Sub Lead

ആരാണ് അബുജുമാഡില്‍ കൊല്ലപ്പെട്ട് മാവോവാദി ജനറല്‍ സെക്രട്ടറി ബാസവ രാജു ?

ആരാണ് അബുജുമാഡില്‍ കൊല്ലപ്പെട്ട് മാവോവാദി ജനറല്‍ സെക്രട്ടറി ബാസവ രാജു ?
X

റായ്പൂര്‍: ഛത്തീസ്ഗഡിലെ മാവോവാദികളുടെ ശക്തികേന്ദ്രമായ അബുജുമാഡില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ബാസവ രാജു എന്ന നമ്പാല കേശവ റാവുവും. മാവോവാദികളുടെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്ന മുപ്പല്ല ലക്ഷ്മണ റാവു എന്ന ഗണപതി പ്രായാധിക്യം മൂലം 2018ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ബാസവ രാജു പദവിയില്‍ എത്തിയത്. 2004ല്‍ ആന്ധ്ര കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും ബിഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ലയിച്ചാണ് സിപിഐ മാവോയിസ്റ്റ് രൂപീകരിച്ചത്. അന്നു മുതല്‍ 2018വരെ ഗണപതിയായിരുന്നു ജനറല്‍ സെക്രട്ടറി.

തെലങ്കാന പ്രദേശത്തെ ശ്രീകാകുളം സ്വദേശിയായ ബാസവരാജു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍ഐടി) നിന്നും 1976ല്‍ ബിരുദം നേടിയിരുന്നു. പഠിക്കുന്ന കാലത്ത് കബഡി പ്ലേയറായിരുന്നു.

അക്കാലം മുതലേ മാവോവാദി ആശയപ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായിരുന്നു. റാഡിക്കല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഭാഗമായി മല്‍സരിച്ചാണ് വിജയിച്ചത്. പിന്നീട് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. 1985ല്‍ രഹസ്യപ്രവര്‍ത്തനത്തിലേക്ക് പോയി. പിന്നീട് ഒരിക്കലും പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. ഛത്തീസ്ഗഡിലെ അബൂജുമാഡ് പ്രദേശം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പറയപ്പെടുന്നു. 2010ല്‍ ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ചിന്തല്‍നാര്‍ പ്രദേശത്ത് 76 സിആര്‍പിഎഫുകാരെ കൊലപ്പെടുത്തിയ ഓപ്പറേഷന് നേതൃത്വം നല്‍കിയത് ബാസവ റാവുവാണെന്ന് പറയപ്പെടുന്നു. യുപിഎ ഭരണകാലത്ത് ഛത്തീസ്ഗഡില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട് എന്ന സൈനിക പദ്ധതിക്ക് പ്രതികാരമെന്ന പേരില്‍ 2013ല്‍ ഛത്തീസ്ഗഡിലെ ജീരംഘാട്ടിയില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ അടക്കം 32 പേരെ കൊലപ്പെടുത്തിയതിനും നേതൃത്വം നല്‍കിയത് ബാസവ രാജുവാണെന്ന് പറയപ്പെടുന്നു.

സ്‌ഫോടകവസ്തു വിദഗ്ദനായിരുന്ന ബാസവ രാജുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപയാണ് ഇനാമായി എന്‍ഐഎ പ്രഖ്യാപിച്ചിരുന്നത്. 2018ല്‍ ടിഡിപി എംഎല്‍എ കിദാരി സര്‍വേശ്വര റാവുവിനെയും മുന്‍ എംഎല്‍എ സിവേരി സോമയെയും കൊലപ്പെടുത്തിയതിന് പിന്നിലും രാജുവിന് പങ്കുണ്ടെന്ന് ആരോപണമുണ്ട്.

ഗോവയേക്കാളും വലുപ്പമുള്ള കുന്നും കാടും മലയുമുള്ള പ്രദേശമാണ് അബുജുമാഡ്. അതിനകത്താണ് മാവോവാദികളുടെ ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.

Next Story

RELATED STORIES

Share it