Sub Lead

അലന്‍ ഷുഹൈബിന് ജാമ്യം അനുവദിച്ചതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎ സുപ്രീം കോടതിയില്‍

അലന്‍ ഷുഹൈബിന് ജാമ്യം അനുവദിച്ചതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎ സുപ്രീം കോടതിയില്‍
X

ന്യൂഡല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു. യുഎപിഎ കേസില്‍ തന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് താഹ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെയാണ് അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു സുപ്രീം കോടതിയെ അറിയിച്ചത്.

513 ദിവസമായി തടവറയില്‍ കഴിയുന്ന താഹക്ക് ജാമ്യം നല്‍കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. വി. ഗിരി വാദിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന് താങ്ങാവുന്നതല്ല താഹയുടെ തടങ്കല്‍ എന്നും ഗിരി ബോധിപ്പിച്ചു.

ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത 23 വയസ് പ്രായമുള്ള മാധ്യമ വിദ്യാര്‍ഥിയാണ് താഹ ഫസല്‍. സിപിഐ മാവോയിസ്റ്റ് പുറത്തിറക്കിയ ഇന്ത്യയിലെ ജാതി വ്യവസ്ഥ സംബന്ധിച്ച പുസ്തകം, റോസാ ലക്‌സണ്‍ബെര്‍ഗ്, രാഹുല്‍ പണ്ഡിത എന്നിവരുടെ പുസ്തകങ്ങള്‍, മാധവ് ഗാഡ്ഗില്‍ റീപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലഘുലേഖകള്‍, ജമ്മു കശ്മീരിലെ സര്‍ക്കാര്‍ നടപടികളെയും മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള നടപടികളെയും സംബന്ധിച്ച നോട്ടീസുകള്‍ എന്നിവയാണ് താഹയില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതെന്നും ഗിരി ചൂണ്ടിക്കാട്ടി. ഇതോടെ, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കൈവശം വെക്കുന്നത് കുറ്റക്കാരമാണോയെന്ന് കോടതി എന്‍ഐഎ അഭിഭാഷകനോട് ആരാഞ്ഞു.

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. തനിക്കും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് താഹാ ഫസല്‍ സുപ്രീംകോടതിയെ സമീപിച്ചത്. അലന്‍ ഷുഹൈബിന് ജാമ്യം അനുവദിച്ച് താഹ ഫസലിന് ജാമ്യം നിഷേധിക്കുന്നത് ശരിയല്ലെന്നും ഇരുവര്‍ക്കുമെതിരായ കേന്ദ്ര സര്‍ക്കാറിന്റെ വാദം ഒരുമിച്ച് കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി. അലന് ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാറിന്റെ ഹരജി എവിടെ എന്നും സുപ്രീംകോടതി ചോദിച്ചു. അടുത്ത വെള്ളിയാഴ്ച ഇരുവര്‍ക്കുമെതിരായ കേസ് ഒരുമിച്ച് പരിഗണിക്കുമെന്നും ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it