Interview

വര്‍ക്കല ശിവപ്രസാദ് വധക്കേസ്: നഷ്ടപരിഹാരത്തിനായി ഡിഎച്ച്ആര്‍എം കേരള നിയമപോരാട്ടം നടത്തുമെന്ന് സജി കൊല്ലം

ഡിഎച്ച്ആര്‍എം കേരള ലക്ഷ്യം വയ്ക്കുന്നത് വൈകാരികതയ്ക്കപ്പുറം വിവേകത്തോടെയുള്ള മുന്നേറ്റമാണ്

വര്‍ക്കല ശിവപ്രസാദ് വധക്കേസ്: നഷ്ടപരിഹാരത്തിനായി ഡിഎച്ച്ആര്‍എം കേരള നിയമപോരാട്ടം നടത്തുമെന്ന് സജി കൊല്ലം
X

ഹൈക്കോടതി വെറുതേവിട്ട വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തിനായി നിയമപോരാട്ടം നടത്തുമെന്ന് ഡിഎച്ച്ആര്‍എം കേരള സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം. തേജസ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ സംഘടന പ്രവര്‍ത്തകര്‍ ക്രൂരമായി വേട്ടയാടിയിരുന്നു.

കേവല വൈകാരികതയ്ക്കപ്പുറം വിവേകത്തോടെയുള്ള മുന്നേറ്റമാണ് ഡിഎച്ച്ആര്‍എം ലക്ഷ്യം വയ്ക്കുന്നത്. ദലിത് സമൂഹത്തിന്റെ പ്രശ്‌നങ്ങളോട്് ക്രിയാത്മകമായി പ്രതികരിക്കാന്‍ അവരെ പ്രാപ്തരാക്കലാണ് ലക്ഷ്യം. ഇപ്പോള്‍, ഗ്രാമസഭകളില്‍ പോലും പട്ടികജാതിക്കാര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിച്ച് തുടങ്ങിയിട്ടുണ്ടെന്നും സജി കൊല്ലം പറഞ്ഞു.

ശിവപ്രസാദ് വധത്തിന്റെ മറവില്‍ ദലിത് വേട്ട

വര്‍ക്കല ശിവപ്രസാദ് വധവുമായി ബന്ധപ്പെട്ട് ദലിത് തീവ്രവാദ ആരോപണം ആദ്യം ഉയര്‍ത്തിയത് അന്നത്തെ ഇടതു സര്‍ക്കാരാണ്. ദലിതര്‍ക്ക് മേല്‍ തീവ്രവാദം അടിച്ചേല്‍പ്പിച്ചു. ഇടതു പോലിസ് പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പോലിസ് സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കയറില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു. ലൈംഗികാവയവത്തിലും മലദ്വാരത്തിലും മുളക്‌പൊടി തേച്ചു. ക്രൂരമായി മര്‍ദ്ദിച്ച് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്ന് സര്‍ക്കാരും പോലിസ് ഇതേവരെ പറഞ്ഞിട്ടില്ല. ശിവപ്രസാദ് വധക്കേസില്‍ എല്ലാ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെയും ഹൈക്കോടതി വെറുതെ വിട്ടു. എന്നാല്‍, ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ പ്രതിയാക്കിയ, തീവ്രവാദികളാക്കിയ പോലിസോ മാധ്യമങ്ങളോ ഇന്നേ ദിവസംവരെ പ്രതികരിച്ചിട്ടില്ല. പോലിസിന്റെ മര്‍ദ്ദനത്തിന് ഇരയായി ജീവച്ഛമായി കഴിയുന്നവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഈ വിഭാഗത്തിനെ അന്ന് ക്രൂരമായി തല്ലിച്ചതച്ചപ്പോള്‍ ചോദിക്കാന്‍ ആരും തയ്യാറായിരുന്നില്ല.

