Articles

മതനിരപേക്ഷതയാണ് മുറിവേല്‍ക്കപ്പെടുന്നത്

വര്‍ത്തമാനകാല ഇന്ത്യ അതിന്റെ ജീവനായ മതനിരപേക്ഷതയുടെ നിലനില്‍പ്പിനായി പൊരുതുകയാണ്. ഇന്ത്യന്‍ മതനിരപേക്ഷ ജീവിതത്തിനു നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഇന്ത്യക്കാരും വിദേശികളുമായ ജനങ്ങള്‍ കൂടിച്ചേര്‍ന്നു രൂപപ്പെട്ട ഭാരത സംസ്‌കാരം, ലോകജനതയ്ക്കു നല്‍കിയ മഹത്തായ മാതൃകയാണ്. ഈ ജീവിതത്തിന്റെ അടയാളങ്ങളാണ് സ്ഥലനാമങ്ങളും സാംസ്‌കാരിക ജീവിതവും

മതനിരപേക്ഷതയാണ് മുറിവേല്‍ക്കപ്പെടുന്നത്
X


ഡോ. പി ശിവദാസന്‍

(പ്രൊഫസര്‍, ചരിത്ര വിഭാഗം, കോഴിക്കോട് യൂനിവേഴ്‌സിറ്റി)


വര്‍ത്തമാനകാല ഇന്ത്യ അതിന്റെ ജീവനായ മതനിരപേക്ഷതയുടെ നിലനില്‍പ്പിനായി പൊരുതുകയാണ്. ഇന്ത്യന്‍ മതനിരപേക്ഷ ജീവിതത്തിനു നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഇന്ത്യക്കാരും വിദേശികളുമായ ജനങ്ങള്‍ കൂടിച്ചേര്‍ന്നു രൂപപ്പെട്ട ഭാരത സംസ്‌കാരം, ലോകജനതയ്ക്കു നല്‍കിയ മഹത്തായ മാതൃകയാണ്. ഈ ജീവിതത്തിന്റെ അടയാളങ്ങളാണ് സ്ഥലനാമങ്ങളും സാംസ്‌കാരിക ജീവിതവും ചരിത്രത്തെളിവുകളും. ഏതു രാജ്യത്തായാലും അത്തരം തെളിവുകള്‍ നശിപ്പിക്കുക, വികൃതമാക്കുക എന്നത് മാനവ സംസ്‌കാരത്തിനു ചേര്‍ന്നതല്ല. അഫ്ഗാനിസ്താനിലെ ബുദ്ധസ്മാരകങ്ങളും തിബറ്റിലെ ബുദ്ധമത ആശ്രമങ്ങളും തകര്‍ക്കപ്പെട്ടപ്പോള്‍ ശക്തമായ പ്രതിഷേധമുണ്ടായത് ഈ ഉന്നത മൂല്യം മനുഷ്യര്‍ കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ്.

കുറച്ചു വര്‍ഷമായി ഇന്ത്യയിലും സമാനമായ പ്രവണത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് ഏവരെയും നിരാശരാക്കുകയാണ്. ഫാഷിസ്റ്റ് ഭരണകൂടം തങ്ങള്‍ക്കു കീഴടങ്ങാത്ത ജനതയെ അടിച്ചമര്‍ത്തുന്നതിനു സമാനമായ തോതിലാണ് ഈ പ്രവണത ശക്തിയാര്‍ജിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുടെ ആരാധനാലയങ്ങള്‍, പഴയകാല സംസ്‌കൃതിയുടെ ശേഷിപ്പുകള്‍ എന്നിവ ബോധപൂര്‍വം തകര്‍ക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യുകയാണ്. തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ ചരിത്രത്തെ വ്യാഖ്യാനിക്കുക, വരുംകാല സംഘര്‍ഷങ്ങള്‍ക്കായി ചരിത്രബോധത്തില്‍ വിഷം കലര്‍ത്തുക, പാഠപുസ്തകങ്ങളില്‍ വര്‍ഗീയതയും വിഭാഗീയതയും പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ ഇടപെടല്‍ നടത്തുക എന്നിവ നാം ഇന്നു നേരില്‍ കാണുകയാണ്. ഇതു മഹത്തായ ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ക്കെതിരായ പ്രവണതയാണെന്നു മാത്രമല്ല ഭാവിജീവിതത്തിന് അപകടകരവുമാണ്.

