Sub Lead

എന്താണ് പത്ര ചോള്‍ കുംഭകോണം, സഞ്ജയ് റാവത്തുമായി ബന്ധമുണ്ടാവുന്നത് എങ്ങനെ ?

എന്താണ് പത്ര ചോള്‍ കുംഭകോണം, സഞ്ജയ് റാവത്തുമായി ബന്ധമുണ്ടാവുന്നത് എങ്ങനെ ?
X

ത്ര ചോള്‍ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്രയിലെ ശിവസേനാ എംപി സഞ്ജയ് റാവത്ത് ഇഡിയുടെ കസ്റ്റഡിയിലാണ്. മണിക്കൂറുകള്‍ നീണ്ട റെയ്ഡിനും ചോദ്യംചെയ്യലിനും പിന്നാലെയാണ് സഞ്ജയ് റാവത്തിനെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇഡി കസ്റ്റഡിയിലെടുത്തത്. ശിവസേനയിലെ ഉദ്ധവ് താക്കറേ വിഭാഗത്തിലെ പ്രമുഖനാണ് റാവത്ത്. മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരണം മുതല്‍ ഇന്നുവരെ ഉദ്ധവിന്റെ വിശ്വസ്തനായ നേതാവായിരുന്നു റാവത്ത്. ഇപ്പോള്‍ റാവത്തിനെ കസ്റ്റഡിയിലെടുക്കുന്നതിലേക്ക് നയിച്ച പത്ര ചോള്‍ കുംഭകോണത്തെക്കുറിച്ചും അതില്‍ റാവത്ത് ഉള്‍പ്പെട്ടതിനെക്കുറിച്ചും അറിയാം.

എന്താണ് പത്ര ചോള്‍ കുംഭകോണം ?

മുംബൈയിലെ ഗോരേഗാവില്‍ സ്ഥിതിചെയ്യുന്ന പത്ര ചോള്‍ എന്ന ജനവാസകേന്ദ്രത്തിന്റെ പുനര്‍വികസനവും അതിന് പിന്നാലെയുണ്ടായ ഭൂമിവില്‍പ്പനയും ക്രമക്കേടുമാണ് പത്ര ചോള്‍ കുംഭകോണം കേസിന് ആധാരം. പാവപ്പെട്ടവര്‍ താമസിക്കുന്ന, സൗകര്യങ്ങളില്ലാത്ത ജനവാസകേന്ദ്രങ്ങളെയാണ് ചോള്‍ എന്ന് വിളിക്കുന്നത്. 2007ലാണ് പത്രചോളിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു കരാര്‍ നിലവില്‍ വരുന്നത്. ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡും (ജിഎസിപിഎല്‍) മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎച്ച്ഡിഎ)യും പത്ര ചോള്‍ സൊസൈറ്റിയുമായിരുന്നു കരാര്‍ ഒപ്പിട്ടത്.

ഇത് അനുസരിച്ച് ജിഎസിപിഎല്‍ പത്ര ചോളിലെ 672 വാടകക്കാര്‍ക്ക് പുതിയ വീട് നിര്‍മിച്ച് നല്‍കാനും എംഎച്ച്ഡിഎയ്ക്ക് ഫഌറ്റുകള്‍ നിര്‍മിച്ചുനല്‍കാനും ബാക്കിവരുന്ന ഭൂമി സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്ക് വില്‍ക്കാനും ധാരണയായി. മേല്‍പ്പറഞ്ഞ ഗുരു ആശിഷ് കണ്‍സ്ട്രക്ഷനെ (ജിഎസി) കുറിച്ച് അറിയേണ്ട മറ്റു ചില സംഗതികളുണ്ട്. അത് ഇവയാണ് ജി.എ.സി. എന്നുപറയുന്നത് റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ ഹൗസിങ് ഡെവലപ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അഥവാ എച്ച്ഡിഐഎല്ലിന്റെ സഹോദരസ്ഥാപനമാണ്. രാകേഷ് കുമാര്‍ വാധവാന്‍, സാരംഗ് വാധവാന്‍, പ്രവീണ്‍ റാവത്ത് എന്നിവരാണ് ഇതിന്റെ ഡയറക്ടര്‍മാര്‍. പിഎംസി കോഓപറേറ്റീവ് ബാങ്കില്‍നിന്ന് എച്ച്ഡിഐഎല്‍ മുമ്പ് 6,700 കോടിയുടെ വായ്പ എടുക്കുകയും അത് ബാങ്കിന്റെ തകര്‍ച്ചയിലേക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