കൃഷി നാശമുണ്ടാക്കുന്ന പന്നികളെ തടയാന്‍ കര്‍ഷകന് അനുവാദം നല്‍കിയപ്പോള്‍ മേനകാ ഗാന്ധി രംഗത്ത് വന്നു. രാജ്യത്തെ വിവിധ സംസസ്ഥാനങ്ങളില്‍ പട്ടിക ജാതി വിഭാഗങ്ങളെ തല്ലിക്കൊല്ലുമ്പോള്‍ ചോദിക്കാന്‍ ആരുമില്ല.

ശിവപ്രസാദ് വധം ആരോപിച്ച് അറസ്റ്റ് ചെയ്തവര്‍ക്കും പോലിസിന്റെ ക്രൂരപീഡനത്തിന് ഇരയായവര്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടികളിലേക്ക് പോകാന്‍ സംഘടന ആലോചിക്കുന്നുണ്ട്.

പലരെയും ഭയപ്പെടുത്തി പ്രസ്ഥാനത്തില്‍ നിന്ന് പിന്മാറ്റി. പോലിസ് സ്റ്റേഷനില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി. ഡിഎച്ച്ആര്‍എമ്മിനെതിരായ ഭീകരത ഇന്നും നിലനില്‍ക്കുന്നു. കുണ്ടറയിലെ പെരുമ്പുഴയില്‍ പോലിസ് മര്‍ദ്ദനത്തില്‍ ദലിത് സ്ത്രീയുടെ ഗര്‍ഭം അലസിയിരുന്നു. ശിവപ്രസാദ് വധം പറഞ്ഞ്് നിരപരാധികളായ നിരവധി ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

കൊല്ലം കലക്ട്രേറ്റ് സ്‌ഫോടനവും ഡിഎച്ച്ആര്‍എമ്മിന്റെ തലയില്‍

ഇതിനിടെ 2016 ജൂണില്‍ കൊല്ലം കലക്ട്രേറ്റില്‍ നടന്ന ബോംബ് സ്‌ഫോടനം ഡിഎച്ച്ആര്‍എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടത്തി. ദലിത് തീവ്രവാദ പ്രസ്ഥാനമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പോലിസ് യാതൊരു അടിസ്ഥാനവുമില്ലാതെ വിളിച്ച് പറഞ്ഞു. ഞങ്ങളെ വീടുകളില്‍ പോലിസും രാവും പകലും കയറിയിറങ്ങി. പരമാവധി വേട്ടയാടി. ഒടുവില്‍ മൈസൂര്‍ കലക്ട്രേറ്റില്‍ സമാനമായി നടന്ന ബോബ് സ്‌ഫോടനത്തില്‍ പിടികൂടിയ പ്രതികളാണ് കൊല്ലം കലക്ട്രേറ്റിലെ സ്‌ഫോടനവും നടത്തിയതെന്ന് തെളിഞ്ഞതോടെയാണ് ഒരുവിധം സമാധാനം ലഭിച്ചത്. എന്നാല്‍ യഥാര്‍ഥ പ്രതികളെ പിടികൂടിയപ്പോള്‍, പോലിസ് നടത്തിയ ദലിത് തീവ്രവാദ വേട്ട എല്ലാവരും മറന്നു. ഇതെല്ലാം ഭരണകൂടവേട്ടയാടല്‍ തന്നെയായിരുന്നു.

ബ്ലാക് മാന്‍ എന്ന വംശീയ പ്രചാരണം

ഇതേ കാലത്ത് തന്നെ ബ്ലാക് മാന്‍ എന്ന പേരില്‍ വിചിത്ര മനുഷ്യന്‍ നാട്ടിന്‍ പുറങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു എന്ന വാര്‍ത്ത പരക്കുന്നത്. ഇതും ഡിഎച്ച്ആര്‍എമ്മിന് മേലാണ് പതിച്ചത്. ബ്ലാക്ക് മാന്റെ പേരില്‍ തെക്കന്‍ ജില്ലകളില്‍ ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരുടെ വീടുകളില്‍ ഒളിച്ചിരിക്കുന്നു എന്ന് പറഞ്ഞു വീടു വളയും. അതിന് ശേഷം വീടുകളില്‍ കയറി ഭീകരമായി അക്രമിക്കുന്ന രീതിയാണ് കണ്ടത്. അത് ദലിതരെ വംശീയമായി ആക്ഷേപിക്കുന്ന ഒന്നായിരുന്നു. ഇതിന് പുറമെ വീടുകളില്‍ ബ്ലാക് സ്റ്റിക്കര്‍ പതയ്ക്കുന്നു എന്ന തരത്തിലും ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ വേട്ടയാടിയിരുന്നു. ചാത്തന്നൂരിലും കരുന്നാഗപ്പള്ളിയിലും കൊട്ടാരക്കരയിലും നിരവധി മര്‍ദ്ദനങ്ങള്‍ ഇത്തരത്തില്‍ നടന്നിരുന്നു. അതിന് പിന്നിലും സിപിഎമ്മിന്റെ കൈകളായിരുന്നു.

