സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ നിലമറന്ന് പെരുമാറരുത്: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: സ്വകാര്യത പൗരന്റെ അവകാശമാണെന്നിരിക്കെ കിഫ്ബി കേസില്‍ സിപിഎം നേതാവും മുന്‍ധനമന്ത്രിയുമായ ഡോ.തോമസ് ഐസക്കിന്റെ വ്യക്തിവിവരങ്ങള്‍ തേടി സമന്‍സ് നല്കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) ഹൈക്കോടതി വിശദീകരണം തേടിയത് സ്വാഗതാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. തോമസ് ഐസക്കിന്റെ സ്വകാര്യത മാനിക്കണമെന്നാണ് ഇഡിയോട് കോടതി നിര്‍ദേശിച്ചത്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ കേസുകള്‍ കെട്ടിച്ചമച്ച് പകപ്പോക്കാന് ഭരണകൂടം അന്വേഷണ അജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയും നീതിനിയമ വ്യവസ്ഥയേയും അടിമുടി നശിപ്പിക്കുന്നതുമാണ്. സംഘപരിവാര ഭീകരരുടെ കൈയാളുകളായി അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കും. മാത്രമല്ല, പൂര്‍ണമായും ആര്‍എസ്എസിന്റെ ചട്ടുകമായി മാറായി ഇത്തരം ഏജന്‍സികള്‍ക്ക് ജനങ്ങള്‍ വിലകല്‍പ്പിക്കാത്ത സാഹചര്യമുണ്ടാവുമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്കി.
ചെയ്ത തെറ്റ് എന്താണെന്നും എന്തിന് വേണ്ടിയാണ് വിളിപ്പിക്കുന്നതെന്നും ഇഡിയോടുള്ള തോമസ് ഐസക്കിന്റെ ചോദ്യം പ്രസക്തമാണ്. സമാനരീതിയിലാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെ ഇഡി വിളിപ്പിച്ച് അന്യായമായി അറസ്റ്റ് ചെയ്തത്. പിന്നീട് നട്ടാല്‍ മുളക്കാത്ത നുണകളാണ് ഇഡി മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സംഘപരിവാര ഭീകരസംഘടനകളുടെ പ്രസിദ്ധീകരണങ്ങള്‍ ദിനേന പുറത്തുവിടുന്ന നിലവാരമില്ലാത്ത നുണകളാണ് രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഛര്‍ദ്ദിക്കുന്നത്.
വളരെ സത്യസന്ധമായും സുതാര്യമായും സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ആദര്‍ശാധിഷ്ഠിതവും മൂല്യബന്ധിതവുമാണ് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍. ഓരോ പ്രവര്‍ത്തകനും അത്തരം മൂല്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മുറുകെപ്പിടിക്കണമെന്നും സംഘടനാ നിഷ്കര്‍ഷിക്കുന്നു. എന്നിട്ടും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ അബുദാബിയിലെ 'ദര്‍ബാര്‍' എന്ന സാധാരണ റസ്റ്റോറന്റിനെ കുറിച്ച് 'ബാര്‍ ഹോട്ടല്‍' എന്ന് മാധ്യമങ്ങളുടെ മുന്നിലെത്തി പറയാന്‍ മാത്രം ചര്‍മ്മസൗഭാഗ്യം ഉള്ളവരാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നത് ജനാധിപത്യ രാജ്യത്തിന്റെ ഗതികേടാണ്.
ജനങ്ങളുടെ നെഞ്ചത്തേക്ക് കയറാനുള്ള ഉപാധിയായി ഭരണകൂടം അധികാരത്തെ ദുരുപയോഗപ്പെടുത്തരുത്. നിഷ്പക്ഷമായും നീതിപൂര്‍വമായും അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കണം. ഇപ്പോള്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്. അധികാരമുപയോഗിച്ച് എന്തും ചെയ്യാമെന്ന ദാര്‍ഷ്ട്യം മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന, നിയമവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് അനുവദിച്ചുകൂടാ. അധികാരം ദുരുപയോഗപ്പെടുത്തിയുള്ള നെറികേടിനെതിരെ രാജ്യത്തെ നീതിപീഠങ്ങളും രാഷ്ട്രീയ ധാര്‍മ്മികതയും ഭരണഘടനാ നൈതികതയും കാത്തുസൂക്ഷിക്കുന്ന ജനങ്ങളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
കാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMTഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMT