Sub Lead

കെ റെയില്‍ പദ്ധതി അനുവദിക്കരുതെന്ന് യുഡിഎഫ് എംപിമാര്‍; നാളെ റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച

പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി തേടിയിട്ടില്ലെന്നും എംപിമാര്‍ ആരോപിക്കുന്നു. നിയമങ്ങള്‍ അട്ടിമറിച്ച് പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തെ കേന്ദ്രം പിന്തുണയ്ക്കരുതെന്നും നിവേദനത്തില്‍ പറയുന്നു

കെ റെയില്‍ പദ്ധതി അനുവദിക്കരുതെന്ന് യുഡിഎഫ് എംപിമാര്‍; നാളെ റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച
X

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് യോഗം വിളിച്ചു. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ചര്‍ച്ച. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ നിവേദനം നല്‍കിയ പശ്ചാത്തലത്തിലാണ് നടപടി. യു‍ഡിഎഫിന്റെ 18 എംപിമാര്‍ നിവേദനത്തെ പിന്തുണച്ചു. എന്നാല്‍ ശശി തരൂര്‍ എംപി നിവേദനത്തില്‍ ഒപ്പിട്ടില്ല.

63,941 കോടിയുടെ പദ്ധതി സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് എംപിമാര്‍ നിവേദനത്തില്‍ പറയുന്നു. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കെ റെയില്‍ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു.

പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി തേടിയിട്ടില്ലെന്നും എംപിമാര്‍ ആരോപിക്കുന്നു. നിയമങ്ങള്‍ അട്ടിമറിച്ച് പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തെ കേന്ദ്രം പിന്തുണയ്ക്കരുതെന്നും നിവേദനത്തില്‍ പറയുന്നു. പുതിച്ചേരി എംപി വി വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

പദ്ധതിയുടെ വിശദമായ പഠന റിപോര്‍ട്ട് (ഡിപിആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡിപിആര്‍ പുറത്തുവിടണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഡിപിആര്‍ രഹസ്യരേഖയാക്കി വച്ചിരിക്കുന്നതു തന്നെ ഇതിലെ ദുരൂഹതകള്‍ പുറത്തുവരുമെന്നു ഭയന്നാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

80% മണ്ണിട്ട് നികത്തിയ പാതയിലൂടെ കെ റെയില്‍ ഓടിക്കുമെന്നാണ് പറയുന്നത്. പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന, നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളുമൊന്നും ഡിപിആറിലില്ല. മൂന്നു പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന് വ്യാജ ഡിപിആറിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാവുന്നതല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Next Story

RELATED STORIES

Share it