ഇടതുപക്ഷം ഭൂപരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും അതിലൂടെ പാട്ടാവകാശം മാത്രമാണ് ദലിതന് ലഭിച്ചത്. ഭൂമിയുടെ സിംഹഭാഗവും അപ്പോഴും ലഭിച്ചത് സവര്‍ണ വിഭാഗങ്ങള്‍ക്കാണ്. ദലിത് സംഘാടനം സ്വത്വ രാഷ്ട്രീയമാണെന്ന് പറഞ്ഞ സിപിഎം, പികെഎസ് രൂപീകരിച്ചു. ദലിതര്‍ തങ്ങളില്‍ നിന്ന് അകലുന്ന എന്ന തിരിച്ചറിവില്‍ നിന്നാണ് സിപിഎം ദലിത് സംഘാടനത്തിന് മുന്നിട്ടിറങ്ങിയത്. മാത്രവുമല്ല, ഡിഎച്ച് ആര്‍എമ്മിന്റെ വരവാണ് 2010ല്‍ പികെഎസിന്റെ രൂപീകരണത്തിന് തന്നെ ഇടയാക്കിയത്.

എല്ലാ ദലിത് കോളനികളെയും നിയന്ത്രിച്ചിരുന്നത് ഒരു സവര്‍ണ നേതാവായിരുന്നു. ആ നേതാവ് പറയുന്നത് ദലിതര്‍ കേള്‍ക്കണം. പികെഎസിന്റെ വരവോടെ സിപിഎം ദലിത് നേതാക്കളെ ഈ ചുമതല കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. സിപിഎം സംവരണ സീറ്റില്‍ മാത്രമാണ് ദലിതരെ മല്‍സരിപ്പിച്ചിരുന്നത്. ജനറല്‍ സീറ്റില്‍ എന്ത്‌കൊണ്ട് ദലിതരെ മല്‍സരിപ്പിക്കുന്നില്ല. ഇപ്പോള്‍ ചിലയിടങ്ങളില്‍ ജനറല്‍ സീറ്റില്‍ ദലിതരെ മല്‍സരിപ്പിക്കാന്‍ തുടങ്ങിയിട്ടിണ്ട്.

പികെഎസിന്റെ പലപ്രവര്‍ത്തകര്‍ക്കും ഡിഎച്ച്ആര്‍എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും സിപിഎമ്മിന്റെ ഭീഷണിയുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ അവരെ നിരവധി കേസുകളില്‍ കുടുക്കിയിരിക്കുകയാണ്. അതുകൊണ്ട് പാര്‍ട്ടി മാറിയാല്‍ അവരെ വീണ്ടും കേസില്‍ കുടുക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നതെന്ന് പറയുന്നു. ഇവരൊക്കൊ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും ദലിത് സമൂഹത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. സിപിഎമ്മിനെ പിന്‍തുടര്‍ന്ന് സിപിഐയും ദലിത് സംഘടന പ്രഖ്യാപിച്ചു. എഐഡിആര്‍എം എന്ന പേരിലാണ് പുതിയ ദലിത് സംഘടന രൂപീകരിച്ചത്.

സംഘപരിവാരം ദലിതരുടെ ശത്രുക്കള്‍

സംഘപരിവാര്‍ ദലിതരുടെ ശത്രുക്കളാണ്. വടക്കേ ഇന്ത്യയില്‍ ദലിതരെ നിരന്തരമായി അക്രമിക്കുകയാണ്. ആക്രമങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍-സവര്‍ണ വിഭാഗങ്ങളാണ്. കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്തിലെ ക്ഷേത്ര ഉല്‍സവത്തിനിടെ സതീഷ് എന്ന ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇങ്ങനെ പലയിടങ്ങളിലും പട്ടിക ജാതിക്കാരെ മര്‍ദ്ദിക്കുന്നുണ്ട്.

സംഘപരിവാര്‍ പണം നല്‍കി ദലിത് പിന്നാക്ക പാര്‍ട്ടികളെ വിലയ്‌ക്കെടുത്ത് കൊണ്ടിരിക്കുകയാണ്. അവരുടെ പണം വാങ്ങി ഒരു പൊതുപ്രവര്‍ത്തനത്തിന് ഡിഎച്ച്ആര്‍എം ഉദ്ദേശിക്കുന്നില്ല. ജാതി രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന സംഘപരിവാര്‍ രാജ്യത്തെ ദലിതുകളുടെ ശത്രുവാണ്. കോടികള്‍ തന്നാലും ആ പാത സ്വീകരിക്കില്ല. ദലിത് ജനതയെ ഈ അവസ്ഥയിലാക്കിയത് സംഘപരിവാറുള്‍പ്പെടെയുള്ളവരാണ്. ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കുമ്പോള്‍ ഈ രാജ്യത്തെ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ ഏത് ഗണത്തില്‍പെടും എന്നത് ഗൗരവമായി ചിന്തിക്കേണ്ടതാണ്. സംഘപരിവാരം ചാതുര്‍വര്‍ണ്യ വ്യസ്ഥയില്‍ വിശ്വസിക്കുന്നവരാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ പശുവിന്റെ ചാണകത്തിലെ പുഴുക്കള്‍ മാത്രമാണ് ദലിത് വിഭാഗങ്ങള്‍. അങ്ങനെ പുഴുക്കളായി മാത്രമാണ് അവര്‍ ദലിതരെ കാണുന്നത്.

ഡിഎച്ച്ആര്‍എം കേരള

ഡിഎച്ച്ആര്‍എം കേരള അതിന്റെ തുടക്കത്തിലുള്ള പ്രവര്‍ത്തനപരിപാടി തന്നെയാണ് ഇപ്പോഴും പിന്‍തുടരുന്നത്. ലഹരിയ്്ക്കും മദ്യത്തിനും എതിരെ കോളനികളില്‍ സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നു. ദലിത് കുടുംബ ഭദ്രതയ്ക്കും പ്രഥമപരിഗണന നല്‍കുന്നു. ദലിതര്‍ക്ക് സാമൂഹ്യ പഠനമാണ് അടിസ്ഥാനപരമായി വേണ്ടതെന്ന് സംഘടന മനസ്സിലാക്കുന്നു. സമൂഹം അവരെ എങ്ങനെ നോക്കിക്കാണുന്നു എന്നതും പ്രധാനമാണ്. ദലിതരുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിന് പഞ്ചായത്ത് തലത്തിലുള്‍പ്പെടെ പ്രചാരകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയ്ക്ക് ചിന്താപരമായ അടിത്തറയിട്ട തത്തു അണ്ണന്‍ എന്താണ് മുന്നോട്ട് വച്ചത് അത് തന്നെയാണ് ഡിഎച്ച്ആര്‍എം പിന്‍തുടരുന്നത്. ഡിഎച്ച്ആര്‍എം കേരള എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്താണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിരവധി വാര്‍ഡുകളില്‍ ഡിഎച്ച്ആര്‍എമ്മിന്റെ രാഷ്ട്രീയ ഘടകമായ അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി മല്‍സരിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 25 മണ്ഡലങ്ങളില്‍ പാര്‍ട്ടി മല്‍സരിച്ചിരുന്നു.

Next Story

RELATED STORIES

Share it