Sub Lead

പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന് സവര്‍ക്കര്‍ സദനമെന്ന് പേരിടണം; അവിടെ മാപ്പ് മുറിയും വേണമെന്ന് പരിഹസിച്ച് തുഷാര്‍ ഗാന്ധി

പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന് സവര്‍ക്കര്‍ സദനമെന്ന് പേരിടണം; അവിടെ മാപ്പ് മുറിയും വേണമെന്ന് പരിഹസിച്ച് തുഷാര്‍ ഗാന്ധി
X

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സവര്‍ക്കര്‍ സദനമെന്ന് പേരിടണമെന്നും സെന്‍ട്രല്‍ ഹാളിനെ 'മാപ്പ് മുറി' എന്ന് വിളിക്കണമെന്നും പരിഹസിച്ച് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനവും തിയ്യതി നിശ്ചയിച്ചതിലും കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം രൂക്ഷമാവുന്നതിനിടെയാണ് പ്രതികരണം. ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറുടെ ജന്മദിനം തന്നെ ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തതും രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ഘാടകനാക്കിയതുമാണ് വിമര്‍ശനത്തിന് കാരണം. ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം,



മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് ക്ഷണക്കത്ത് നല്‍കിയതോടെയാണ് രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയത്. 'പരമോന്നത ഭരണഘടനാ അധികാരി' എന്ന നിലയില്‍ രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വാദിച്ചു. മാത്രമല്ല, ഉദ്ഘാടന തിയ്യതിയും വിമര്‍ശനത്തിന് കാരണമാക്കിയിട്ടുണ്ട്. ബിജെപിയുടെ ഏറ്റവും വലിയ ഐക്കണുകളില്‍ ഒരാളും സംഘപരിവാര ഹിന്ദുത്വ സൈദ്ധാന്തികനും ഗാന്ധി വധക്കേസ് പ്രതിപ്പട്ടികയില്‍ നിന്ന് സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാത്രം രക്ഷപ്പെടുകയും ചെയ്ത വി ഡി സവര്‍ക്കറുടെ ജന്മദിനമാണ് മെയ് 28 ആണ് ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്.