മനുഷ്യനിര്‍മിതമായ ചരിത്ര സ്മാരകങ്ങള്‍ ഓരോ പ്രത്യേക കാലഘട്ടങ്ങളില്‍ ജീവിച്ച മനുഷ്യരുടെ സാമൂഹിക ജീവിതത്തിന്റെ നിര്‍മിതിയാണ്. അവ ഏതു തന്നെയാണെങ്കിലും വരാന്‍ പോവുന്ന തലമുറകള്‍ക്കു പഠിക്കുന്നതിനും നാം വളര്‍ന്നുവന്ന വഴികള്‍ തിരിച്ചറിയുന്നതിനും സംരക്ഷിക്കപ്പെടേണ്ടതാണ്. ഭരിക്കുന്നവരുടെയും ആധിപത്യം പുലര്‍ത്തുന്നവരുടെയും ഇംഗിതത്തിനനുസരിച്ച് അവ തകര്‍ക്കുക, രൂപമാറ്റം വരുത്തുക, പേര്മാറ്റം വരുത്തുക എന്നീ കാര്യങ്ങള്‍ നീതീകരിക്കാനാവാത്ത അപരാധവും ജനാധിപത്യവിരുദ്ധവുമാണ്.

ചരിത്രസ്മാരകങ്ങള്‍ പൊതുജനങ്ങളുടെ സ്വത്താണ്. അവ മാറ്റങ്ങളില്ലാതെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനു ഭരണകൂടത്തിനാണ് പ്രധാന ചുമതല. അത്തരം സ്മാരകങ്ങള്‍ വിജയിച്ചവരുടേത് മാത്രമാവണമെന്നില്ല, പരാജയപ്പെട്ടവരുടേതും ആവേണ്ടതുണ്ട്. വിജയങ്ങള്‍ മാത്രമല്ല തളര്‍ച്ചകളും നമ്മുടെ ചരിത്രബോധത്തിന്റെ ഭാഗമാവേണ്ടതുണ്ട്. ചരിത്രത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവരും പരാജിതരായവരും നിറഞ്ഞുനില്‍ക്കുന്ന ഘട്ടത്തിലാണ് ഉന്നത മൂല്യമുള്ള മാനവ സംസ്‌കാരം പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യാ ചരിത്രത്തില്‍ ഹാരപ്പന്‍ സംസ്‌കാരത്തില്‍ രൂപീകരിക്കപ്പെട്ട അറിവിനെ വികലമാക്കുന്നതും മധ്യകാല ഇന്ത്യയെ വര്‍ഗീയ ബോധത്തിന്റെ അടിസ്ഥാനത്തില്‍ ഇകഴ്ത്തിക്കാണിക്കുന്നതും ദക്ഷിണേന്ത്യന്‍ ജീവിത ചരിത്രത്തെ പിന്നാമ്പുറങ്ങളിലേക്കു തള്ളിമാറ്റാന്‍ നടത്തുന്ന ശ്രമങ്ങളും യഥാര്‍ഥ മനുഷ്യര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഉടമകളും അടിമകളും സ്ത്രീകളും തൊഴിലാളികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമെല്ലാം മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.

1990കള്‍ മുതല്‍ തുടങ്ങിയ, ചരിത്രത്തെ മാറ്റിയെഴുതാനുള്ള ശ്രമങ്ങളുടെ പ്രധാന ഇരയായത് മധ്യകാല ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഇസ്‌ലാമിക സ്മാരകങ്ങളും പള്ളികളുമാണ്. ഇതിന്റെ ആശയപ്രചാരണത്തിന് അതിനെക്കാള്‍ പഴക്കമുണ്ട്.

ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷം ഈ പ്രവണത വിപുലമായ തോതില്‍ ഗുജറാത്തില്‍ പരീക്ഷിക്കപ്പെട്ടു. ഇപ്പോള്‍ വടക്കെ ഇന്ത്യയിലാകമാനം ഇതു നടപ്പാക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ മതനിരപേക്ഷതയാണ് മുറിവേല്‍ക്കപ്പെട്ടിരിക്കുന്നത്. ദ്വാരക, ആലിപ്പൂര്‍, ബിജാസ്വാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ശബ്ദിക്കാന്‍ മാധ്യമങ്ങള്‍ക്ക് ശക്തി ക്ഷയിച്ചുവരുന്നു. നിയമപാലകര്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സംരക്ഷണം നല്‍കാതെ വരുന്നു.

അശോകന്‍, ചന്ദ്രഗുപ്ത മൗര്യന്‍, അക്ബര്‍, ബഹദൂര്‍ഷാ സഫര്‍, മഹാത്മാഗാന്ധി തുടങ്ങിയ മഹദ് വ്യക്തികള്‍ നിറഞ്ഞുനില്‍ക്കുന്ന ഭാരത ചരിത്രമാണ് ഈ ദുഷ്പ്രവണതകളിലൂടെ തകര്‍ന്നടിയുന്നത്. മതനിരപേക്ഷത അപകടത്തിലാക്കുന്നത് ന്യൂനപക്ഷങ്ങളെ മാത്രമല്ല, മനുഷ്യരെ ഒന്നാകെയാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Next Story

RELATED STORIES

Share it