Sub Lead

വൈഗൂര്‍ മുസ്‌ലിംകളെ ചൈനയിലേക്ക് നാടുകടത്താനുള്ള സൗദി നീക്കത്തിനെതിരേ പ്രതിഷേധവുമായി അമേരിക്കന്‍ ആക്ടിവിസ്റ്റുകള്‍

വൈഗൂര്‍ മുസ്‌ലിം ന്യൂനപക്ഷത്തിലെ നാല് പേരെ ചൈനയ്ക്ക് കൈമാറുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും,നടപടി നിര്‍ത്തി വെക്കണമെന്നും പ്രവര്‍ത്തകര്‍ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു

വൈഗൂര്‍ മുസ്‌ലിംകളെ ചൈനയിലേക്ക് നാടുകടത്താനുള്ള സൗദി നീക്കത്തിനെതിരേ പ്രതിഷേധവുമായി അമേരിക്കന്‍ ആക്ടിവിസ്റ്റുകള്‍
X

ന്യൂയോര്‍ക്ക്:വൈഗൂര്‍ മുസ്‌ലിംകളെ ചൈനയിലേക്ക് നാടുകടത്താനുള്ള സൗദി നീക്കത്തിനെതിരേ പ്രതിഷേധവുമായി അമേരിക്കയില്‍ നിന്നുള്ള ആക്ടിവിസ്റ്റുകള്‍.വൈഗൂര്‍ മുസ്‌ലിം ന്യൂനപക്ഷത്തിലെ നാല് പേരെ ചൈനയ്ക്ക് കൈമാറുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും,നടപടി നിര്‍ത്തി വെക്കണമെന്നും പ്രവര്‍ത്തകര്‍ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു.ന്യൂയോര്‍ക്കിലെ സൗദി അറേബ്യ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫിസിന് മുന്നിലായിരുന്നു പ്ലക്കാര്‍ഡുകള്‍ പിടിച്ചുള്ള പ്രതിഷേധം.

ന്യൂയോര്‍ക്കിന് പുറമെ യുഎസിലും കാനഡയിലുമായി മൂന്ന് നഗരങ്ങളിലായായിരുന്നു പ്രതിഷേധം നടന്നത്.ചൈനയിലേക്ക് നാടുകടത്തപ്പെടുന്നതോടെ വൈഗൂര്‍ മുസ്‌ലിംകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ബുഹെലിഖിമു അബുല, മുന്‍ ഭര്‍ത്താവ് നുയര്‍മൈറ്റി റൂസ്,മകള്‍ ഐമിദൗല,വൈലി എന്നിവരാണ് നാടു കടത്തല്‍ ഭീഷണി നേരിടുന്നത്.അബുലയെയും മകളെയും ഈ മാസം ആദ്യം മക്കയ്ക്ക് സമീപം തടങ്കലില്‍ വച്ചിരുന്നു. 2020 നവംബറില്‍ മക്കയില്‍ തീര്‍ഥാടനം നടത്താന്‍ പോയപ്പോഴാണ് റൂസിനേയും, സുഹൃത്ത് വൈലിയേയും തടഞ്ഞുവച്ചത്.അബുലയെയും മകളെയും ആസൂത്രിതമായ നാടുകടത്തലിന്റെ ഭാഗമായി റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.റിയാദിലേക്കുള്ള കൈമാറ്റം ചൈനയിലേക്ക് നാടുകടത്താനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും,അവിടെ അവര്‍ തടങ്കലിനും പീഡനത്തിനും വിധേയരാകാന്‍ സാധ്യതയുണ്ടെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.അന്താരാഷ്ട്ര നിയമപ്രകാരം, ബലം പ്രയോഗിച്ച് നാടുകടത്താനുള്ള അവകാശം സൗദിക്കില്ലെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവന നടത്തി.

നാടുകടത്തല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധകര്‍ ഞായറാഴ്ച ന്യൂയോര്‍ക്കിലെ സൗദി അറേബ്യ കോണ്‍സുലേറ്റിന് പുറത്ത് തടിച്ചുകൂടി.നാടുകടത്തല്‍ നിര്‍ബന്ധിതമാണെങ്കില്‍ അവരെ തുര്‍ക്കിയിലേക്കോ സുരക്ഷിതരാകുന്ന മറ്റേതെങ്കിലും രാജ്യത്തേക്കോ അയക്കണമെന്ന് വൈലിയുടെ മകള്‍ സുമേയെ ഹംദുള്ള എംഇഇയോട് പറഞ്ഞു.

ഇസ്‌ലാമിക ആചാരങ്ങളെ വേരോടെ പിഴുതെറിയുന്നതിനും ന്യൂനപക്ഷങ്ങളെ നിര്‍ബന്ധിതമായി ഏകീകരിക്കുന്നതിനുമായി ചൈനയിലെ സിന്‍ജിയാങ്ങിലെ കാംപുകളില്‍ ഒരു ദശലക്ഷത്തിലധികം വൈഗൂറുകളെയും മറ്റ് മുസ്‌ലിംകളെയും തടവിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

റമദാനില്‍ വൈഗൂര്‍ മുസ്‌ലിംകളെ ചൈനയിലേക്ക് നാടുകടത്തിയത് വിശുദ്ധ മാസത്തെ അപകീര്‍ത്തിപ്പെടുത്തലാണെന്ന് ഫ്രീ വൈഗൂര്‍ നൗവിന്റെ പ്രസിഡന്റ് മൊസാബ് സദേയ പറഞ്ഞു.ശരിയായ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത ഒരു രാജ്യത്തേക്ക് ആളുകളെ തിരിച്ചയക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it