Articles

ജനങ്ങളെ മയക്കാന്‍ കറുപ്പ്

അടിമവേലയും കറുപ്പ് വില്‍പ്പനയുമായിരുന്നു മറ്റു പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍. ബ്രിട്ടനില്‍ പഞ്ചസാരയുടെ ഉപയോഗം കൂടിയതോടെ കാരിബിയന്‍ പ്രദേശങ്ങളിലെ ബ്രിട്ടീഷ് കോളനികളില്‍ കരിമ്പു കൃഷി വ്യാപകമായി. ആഫ്രിക്കയില്‍ നിന്നു ബലമായി പിടികൂടി അടിമകളാക്കിയവരായിരുന്നു തദ്ദേശീയര്‍ക്ക് പുറമെ കരിമ്പിന്‍ തോട്ടങ്ങളില്‍ ദിനേന 12 മണിക്കൂറിലധികം ഭക്ഷണത്തിനു വേണ്ടി മാത്രം ജോലിയെടുത്തത്

ജനങ്ങളെ മയക്കാന്‍ കറുപ്പ്
X

ലോകമെങ്ങും കോളനികള്‍ സ്ഥാപിച്ചു സാമ്പത്തിക ചൂഷണത്തിലൂടെ വന്‍ശക്തിയായി മാറിയ ബ്രിട്ടന്‍ ലോകനാഗരികതയുടെ കെടാവിളക്കാണെന്നു നടിക്കുമെങ്കിലും ആ സാമ്രാജ്യത്തിന്റെ അടിസ്ഥാനം കുടിലമായ വ്യാപാരതന്ത്രങ്ങളായിരുന്നു. ഇന്ത്യയില്‍ നിന്നു മാത്രം 1765 നും 1938 നുമിടക്ക് 45 ലക്ഷം കോടി രൂപയാണ് വെള്ളക്കാര്‍ കട്ടു കടത്തിയത്. ഇന്ത്യന്‍ സമീന്ദാര്‍മാരുടെ സഹായത്തോടെ ജനങ്ങളുടെ മേല്‍ നടുവൊടിക്കുന്ന നികുതി ചുമത്തിക്കൊണ്ടായിരുന്നു അത്.

അടിമവേലയും കറുപ്പ് വില്‍പ്പനയുമായിരുന്നു മറ്റു പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍. ബ്രിട്ടനില്‍ പഞ്ചസാരയുടെ ഉപയോഗം കൂടിയതോടെ കാരിബിയന്‍ പ്രദേശങ്ങളിലെ ബ്രിട്ടീഷ് കോളനികളില്‍ കരിമ്പു കൃഷി വ്യാപകമായി. ആഫ്രിക്കയില്‍ നിന്നു ബലമായി പിടികൂടി അടിമകളാക്കിയവരായിരുന്നു തദ്ദേശീയര്‍ക്ക് പുറമെ കരിമ്പിന്‍ തോട്ടങ്ങളില്‍ ദിനേന 12 മണിക്കൂറിലധികം ഭക്ഷണത്തിനു വേണ്ടി മാത്രം ജോലിയെടുത്തത്. നിയന്ത്രിച്ചു നിര്‍ത്താന്‍ അവര്‍ക്ക് ബോധപൂര്‍വ്വം കറുപ്പ് നല്‍കി. അതിന്റെ വില കൂലിയില്‍ നിന്ന് കുറച്ചു. കപ്പലുകളില്‍ ചങ്ങലകളാല്‍ ബന്ധിച്ചു കൊണ്ടുവന്ന ആഫ്രിക്കക്കാരില്‍ പലരും പകര്‍ച്ചവ്യാധി വന്നു മരിക്കുകയായിരുന്നു. ബ്രിട്ടീഷ് അടിമക്കപ്പലുകള്‍ക്കു പിന്നാലെ സ്രാവുകള്‍ സ്ഥിരമായി സഞ്ചരിച്ചിരുന്നുവത്രെ; കടലിലേക്കെറിയുന്ന മൃതദേഹങ്ങള്‍ അവര്‍ക്ക് അത്ര രുചികരമായിരുന്നു. ബ്രിട്ടീഷുകാര്‍ മാത്രമല്ല പോര്‍ത്തുഗീസുകാരും ഫ്രഞ്ചുകാരും സ്‌പെയിന്‍കാരും ഈ വ്യാപാരത്തില്‍ മുമ്പില്‍ തന്നെയായിരുന്നു. ബ്രിട്ടനില്‍ നിന്ന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരെയൊക്കെ തോട്ടങ്ങളില്‍ അടിമവേലക്കായി കടല്‍ കടത്തി. 1819 നൂറ്റാണ്ടുകള്‍ക്കിടയില്‍ ആഫ്രിക്കയില്‍ നിന്ന് പിടികൂടിയവരുടെ എണ്ണം 13 ദശലക്ഷം കവിഞ്ഞിരുന്നു. അതിദയനീയമായിരുന്നു അവരുടെ ജീവിതം. ഫ്രഞ്ചു ഗ്രന്ഥകാരനായ വോള്‍ട്ടയറിന്റെ നാടകമായ കാന്‍ഡിഡില്‍ സുറിനാമില്‍ നിന്നുള്ള ഒരടിമ സ്വന്തം കഥ പറയുന്നുണ്ട്: പഞ്ചസാര മില്ലില്‍ വിരല്‍ കുടുങ്ങിയപ്പോള്‍ അവരെന്റെ കൈ ചേദിച്ചു. ഓടിപ്പോവാന്‍ ശ്രമിച്ചപ്പോള്‍ അവരെന്റെ കാല്‍ മുറിച്ചു: അയാള്‍ വിവരിക്കുന്നു.