കരാറും നിബന്ധനകളും നിലവില്‍വന്നെങ്കിലും അതൊന്നും നടപ്പായില്ലെന്നാണ് ഇഡിയുടെ ആരോപണം. കുടിയൊഴിക്കപ്പെട്ട 672 വാടകക്കാര്‍ക്കു വേണ്ടി ജിസിഎ ഒറ്റ ഫഌറ്റ് പോലും നിര്‍മിച്ചില്ല. മാത്രമല്ല, എംഎച്ച്ഡിഎയ്ക്ക് നിര്‍മിച്ചുനല്‍കുമെന്ന് പറഞ്ഞ ഫഌറ്റുകളും പേപ്പറുകളില്‍ മാത്രമായി. ജിസി.എയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ പ്രവീണ്‍ റാവുത്ത്, സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായാണ്. ഫഌറ്റുകള്‍ നിര്‍മിച്ചുനല്‍കാതെയും കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെയും പ്രവീണും ജി.എ.സിയിലെ മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്ന് ഫ്‌ളോര്‍ സ്‌പേസ് ഇന്‍ഡക്‌സ് (എഫ്.എസ്.ഐ.) ഒമ്പത് സ്വകാര്യ ഡെവലപര്‍മാര്‍ക്കായി വിറ്റു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി 901.79 കോടിരൂപയാണ് ഇവര്‍ കൈക്കാലാക്കിയത്.

ജിഎസി ദ മെഡോസ് എന്ന പേരില്‍ ഒരു പ്രോജക്ട് പ്രഖ്യാപിക്കുകയും ഫഌറ്റുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരില്‍നിന്നായി ബുക്കിങ് തുകയായി 138 കോടിരൂപ കൈപ്പറ്റുകയും ചെയ്തു. അനധികൃത ഇടപാടുകളിലൂടെ 1,039.79 കോടിരൂപ ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍സ് കൈക്കലാക്കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. എച്ച്ഡിഐഎല്ലില്‍നിന്ന് പ്രവീണ്‍ റാവത്തിന് 100 കോടിരൂപ ലഭിച്ചെന്നും ഇത് അദ്ദേഹം വിവധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇഡി അവകാശപ്പെടുന്നു.

സഞ്ജയ് റാവത്തിന്റെ കുടുംബം ഉള്‍പ്പെടെയുള്ള അടുത്ത അനുയായികള്‍, കുടുംബാംഗം, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് ഈ പണം മാറ്റിയത്. 2010ല്‍ പ്രവീണ്‍ റാവുത്തിന്റെ ഭാര്യ മാധുരി റാവുത്തില്‍നിന്ന് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ 83 ലക്ഷം രൂപ നേരിട്ടോ അല്ലാതെയോ കൈപ്പറ്റി. ഇത് ഉപയോഗിച്ച് വര്‍ഷ, ദാദറില്‍ ഫഌറ്റ് വാങ്ങിയെന്നും ഇ.ഡി. പറയുന്നു. ഇഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 55 ലക്ഷം രൂപ വര്‍ഷ മധുരിക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. മറ്റ് ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് വിവരം. ആലിബാഗിലെ കിഹിം ബീച്ചില്‍ എട്ട് സ്ഥലങ്ങള്‍ വര്‍ഷ റാവത്തിന്റെയും സ്വപ്‌ന പാര്‍ക്കറുടെയും പേരില്‍ വാങ്ങിയിട്ടുമുണ്ട്.

സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി സുജിത് പാര്‍ക്കറിന്റെ ഭാര്യയാണ് സ്വപ്‌ന. രജിസ്റ്റര്‍ ചെയ്ത തുകയ്ക്കു പുറമേ വേറെയും പണം കൈമാറ്റം ചെയ്തതായും ഇഡി ആരോപിക്കുന്നു. ഏപ്രില്‍മാസത്തില്‍ വര്‍ഷയുടെ ദാദറിലെ ഫഌറ്റ്, കിഹിം ബീച്ചിലെ ഭൂമി, പ്രവീണ്‍ റാവുത്തിന്റെ സ്വത്തുക്കള്‍ എന്നിവ ഇ.ഡി. കണ്ടുകെട്ടിയിരുന്നു. ഏകദേശം 11.8 കോടിയുടെ മൂല്യമാണ് ഇവയ്ക്കുള്ളത്. പത്ര ചോള്‍ ഭൂമി ഇടപാടുകളില്‍ റാവത്തിന്റെ ഭാര്യ വര്‍ഷ റാവുത്ത് ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായിട്ടുണ്ടെന്നും അങ്ങനെ ലഭിച്ച പണം ഉപയോഗിച്ചാണ് ദാദറില്‍ വര്‍ഷ ഫഌറ്റ് വാങ്ങിയെന്നുമാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Next Story

RELATED STORIES

Share it