Sub Lead

കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലാണ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആണ്‍കുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്.

കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്
X

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്കാണ് ബാക്ടീരിയ ബാധിച്ചത്. ഇവരുടെ കുടുംബാഗങ്ങളില്‍ ചിലര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി.

കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലാണ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആണ്‍കുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇതില്‍ പത്ത് വയസ്സുകാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തുമായി ചേര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകള്‍, ഇറച്ചികടകള്‍, മത്സ്യമാര്‍ക്കറ്റ് എന്നിവടങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാര്‍ഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.

ലക്ഷണങ്ങള്‍

മലിന ജലത്തിലൂടെയാണ് ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്.കഠിനമായ പനി കൂടി വരുന്നത്‌കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദ്ദിയുമുണ്ടാവും.

ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുന്‍കരുതല്‍. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.

ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണം

പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഭക്ഷണം മൂടിവയ്ക്കുക. പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാന്‍ അനുവദിക്കാതിരിക്കുക. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗലക്ഷണമുള്ളവര്‍ ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കഴിക്കുക. കുടിവെള്ളസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക. പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

Next Story

RELATED STORIES

Share it