ക്രൂരതയുടെ നെറ്റ്‌വര്‍ക്ക്

മര്‍ദ്ദനം സഹിക്കവയ്യാതെ പലയിടത്തും അടിമകള്‍ കലാപം നടത്തി. ബ്രിട്ടീഷ് ഗയാനയില്‍ 1873ല്‍ നടന്ന ഒരു കലാപത്തില്‍ പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ക്രൂരതയുടെ ഒരു നെറ്റ്‌വര്‍ക്ക് തന്നെയായിരുന്നു കൊളോണിയലിസം. പട്ടിണിയകറ്റാന്‍ പണിയെടുത്തിരുന്ന ഇന്ത്യന്‍ നെയ്ത്തുകാരുടെ ഉല്‍പ്പന്നങ്ങള്‍ ആഫ്രിക്കന്‍ അടിമകളെ വാങ്ങാന്‍ ഉപയോഗിച്ചു. അവര്‍ കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലിയെടുത്തു യൗവ്വനത്തില്‍ തന്നെ മരിച്ചുവീണു. അടിമകള്‍ ദീര്‍ഘകാലം ജീവിക്കുന്നതിനേക്കാള്‍ പുതിയ അടിമകളെ വാങ്ങുന്നതായിരുന്നു തോട്ടമുടമകള്‍ക്കു ലാഭം.

ഇന്ത്യക്കാരും അതേപോലെ അടിമകളെപ്പോലെ ജോലിയെടുത്തു. കാരിബിയന്‍ പ്രദേശങ്ങളിലേക്കും മൊറീഷ്യസിലേക്കും വലിയ വാഗ്ദാനങ്ങള്‍ നല്‍കികൊണ്ടുപോയ ചൈനക്കാരും ഇന്ത്യക്കാരും ലക്ഷക്കണക്കിനു വരുമായിരുന്നു. ദീര്‍ഘവും ദുരിതപൂര്‍ണ്ണവുമായിരുന്നു കാരിബീയനിലേക്കുള്ള യാത്ര. കപ്പല്‍ കൊല്‍ക്കൊത്തയില്‍ നിന്നോ ഹോങ്കോംഗില്‍ നിന്നോ പുറപ്പെടും. ലക്ഷ്യസ്ഥാനത്തെത്താന്‍ ഏതാണ്ട് നാലുമാസമെടുക്കും. കാല്‍ഭാഗം കൂലിക്കാരും അതിന്നിടയില്‍ സ്രാവുകള്‍ക്ക് ഭക്ഷണമാവും. ഭാര്യമാരും കുട്ടികളും കൂടെയുണ്ടായിരുന്നു. അവരിലെ മരണനിരക്ക് ഭീകരമായിരുന്നു. കരാര്‍ ജോലി കഴിഞ്ഞു തിരിച്ചുപോവുക പ്രയാസമായതിനാല്‍ പല കൂലിക്കാരും വീണ്ടും തോട്ടം തൊഴിലാളികളായി തുടര്‍ന്നു. അവര്‍ക്കൊക്കെ കറുപ്പ് മാത്രമായിരുന്നു ഒരേയൊരു വിനോദം. നിശ്ചയിച്ച ജോലി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മുതലാളിമാര്‍ അവര്‍ക്ക് കറുപ്പ് നിഷേധിക്കും.