ഇത് രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാരോടുള്ള സമ്പൂര്‍ണ അപമാനമാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. പാര്‍ലിമെന്റ് മന്ദിരം ഉദ്ഘാടനത്തിന് രാഷ്ട്രപതിയെയും നേരത്തേ ശിലാസ്ഥാപനത്തിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ക്ഷണിക്കാതിരുന്നത് ബിജെപിയുടെ സമീപനത്തിന് ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ദലിത്ഗിരിവര്‍ഗ വിഭാഗക്കാരെ ബിജെപി. രാഷ്ട്രപതിയാക്കുന്നത് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. 'മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പുതിയ പാര്‍ലമെന്റ് തറക്കല്ലിടല്‍ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഇന്ത്യന്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മുവിനെ ക്ഷണിച്ചിട്ടില്ല. രാഷ്ട്രപതി മാത്രമാണ് സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും എല്ലാ പൗരന്മാരെയും ഒരുപോലെ പ്രതിനിധീകരിക്കുന്നത്. അവര്‍ ഇന്ത്യയുടെ പ്രഥമ വനിതയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം അവര്‍ ഉദ്ഘാടനം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാപരമായ ഔചിത്യത്തോടുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ പ്രതീകപ്പെടുത്തുമെന്നും ഖാര്‍ഗേ ട്വീറ്റ് ചെയ്തു. സ്വന്തകം പ്രതിച്ഛായയോടും കാമറകളോടും ഉള്ള അമിതമായ അഭിനിവേശം കാരണം മോദി മാന്യതയെയും മാനദണ്ഡങ്ങളെയും മറികടക്കുകയാണെന്നായിരുന്നു സിപിഐ നേതാവ് ഡി രാജയുടെ പരിഹാസ്യം. രാജ്യത്തിന്റെ പരമാധികാരം ജനങ്ങളുടെ കൈവശമാണെന്നും അത് പാര്‍ലമെന്റിലാണ് കേന്ദ്രീകരിക്കുന്നതെന്നും അതിനാല്‍ രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് അവരോടും രാജ്യത്തെ ഗിരിവര്‍ഗ-ദലിത്-പിന്നാക്കക്കാരോടുമുള്ള അപമാനമാണെന്ന് എഎപി എം പി സഞ്ജയ് സിങ് പറഞ്ഞു. പ്രധാനമന്ത്രി എക്‌സിക്യൂട്ടീവിന്റെ തലവനാണ്, നിയമനിര്‍മ്മാണ സഭയുടെ തകലവനല്ലെന്നും എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി ട്വീറ്റ് ചെയ്തു. ഞങ്ങള്‍ക്ക് അധികാര വിഭജനമുണ്ട്. ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും ഇത് ഉദ്ഘാടനം ചെയ്യാമായിരുന്നു. ഇത് പൊതു പണം കൊണ്ട് ഉണ്ടാക്കിയതാണ്, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അവരുടെ സ്വകാര്യ ഫണ്ടില്‍ നിന്ന് സ്‌പോണ്‍സര്‍ ചെയ്തത് പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്നും ഉവൈസി പറഞ്ഞു. ഇതിനിടെയാണ് പാര്‍ലമെന്റ് മന്ദിരത്തിന് സവര്‍ക്കര്‍ സദനമെന്ന് പേരിടണമെന്ന പരിഹാസവുമായി ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി രംഗത്തെത്തിയത്. സെന്‍ട്രല്‍ ഹാളിന് 'മാപ്പ് മുറി' എന്ന് പേരിടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയ സവര്‍ക്കറുടെ നടപടിയെ ഓര്‍മിപ്പിച്ചു കൊണ്ടാണ് തുഷാര്‍ഗാന്ധിയുടെ പരിഹാസം.

എന്നാല്‍, വിവാദങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസിന് ശീലമാണെന്നും രാഷ്ട്രപതി രാഷ്ട്രത്തലവനായിരിക്കെ, പ്രധാനമന്ത്രിയാണ് സര്‍ക്കാരിന്റെ തലവനും സര്‍ക്കാരിന് വേണ്ടി പാര്‍ലമെന്റിനെ നയിക്കുന്നതുമെന്നുമാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹര്‍ദീപ് സിങ് പുരിയുടെ വാദം. സവര്‍ക്കര്‍ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണെന്നും തിയ്യതിയെ ചോദ്യം ചെയ്യുന്നവര്‍ക്ക് വീര്‍ സവര്‍ക്കറുടെ കാലിലെ പൊടിയുടെ പോലും വിലയില്ലെന്നുമായിരുന്നു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ വിമര്‍ശനം. 64,500 സ്‌ക്വയര്‍ മീറ്ററിലുളള കെട്ടിടത്തില്‍ 888 ലോക്‌സഭാ അംഗങ്ങള്‍ക്കും 384 രാജ്യസഭാ അംഗങ്ങള്‍ക്കുമുളള ഇരിപ്പിട സൗകര്യമാണ് ഒരുക്കുന്നത്. ഇരുസഭകളുടെയും സംയുക്ത സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ 1,280 അംഗങ്ങളെ ലോക്‌സഭാ ചേംബറില്‍ പാര്‍പ്പിക്കാനാവും. ഭാവിയില്‍ അംഗങ്ങളുടെ എണ്ണത്തില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവ് കണക്കിലെടുത്താണ് ഇരിപ്പിട സൗകര്യം വര്‍ധിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 970 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ പാര്‍ലിമെന്റ് കെട്ടിടത്തിന് 2020 ഡിസംബര്‍ 10ന് ഭൂമി പൂജയ്ക്കു ശേഷം നരേന്ദ്രമോദിയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.

Next Story

RELATED STORIES

Share it