Sub Lead

അസമില്‍ 270 പേര്‍ തടങ്കല്‍ പാളയത്തിലുണ്ടെന്ന് സര്‍ക്കാര്‍; പുറത്താക്കാന്‍ എന്തു നടപടികള്‍ സ്വീകരിച്ചെന്ന് സുപ്രിംകോടതി

അസമില്‍ 270 പേര്‍ തടങ്കല്‍ പാളയത്തിലുണ്ടെന്ന് സര്‍ക്കാര്‍; പുറത്താക്കാന്‍ എന്തു നടപടികള്‍ സ്വീകരിച്ചെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഇന്ത്യക്കാരല്ലാത്ത 270 പേരെ തടങ്കല്‍പാളയത്തില്‍ അടച്ചിട്ടുണ്ടെന്ന് അസം സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. വിദേശികളായ ഇവരെ പുറത്താക്കാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, എന്‍ കോട്ടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് അസം ചീഫ്‌സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അടുത്തതവണ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ചീഫ്‌സെക്രട്ടറി ഓണ്‍ലൈനായി ഹാജരാവണം. ഈ 270 പേരില്‍ ചിലര്‍ പത്തുവര്‍ഷത്തില്‍ അധികമായി തടങ്കലിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശികളായ ഇവരെ സര്‍ക്കാര്‍ ചെലവില്‍ രാജ്യത്ത് നിര്‍ത്തുന്നത് എന്തിനാണെന്നും ചോദിച്ചു.

വിഷയത്തില്‍ അസം സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ ഒരു റിപോര്‍ട്ട് കോടതിക്ക് നല്‍കി. വിദേശികളുടെ പേരുവിവരങ്ങളും മറ്റുമാണ് ഇതിലുള്ളതത്രെ. ഈ റിപോര്‍ട്ട് എന്തുകൊണ്ടാണ് രഹസ്യമാവുന്നതെന്ന് ചീഫ്‌സെക്രട്ടറി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ വിദേശികളാണെന്ന് സ്ഥിരീകരിച്ചവരെയാണ് തടങ്കല്‍പാളയത്തില്‍ അടച്ചിരിക്കുന്നതെന്ന് അസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവരെല്ലാം വിദേശികളാണെന്ന് ഉറപ്പായെങ്കില്‍ എന്തുകൊണ്ടാണ് മാതൃരാജ്യത്തേക്ക് കയറ്റി അയക്കാത്തതെന്ന് കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരും വിദേശകാര്യമന്ത്രാലയവുമാണ് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് അസം സര്‍ക്കാര്‍ ഈ ചോദ്യത്തിന് മറുപടി നല്‍കി. രാജ്യത്തിന് അകത്തുള്ള വിദേശിക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അന്തസോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു. അതിനാല്‍, തീരുമാനമെടുക്കും വരെ നല്ലരീതിയില്‍ പരിചരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അസം സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരേ രാജുബാല ദാസ് എന്നയാള്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it