Sub Lead

'മാണിക്ക് പങ്കില്ലെന്ന് അറിഞ്ഞു തന്നെയാണ് സമരം നടത്തിയത്'; ബാര്‍കോഴക്കേസില്‍ മലക്കംമറിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍

മാണിക്ക് പങ്കില്ലെന്ന് അറിഞ്ഞു തന്നെയാണ് സമരം നടത്തിയത്; ബാര്‍കോഴക്കേസില്‍ മലക്കംമറിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍
X
തിരുവനന്തപുരം: പ്രമാദമായ ബാര്‍ കോഴക്കേസില്‍ കെ എം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇടതുപക്ഷം സമരം നടത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മാണി ബാര്‍ കോഴ ഇടപാട് നടത്തിയിട്ടില്ലെന്ന് സിപിഎമ്മിന് ബോധ്യമുണ്ടായിരുന്നു. നോട്ടെണ്ണല്‍ മെഷീന്‍ മാണിയുടെ വീട്ടിലുണ്ട് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയമായിരുന്നു. അതെല്ലാം തെറ്റായിരുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും എ വിജയരാഘവന്‍ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്(എം) എല്‍ഡിഎഫിലേക്കെത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ മലക്കംമറിച്ചിലെന്നതും ശ്രദ്ധേയമാണ്.

അന്നത്തെ സമരം മാണിയെ ലക്ഷ്യമിട്ടായിരുന്നില്ല. യുഡിഎഫിനെതിരായിരുന്നു. മാണി യുഡിഎഫില്‍ നിന്നതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിനെതിരേ സമരം നടത്തേണ്ടി വന്നത്. യുഡിഎഫിനെതിരേ ഒരു സമരം നടത്തുമ്പോള്‍ മാണിക്കെതിരേ അങ്ങനെയൊക്കെ പറയേണ്ടി വന്നു. അന്ന് മാണിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളൊന്നും വ്യക്തിപരമായിരുന്നില്ല. മരിച്ചുപോയ ആളെകുറിച്ച് നല്ല കാര്യങ്ങളാണ് പറയേണ്ടത്. മാണി പോയതോടെ ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങളും അവസാനിച്ചു. കെ കരുണാകരെ കുറിച്ച് ഞങ്ങള്‍ക്ക് ഒരുപാട് ആക്ഷേപങ്ങളുണ്ടായിരുന്നു. പക്ഷേ, അതൊന്നും ഞങ്ങള്‍ ഇന്ന് പറയുന്നില്ല. കാരണം രാഷ്ട്രീയത്തില്‍ ഇതൊക്കെ സ്വാഭാവികമാണ്.

ബാര്‍ കോഴ എന്ന് സംഭവമേ ഇപ്പോഴില്ല. അത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സംഭവമാണ്. ആ സര്‍ക്കാരിന്റെ സൃഷ്ടിയാണ് ബാര്‍ കോഴ. ഉമ്മന്‍ചാണ്ടിയാണ് അതെല്ലാം ഉണ്ടാക്കിയത്. മാണിയെ ദുര്‍ബലപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഗൂഢാലോചനയായിരുന്നു ബാര്‍ കോഴക്കേസ്. മാണി എന്ന രാഷ്ട്രീയ നേതാവിനെ ദുര്‍ബലപ്പെടുത്തേണ്ടത് ഉമ്മന്‍ചാണ്ടിയുടെ അജണ്ടയായിരുന്നു. മാണിയെ കുടുക്കുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ ലക്ഷ്യം. മാണിക്കു ശേഷം കേരള കോണ്‍ഗ്രസ് നിലനില്‍ക്കരുതെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ആ പാര്‍ട്ടിയെ രണ്ടു കഷണമാക്കിയത് അതിന്റെ ഭാഗമായാണ്.

കെ എം മാണിയുടെ പിന്‍ഗാമിയായ അദ്ദേഹത്തിന്റെ മകനെ ദുര്‍ബലപ്പെടുത്തുക എന്നതും കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കപ്പെടുന്നുവെന്ന് കണ്ടപ്പോഴാണ് ജോസ് കെ മാണി ഇടത് എംപിമാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ അണിചേര്‍ന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനമെടുത്താലേ കണ്‍വീനറെന്ന നിലയില്‍ എനിക്ക് ഇടപെടാനാവൂ. അതിനാല്‍ തന്നെ മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ആദ്യം നിലപാട് പരസ്യമാക്കേണ്ടത് ജോസ് കെ മാണിയാണ്. ഇതുവരെ ജോസ് വിഭാഗത്തിന്റെ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല. ജോസിന്റെ തീരുമാനങ്ങളോട് പോസിറ്റീവ് സമീപനമാണ് ഞങ്ങള്‍ക്കുളളത്. മുന്നണിയില്‍ ജോസിന്റെ വരവിനെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനാണ് മുന്നണിക്ക് പൊതുവെ താത്പര്യമുള്ളളത്. ജോസ് കെ മാണി എല്‍ഡിഎഫില്‍ വരുന്നതോടെ യുഡിഎഫ് ദുര്‍ബലപ്പെടും. ഞങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്. ദുര്‍ബലപ്പെടേണ്ട രാഷ്ട്രീയ ചേരിയാണ് യുഡിഎഫ്. തുടര്‍ഭരണം എല്‍ഡിഎഫ് ലക്ഷ്യമാണ്. യുഡിഎഫിലെ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷി അവരുമായുളള ബന്ധം ഉപേക്ഷിച്ചിരിക്കുന്നു എന്നത് കേരളത്തിലെ വലിയൊരു രാഷ്ട്രീയ സംഭവമാണ്. ദുര്‍ബലപ്പെട്ട യുഡിഎഫ് ഇപ്പോള്‍ ബിജെപിയുമായി സൗഹൃദത്തിലേക്ക് പോവുകയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

'The strike was carried out knowing that Mani had no role'; LDF convener overturned in Bar bribe case



Next Story

RELATED STORIES

Share it