അത്തരം വ്യവസ്ഥ നിലനില്‍ക്കുന്ന എല്ലാ രാജ്യങ്ങളിലും കറുപ്പായിരുന്നു അനുസരണം ഉറപ്പാക്കിയിരുന്നത്. ദക്ഷിണാഫ്രിക്കയിലെ വജ്രഖനികളില്‍ പണിയെടുത്തിരുന്നവരെ കറുപ്പും മദ്യവും നല്‍കിയാണ് ഒതുക്കി നിര്‍ത്തിയിരുന്നത്. മലയേസ്യയിലും സിംഗപ്പൂരിലും അതേ മാതൃകയാണ് നടപ്പിലായത്.

ഇന്ത്യയില്‍ കടന്നുകയറിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയാണ് കഞ്ചാവു വില്‍പ്പനയുടെ അപാരസാധ്യതകള്‍ ആദ്യം മനസ്സിലാക്കുന്നത്. ചൈനക്കാര്‍ വ്യാപകമായുപയോഗിച്ചിരുന്ന ചായയില്‍ ഇംഗ്ലീഷുകാര്‍ ആകൃഷ്ടരായതോടെ അതിന്റെ കമ്പോളവും പ്രധാനമായിരുന്നു. ചായക്കു ചുമത്തിയ ഇറക്കുമതി ചുങ്കമായിരുന്നു 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷു ബജറ്റിന്റെ 10 ശതമാനം. ചൈനക്കാരാണെങ്കില്‍ അന്ന് വെള്ളി മാത്രമേ വിലയായി സ്വീകരിച്ചിരുന്നുള്ളൂ. (തെക്കു കിഴക്കനേഷ്യയില്‍ ഇപ്പോഴും പണത്തിനു വെള്ളി എന്നുപയോഗിക്കുന്നത് ആ പാരമ്പര്യം തുടര്‍ന്നായിരുന്നു) ചൈനക്കാര്‍ക്കാണെങ്കില്‍ ബ്രിട്ടീഷുല്‍പ്പന്നങ്ങളില്‍ ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല.

അപ്പോഴാണ് കഞ്ചാവുകൃഷി ഈസ്റ്റിന്ത്യാകമ്പനി മേധാവികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. നൂറ്റാണ്ടുകളായി ബീഹാര്‍, ബംഗാള്‍, എന്നിവിടങ്ങളില്‍ കഞ്ചാവുകൃഷി നടക്കുന്നുണ്ട്. 18,19 നൂറ്റാണ്ടുകളില്‍ ഇംഗ്ലീഷുകാര്‍ ഇന്ത്യന്‍ കര്‍ഷകരെ കഞ്ചാവു കൃഷിയുടെ ലാഭം കാണിച്ചു മറ്റു വിളകളില്‍ നിന്നൊക്കെ അകറ്റി. തുടര്‍ന്ന് സമീന്ദാര്‍മാര്‍ മറ്റു വിളകള്‍ കര്‍ഷകര്‍ക്ക് വിലക്കുകയും ചെയ്തു. അങ്ങിനെ കൊല്‍ക്കൊത്ത തുറമുഖം കറുപ്പ് കയറ്റുമതിയുടെ കേന്ദ്രമായി. ചൈനീസ് ചരിത്രകാരന്‍മാര്‍ ഇതിനെ കറുപ്പ് ത്രികോണം എന്നാണ് വിളിക്കുന്നത്. ഇംഗ്ലീഷുകാര്‍ക്ക് ചായ, ചൈനക്കാര്‍ക്ക് കറുപ്പ്, ഇന്ത്യക്കാര്‍ക്ക് കൊളോണിയല്‍ ഭരണം: അതായിരുന്നു ത്രികോണം. ബ്രിട്ടനില്‍ കറുപ്പ് നിയമവിരുദ്ധമാക്കുമ്പോഴാണ് ഇന്ത്യയിലും ചൈനയിലും കറുപ്പ് വിപണി വളര്‍ന്നു വികസിച്ചിരുന്നത്. ബ്രിട്ടീഷ് രാജിന്റെ മൂന്നു വരുമാന മാര്‍ഗ്ഗങ്ങള്‍ യഥാക്രമം ഭൂമി, ഉപ്പ്, കറുപ്പ് എന്നിവയായി മാറി.

പ്രഥമ നാര്‍കോസ്‌റ്റേറ്റ്

ബ്രിട്ടനാണ് യഥാര്‍ത്ഥത്തില്‍ ലോകത്തിലെ പ്രഥമ നാര്‍കോ സ്‌റ്റേറ്റ്.പോര്‍ത്തുഗീസുകാരാണ് പതിവുപോലെ ഇത്തരം അനര്‍ത്ഥങ്ങള്‍ക്ക് തുടക്കമിട്ടത്. ചൈനയില്‍ കറുപ്പിന്റെ ഉപയോഗം കണ്ടിരുന്നുവെങ്കിലും അത് വ്യാപകമായിരുന്നില്ല. ദുര്‍ബലമായ ഭരണകൂടമായതിനാല്‍ കൊളോണിയല്‍ ശക്തികള്‍ക്ക് പ്രവേശനം എളുപ്പമായിരുന്നു. ഡച്ചുകാര്‍ കറുപ്പ് നിറച്ച കപ്പലുകളുമായി കച്ചവടത്തിനെത്തി. ബ്രിട്ടനും 18ാം നൂറ്റാണ്ടില്‍ ലാഭക്കൊതിമൂലം കച്ചവടത്തിന്നിറങ്ങി. 1729 ല്‍ ചൈനീസ് ചക്രവര്‍ത്തി കറുപ്പ് നിരോധിച്ചുവെങ്കിലും ബ്രിട്ടീഷുകാര്‍ സ്വകാര്യ കപ്പല്‍ കമ്പനികളെ ഉപയോഗിച്ചു കറുപ്പ് കടത്താന്‍ തുടങ്ങി. കാന്റണ്‍ നഗരമായിരുന്നു വില്‍പ്പനകേന്ദ്രം(ഗ്വാംഷൂ എന്നാണ് പുതിയ പേര്)

കൊല്‍ക്കത്ത നഗരത്തിന്റെ വളര്‍ച്ച തന്നെ കറുപ്പിനെ ആശ്രയിച്ചായിരുന്നു. നിയന്ത്രണം മുഴുവന്‍ സായ്പന്മാരുടെ കയ്യിലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കാന്റണില്‍ ചൈനീസ് വ്യാപാരികള്‍ കറുപ്പിന്നായി കാത്തിരുന്നു. ഇന്നു വലിയ പാരമ്പര്യം പറഞ്ഞു ഞെളിയുന്ന ജാര്‍ഡൈന്‍ ആന്റ് മാത്തിസണ്‍ പണമുണ്ടാക്കിയത് കറുപ്പ് വിറ്റിട്ടാണ്. അതിന്നിടെ മഹാരാഷ്ട്രമധ്യപ്രദേശ് മേഖലയിലെ മാല്‍വ ഗുണം കൂടിയ കറുപ്പുല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയതോടെ പല പാര്‍സി വ്യാപാരികളും ആ മേഖലയിലേക്ക് തിരിഞ്ഞു. മുംബൈയിലെ പ്രസിദ്ധമായ ജെ.ജെ. ഹോസ്പിറ്റല്‍, ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് എന്നിവ സ്ഥാപിച്ച ജംഷീദ്ജി ജീജബോയ് കറുപ്പ് വിറ്റ ലാഭംകൊണ്ടാണ് സാമൂഹ്യസേവനത്തിനിറങ്ങുന്നത്. സൂക്ഷ്മമായി അന്വേഷിച്ചാല്‍ കൊല്‍ക്കത്തയില്‍ നിന്ന് വളര്‍ന്ന് കേറിയ പല മാര്‍വാഡികമ്പനികളും ആദ്യ ലാഭമുണ്ടാക്കിയ കറുപ്പ് വില്‍പ്പനയിലൂടെയാണ്.

