Sub Lead

'ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടി ബാധ്യസ്ഥരല്ല'; ഫേസ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി

ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടി ബാധ്യസ്ഥരല്ല; ഫേസ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി
X

കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം തള്ളിപ്പറഞ്ഞതിനു പിന്നാലെ വിശദീകരണവുമായി അഴീക്കോട് മൂന്നുനിരത്ത് സ്വദേശി അര്‍ജുന്‍ ആയങ്കി. മൂന്ന് കൊല്ലമായി സിപിഎമ്മുമായി ബന്ധമില്ലെന്നും ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുകയാണ് ചെയ്യുന്നതെന്നും അര്‍ജുന്‍ ആയങ്കി ഫേസ് ബുക്കിലൂടെ കുറിച്ചു. രാമനാട്ടുകര സംഭവത്തില്‍ ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. കേസില്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി സത്യം തെളിയിക്കുമെന്നും അര്‍ജുന്‍ ആയങ്കി അറിയിച്ചു.

'മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെംബര്‍ഷിപ്പിലോ പ്രവര്‍ത്തന മേഖലയിലോ ഇല്ലാത്തയാളാണ് ഞാന്‍. യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ആ പാര്‍ട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ എന്റെ വ്യക്തിപരമായ ഇഷ്ടമാണ്. മാധ്യമങ്ങള്‍ പടച്ചുവിടുന്ന അര്‍ധസത്യങ്ങള്‍ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. കൂടുതല്‍ കാര്യങ്ങള്‍ വഴിയേ പറയാം,' എന്നാണ് അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിച്ചത്.

രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. അര്‍ജുന്‍ ആയങ്കി കരിപ്പൂരിലേക്ക് പോവാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ കണ്ടെത്താന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കരിപ്പൂരില്‍ നിന്നും അഴീക്കോട് എത്തിച്ച് ഉരു നിര്‍മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാറിനെ കുറിച്ച് പ്രദേശവാസികള്‍ വിവരം നല്‍കിയിരുന്നെങ്കിലും കസ്റ്റഡിയിലെടുത്തിരുന്നില്ല. ഇതിനിടെ, അര്‍ജുന്റെ സുഹൃത്തും സിപിഎം പ്രവര്‍ത്തകനുമായ പ്രണവ് എന്നയാള്‍ പോലിസ് എത്തുന്നതിനു മുമ്പ് കാര്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

'The party is not obliged to respond to allegations'; Arjun Ayanki with Facebook post


Next Story

RELATED STORIES

Share it