Sub Lead

ഭിക്ഷാടനം നിരോധിക്കാനാവില്ല, അത് വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാട്; യാചകരുടെ പുനരധിവാസം അനിവാര്യമെന്ന് സുപ്രിംകോടതി

ഭിക്ഷാടനം നിരോധിക്കാനാവില്ല, അത് വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാട്; യാചകരുടെ പുനരധിവാസം അനിവാര്യമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: രാജ്യത്ത് തെരുവുകളിലെ ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടാനാവില്ലെന്ന് സുപ്രിംകോടതി. ഭിക്ഷാടനം നടത്തുന്നത് ഒരു സാമൂഹിക, സാമ്പത്തിക പ്രശ്‌നമാണെന്നും കൊവിഡ് കാലത്ത് ഭിക്ഷാടനം തടയാന്‍ കോടതി നിര്‍ദേശങ്ങള്‍ നല്‍കില്ലെന്നും സുപ്രിംകോടതി വ്യക്തമാണ്. ഭിക്ഷാടനം തടയുന്നതിന് വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കോടതിക്ക് കഴിയില്ല. മറ്റുവഴികളില്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോവുന്നത്. ഇക്കാര്യത്തില്‍ കോടതിക്ക് ഉന്നതമായ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കൊവിഡ് വ്യാപനത്തിന് കാരണമാവുന്നതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ സുപ്രധാന നിരീക്ഷണം. യാചകരെ ഭിക്ഷാടനത്തില്‍നിന്ന് തടയാന്‍ ദയവായി സമ്മര്‍ദം ചെലുത്തരുത്. ദാരിദ്ര്യമില്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോവില്ലായിരുന്നു. അതുകൊണ്ട് ഹരജിക്കാരന്റെ അഭ്യര്‍ഥന അംഗീകരിക്കാനാവില്ല. യാചകരെ പുനരധിവസിപ്പിക്കുകയെന്നതാണ് ആവശ്യം.

ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കിക്കൊണ്ടുള്ള പുനരധിവാസം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര- ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. ഭിക്ഷാടനത്തെ തടയുന്നതിനുള്ള അഭ്യര്‍ഥനയില്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാചകരെ പുനരധിവസിപ്പിക്കുകയും അവര്‍ക്ക് ശരിയായ മെഡിക്കല്‍ സൗകര്യങ്ങളൊരുക്കുകയും ചെയ്യുകയെന്നതാണ് അപേക്ഷയുടെ ലക്ഷ്യം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭിക്ഷാടകരെ ഇന്ത്യയിലുടനീളം തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടതായി മനസ്സിലാക്കുന്നുവെന്ന് നോട്ടീസില്‍ സുപ്രിംകോടതി വിശദീകരിച്ചു.

അവസാന ഭാഗം യാചകരുടെ പുനരധിവാസത്തെക്കുറിച്ചാണ്. തുടക്കത്തില്‍തന്നെ ഈ ആവശ്യം അനുവദിക്കുന്നില്ലെന്ന് കോടതി സൂചിപ്പിച്ചിട്ടുണ്ട്. യാചിക്കാന്‍ ആളുകള്‍ പൊതുവെ തെരുവിലിറങ്ങുന്നത് ഉപജീവനമാര്‍ഗത്തിനായാണ്. ഇതൊരു സാമൂഹിക, സാമ്പത്തിക പ്രശ്‌നമാണ്. അഭിഭാഷകന്‍ ആവശ്യപ്പെടുന്നതുപോലെ ഒരുത്തരവിലൂടെ ഇതൊന്നും പരിഹരിക്കാനാവില്ല. അവര്‍ക്ക് പുനരധിവാസവും മെഡിക്കല്‍ സൗകര്യവും ഉറപ്പാക്കുകയാണ് വേണ്ടത്. ഹരജിയില്‍ ഭേദഗതി വരുത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും നോട്ടീസില്‍ സുപ്രിംകോടതി വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it