ചില്ലറയായിരുന്നില്ല അതിന്റെ ലാഭം

ചൈനയില്‍ കറുപ്പ് വില്‍ക്കാനായി 1842 ല്‍ ബ്രിട്ടന്‍ ചൈനയുമായി യുദ്ധം ചെയ്തു. ദുര്‍ബലമായിരുന്ന ചൈന നാന്‍ജിംഗില്‍ വെച്ച് അപമാനകരമായ ഒരു കരാറിലൊപ്പുവെച്ചപ്പോഴാണ് ബ്രിട്ടണ്‍ പിന്‍വാങ്ങിയത്. കരാര്‍ പ്രകാരം കാന്റണ് പുറമെ ഷാംഗ്ഹായ് തുറമുഖവും യൂറോപ്പ്യന്‍മാര്‍ക്ക് തുറന്നുകൊടുത്തു. അക്കാലത്താണ് ഹോാേംഗ് ബ്രിട്ടണ്‍ ബലമായി പിടിച്ചെടുക്കുന്നത്.

നാന്‍ജിംഗ് കരാറിനു ശേഷവും കറുപ്പ് ചൈനയില്‍ നിരോധിക്കപ്പെട്ടിരുന്നു. രണ്ടാം കറുപ്പ് യുദ്ധത്തിനു ശേഷമാണ് (1856-60)ചക്രവര്‍ത്തി വിലക്കെടുത്തു കളഞ്ഞത്.

കറുപ്പ് മിഷനറിമാര്‍

ചൈനയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്ത്യന്‍ മിഷനറിമാര്‍ കറുപ്പ് വ്യാപാരം വികസിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് വളരെ പ്രധാനമായിരുന്നു. ചൈനീസ് ഭരണകൂടം മിഷനറി പ്രവര്‍ത്തനം വിലക്കിയിരുന്നതിനാല്‍, പരിഭാഷകര്‍, വ്യാപാരികള്‍ എന്നീ വേഷങ്ങളിലാണ് മിഷനറിമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ജര്‍മ്മനിയില്‍ നിന്നുള്ള കാറല്‍ ഗുട്‌സ്‌ലോഫ് ജാര്‍ഡൈന്‍ കമ്പനിയുടെ കറുപ്പ് നിറച്ച കപ്പലുകള്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്നു. വിദേശ വ്യാപാരികള്‍ക്കുള്ള വിലക്ക് ദൈവേച്ഛക്കെതിരാണ് എന്നാണ് ഗുട്‌സ്‌ലോഫ് വിശ്വസിച്ചിരുന്നത്. ഒന്നാം കറുപ്പ് യുദ്ധത്തില്‍ ചാരന്‍, പരിഭാഷകന്‍, കങ്കാണി എന്നീ നിലക്കയാളുടെ പങ്ക് ശ്രദ്ധേയമായിരുന്നു.

കറുപ്പിന്നെതിരായ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ ഗ്ലാഡ്സ്റ്റണടക്കമുള്ള ബ്രിട്ടീഷ് ഭരണാധികാരികള്‍ പരോക്ഷമായി വന്‍ ലാഭം തരുന്ന ഈ കച്ചവടം തുടര്‍ന്നു. ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രസ്ഥാനങ്ങള്‍ കഞ്ചാവു കൃഷിക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നുവെങ്കിലും നേര്‍ക്കുനേരെ പ്രക്ഷോഭത്തിന്നിറങ്ങിയില്ല. 1889 ല്‍ ഹിന്ദു ദിനപത്രം എഴുതിയ ഒരു മുഖപ്രസംഗം ഇങ്ങിനെ പോവുന്നു: കറുപ്പ് വലിയ തിന്മ തന്നെ, പക്ഷെ ദേശീയ പാപ്പരത്തം കൂടുതല്‍ വലിയ തിന്മയാണ്. മദ്യപാനത്തിന്നെതിരെ ഗാന്ധിജിയും കൂട്ടരും വലിയ പ്രക്ഷോഭം നടത്തുന്ന കാലത്തായിരുന്നുവത്.

