും നാട്ടുകാരെ സംഭവസ്ഥലത്ത് നിന്ന് തുരത്തിയതിന് ശേഷം കൃത്യം നടത്തിയത്. അക്രമിസംഘത്തിലെ പയറ്റുവിള മന്നോട്ടുകോണം സ്വദേശികളായ മനോജ് (23), ബിനു(35) എന്നിവരെ പോലിസ് കസ്റ്റഡിയിലായതായും സൂചനയുണ്ട്.  സംഘര്‍ഷസാധ്യത കണക്കിലെടുത്ത്  പ്രദേശത്ത് പോലിസ്  പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it