Sub Lead

തൊടുപുഴയിലെ ക്രൂരത: ഏഴു വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു

തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച നിലയിലാണ്. ഒരാഴ്ച്ചയായി പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

തൊടുപുഴയിലെ ക്രൂരത: ഏഴു വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല;  തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു
X

ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദത്തില്‍ ഗുരുതര പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച നിലയിലാണ്. ഒരാഴ്ച്ചയായി പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല.

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിപോലും ഉണ്ടായിട്ടില്ല. ശരീരം മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരിക്കുണ്ട്. ആന്തരിക അസ്ഥികള്‍ക്ക് പൊട്ടലില്ലെങ്കിലും ശ്വാസ കോശത്തലും വയറിലും എയര്‍ ലീക്കുണ്ട്. ഇത് വീഴ്ചയിലോ കടുത്ത മര്‍ദ്ദനത്തിലോ സംഭവിച്ചതാകാമെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി. ശ്രീകുമാര്‍ പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ ഗുരുതരാവസ്ഥയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. കുട്ടിക്കുണ്ടായ പരിക്കിനെകുറിച്ച് ഇരുവരും വ്യത്യസ്തമായി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി പിആര്‍ഒ പുത്തന്‍കുരിശ് എസ്‌ഐയെ വിവരം അറിയിക്കുകയായിരുന്നു. പോലിസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമത്തിന്റെ ചുരുളഴിഞ്ഞത്.

അതിനിടെ, കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അരുണ്‍ ആനന്ദിനെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്.ഇളയ കുട്ടിയെ അരുണ്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോക്‌സോ ചുമത്തിയത്.ലൈംഗികാതിക്രമം നടന്നു എന്നതിനുള്ള തെളിവ് ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം ലഭിച്ചെന്നും പോലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.രണ്ട് കുട്ടികളുടെ ദേഹത്തിലും നിരവധി പാടുകളുണ്ട്. മദ്യ ലഹരിയില്‍ പ്രതി പല കാലങ്ങളിലായി നടത്തിയ ആക്രമണത്തിന്റെ പാടുകളാണിതെന്നാണ് പോലിസ് പറയുന്നത്. അമ്മയ്ക്ക് ഈ ആക്രമണങ്ങളെല്ലാം അറിയാമായിരുന്നെന്നും പ്രതിയെ ഭയന്നിട്ട് പുറത്ത് പറയാതിരുന്നതാണെന്നും കരുതുന്നു. അതേസമയം കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടന്നു എന്നതിനുള്ള ചില സൂചനകള്‍ അമ്മയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

Next Story

RELATED STORIES

Share it