ബോംബെയില്‍ വലിയ തുണിമില്ലുകള്‍ സ്ഥാപിച്ച പാര്‍സികള്‍ ആദ്യ മൂലധനം സ്വരൂപിച്ചത് കറുപ്പ് വില്‍പ്പനയില്‍ നിന്നാണ്. (നോവലിസ്റ്റായ അമിതബ് ഘോഷ് ഇത് സംബന്ധിച്ച് ഐബി ട്രിലജി എന്ന മൂന്നു വാല്യങ്ങളുള്ള ഒരു നോവലെഴുതിയിട്ടുണ്ട്)

പാര്‍സികള്‍ ഈ മേഖല കൈവിട്ടതോടെ ഇറാഖില്‍ നിന്നുള്ള യഹൂദര്‍ രംഗം കയ്യടക്കി. അതില്‍ പ്രമുഖമായിരുന്നു സസൂണ്‍ കുടുംബം. അവരാണ് ജാര്‍ഡൈന്‍ ആന്റ് മാത്തിസണു വെല്ലുവിളിയായത്. 1880 കളില്‍ ബോംബെയിലെ വലിയ ധനാഢ്യരിലൊരാളായിരുന്നു സസുണ്‍ കുടുംബം. പിന്നെയവര്‍ ഷാംഗ്ഹായിലേക്കും കാന്റണിലേക്കും വ്യാപാരശൃംഖല വ്യാപിപ്പിച്ചു. സസുണ്‍ കുടുംബാംഗമായ ആര്‍തറാണ് പ്രശസ്തമായ എച്ച് എസ് ബി സിയുടെ സ്ഥാപകരിലൊരാള്‍. മറ്റൊരു കുടുംബാംഗം ഡേവിഡ് ബോംബെയിലെ ഗേറ്റ് ഓഫ് ഇന്ത്യയുടെ നിര്‍മ്മാണത്തിനു ധനസഹായം നല്‍കിയിരുന്നു. സിംഘാനിയ കുടുംബത്തിനും കറുപ്പ് വ്യാപാരത്തില്‍ പങ്കാളിത്തമുണ്ടായിരുന്നു.

നാഞ്ചിംഗ് കരാര്‍ പ്രകാരം അധിനിവേശം നടത്തിയ ബ്രിട്ടന് കറുപ്പ് നശിപ്പിച്ചതിന് നഷ്ടപരിഹാരമായി 21 ദശലക്ഷം ഡോളര്‍ നല്‍കേണ്ടിവന്നു. അഞ്ചു തുറമുഖങ്ങള്‍ ബ്രിട്ടന് തുറന്നു കൊടുത്തു.

രണ്ടാം കറുപ്പ് യുദ്ധം കൂടുതല്‍ അപമാനകരമായിരുന്നു. ബ്രിട്ടന്‍ തലസ്ഥാന നഗരമായ പീക്കിംഗിലെത്തി. ചക്രവര്‍ത്തിയുടെ വാസസ്ഥലമായ വിലക്കപ്പെട്ട നഗരത്തിലേക്ക് കടന്നുകയറി; പിന്നെ കൊള്ളയും നശീകരണവുമായിരുന്നു. ചക്രവര്‍ത്തി നാടുവിട്ടു. അമൂല്യമായ രത്‌നങ്ങളും പിഞ്ഞാണപാത്രങ്ങളും പട്ടുവസ്ത്രങ്ങളും പട്ടാളക്കാര്‍ കവര്‍ന്നു. തുടര്‍ന്നാണ് ജാര്‍ഡൈന്‍ ആന്റ് മാത്തിസണ്‍ റിക്കാഡ് ലാഭമുണ്ടാക്കുന്നത്. 1865 ല്‍ ഇന്നത്തെ കണക്കില്‍ 250 കോടി രൂപയാണ് അവര്‍ നേടിയത്.പി ആന്‍ ഓ തുടങ്ങിയ ഷിപ്പിംഗ് കമ്പനികള്‍ കിഴക്കനേഷ്യന്‍ കടലുകള്‍ മുഴുവന്‍ കയ്യടക്കുന്നതും അക്കാലത്താണ്. ഇന്ത്യയില്‍ നിന്ന് ആര്‍ക്കും കറുപ്പ് വാങ്ങി ചൈനയില്‍ വില്‍ക്കാമെന്ന നിലയായി.

ഓരോ സമ്പത്തിനു പിന്നിലും ഒരു കുറ്റകൃത്യമുണ്ടെന്നാണ് ചൊല്ല്.


Next Story

RELATED STORIES

Share it