Sub Lead

മണിപ്പൂര്‍-ഹരിയാന: ലോകത്തിന് മുന്നില്‍ തലതാഴ്‌ത്തേണ്ട അവസ്ഥയാണെന്ന് മുഖ്യമന്ത്രി

മണിപ്പൂര്‍-ഹരിയാന: ലോകത്തിന് മുന്നില്‍ തലതാഴ്‌ത്തേണ്ട അവസ്ഥയാണെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ലോകസമൂഹത്തിന് മുന്നില്‍ ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയിലാണെന്നും മണിപ്പുരിലും ഹരിയാനയിലും ഇപ്പോഴും വിദ്വേഷത്തിന്റെ തീ അണഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ ഗുരുജയന്തിയോടനുബന്ധിച്ച് നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവിക മൂല്യങ്ങള്‍ക്ക് രാജ്യം പ്രാധാന്യം നല്‍കണം. ഇതിന് ഏറെ പ്രയോജനപ്പെടുന്നതാണ് ഗുരുസ്മരണ പുതുക്കല്‍. മണിപ്പുരിലും ഹരിയാനയിലുമൊക്കെ കലാപങ്ങള്‍ നടക്കുന്നത് നാം വേദനയോടെ കണ്ടു. ഉത്തര്‍പ്രദേശിലും ആ വിദ്വേഷം പറന്നെത്തിയിരിക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളും അവയുടെ തുടര്‍ച്ചയായി വന്ന പുരോഗമന പ്രസ്ഥാനങ്ങളും ഇല്ലാതിരുന്ന ഇടങ്ങളിലാണ് വംശീയ വിദ്വേഷത്തിന്റെ പേരില്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ ഉയര്‍ത്തിയ പുരോമനചിന്തകളുടെ അവയുടെ തുടര്‍ച്ച ഏറ്റെടുത്ത പുരോഗന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമാണ് കേരളത്തില്‍ അത്തരമൊരു അവസ്ഥ ഇല്ലാതിരിക്കാന്‍ കാരണമെന്നും പിണറായി പറഞ്ഞു.

ശാസ്ത്രബോധവും യുക്തിചിന്തയും ഇന്ന് വലിയവെല്ലുവിളികള്‍ നേരിടുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊട്ട രാജ്യമാണ് നമ്മുടേത്. അതൊക്കെ പറയുമ്പോഴും നരബലിയും അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണവുമൊക്കെ നമ്മുടെ നാട്ടില്‍ അരങ്ങേറുകയാണ്. ശാസ്ത്രരംഗത്ത് കുതിക്കുമ്പോഴും ശാസ്ത്രാവബോധം വളര്‍ത്തുന്നതില്‍ നാം പരാജയപ്പെടുകയാണ്. സ്വയംവിമര്‍ശനപരമായി ഇത് പരിശോധിക്കപ്പെടണം. പരിണാമസിദ്ധാന്തമെല്ലാം പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കപ്പെടുകയും പകരം തികച്ചും അശാസ്ത്രീയമായ അബദ്ധങ്ങള്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയുമാണ്. ഇതിനെതിരേ ചെറുത്തുനില്‍പ്പ് നടത്താന്‍ ഉതകുന്നതാവണം ഗുരുസ്മരണയെന്നും മുഖ്യന്ത്രി പറഞ്ഞു. സ്വാമി സൂക്ഷ്മാനന്ദ രചിച്ച 'വാട്ട് വി ആര്‍ ഓള്‍ എബൗട്ട്' എന്ന കൃതി മുഖ്യമന്ത്രി സ്വാമി സച്ചിദാനന്ദയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, കൊടിക്കുന്നില്‍ സുരേഷ് എംപി, എ എ റഹീം എംപി, എം എം ഹസ്സന്‍, ഗോകുലം ഗോപാലന്‍, ജി മോഹന്‍ദാസ്, ചെമ്പഴന്തി ഉദയന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it