Sub Lead

ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ ടിപ്പുവിന്റെ വിജയം അടയാളപ്പെടുത്തുന്ന ചിത്രം; വിറ്റുപോയത് ആറുകോടിക്ക്

ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ ടിപ്പുവിന്റെ വിജയം അടയാളപ്പെടുത്തുന്ന ചിത്രം; വിറ്റുപോയത് ആറുകോടിക്ക്
X

ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്കെതിരായ ടിപ്പു സുല്‍ത്താന്റെ യുദ്ധരംഗം ചിത്രീകരിക്കുന്ന ഒരു ചിത്രം ലണ്ടനില്‍ അടുത്തിടെ 6.32 കോടി രൂപയ്ക്ക് ലേലം ചെയ്യപ്പെട്ടു. 'പൊള്ളിലൂര്‍ യുദ്ധം' അടയാളപ്പെടുത്തുന്നതാണ് ചിത്രം. മൈസൂര്‍ ഹൈദര്‍ അലിയും അദ്ദേഹത്തിന്റെ മകന്‍ ടിപ്പുവും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനികര്‍ക്കെതിരെ പോരാടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.


ലേലശാലയായ സോതെബിയുടെ 'ആര്‍ട്‌സ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ് ആന്‍ഡ് ഇന്ത്യ' ലേലത്തിന്റെ ഭാഗമായിരുന്നു ചിത്രം. ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച മാസ്റ്റര്‍പീസുകളില്‍ ഒന്ന് എന്നാണ് ചരിത്രകാരനായ വില്യം ഡാള്‍റിമൈഡ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

രണ്ടാം ആംഗ്ലോമൈസൂര്‍ യുദ്ധത്തിന്റെ ഭാഗമാണ് 32 അടി നീളമുള്ള ഈ പെയിന്റിംഗ്. 1780 സെപ്തംബര്‍ 7 നാണ് പൊള്ളിലൂര്‍ യുദ്ധം നടന്നത്. മൈസൂര്‍ പട്ടാളം കേണല്‍ വില്യം ബെയ്!ലിയുടെ നേതൃത്വത്തിലുള്ള കമ്പനി പട്ടാളത്തെ പരാജയപ്പെടുത്തിയ സംഭവമാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. ടിപ്പു ആനപ്പുറത്തിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍, ടിപ്പുവിന്റെ കുതിരപ്പട ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ച് മുന്നേറുന്നത് ചിത്രത്തില്‍ കാണാം.

യുദ്ധത്തില്‍ നിന്നുള്ള രംഗങ്ങള്‍ ടിപ്പുവാണ് 1784 ല്‍ ആദ്യമായി കമ്മിഷന്‍ ചെയ്യുന്നത്. മൈസൂരിന്റെ അന്നത്തെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട ദാരിയ ദൗലത് ബാഗ് കൊട്ടാരത്തിലെ ചുവരുകളിലാണ് ഇത് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ മാത്രമാണ് ഇന്ന് നിലവിലുള്ളത്. ആ പെയിന്റിംഗുകളിലൊന്ന് 2010 ല്‍ സോതെബിയുടെ ലേലത്തില്‍ 769,250 പൗണ്ടിന് വില്‍ക്കുകയും ഖത്തറിലെ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം ഏറ്റെടുക്കുകയും ചെയ്തു. 'യുദ്ധത്തിന്റെ ഭീകരതയും അരാജകത്വവും തുറന്ന് കാട്ടുന്ന ഒന്നാണ് ഈ പെയിന്റിംഗ്. കൊളോണിയലിസത്തെ പരാജയപ്പെടുത്തുന്ന നിലവിലെ ചിത്രങ്ങളില്‍ മികച്ചത്' വില്യം ഡാള്‍റിമൈഡ് 'ദി അനാര്‍കി: ദി റെലെന്റലെസ് റൈസ് ഓഫ് ദി ഈസ്റ്റ് ഇന്ത്യ കമ്പനി' എന്ന പുസ്തകത്തില്‍ പറയുന്നു.

ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, പെയിന്റിംഗിലെ ചില രംഗങ്ങള്‍ രണ്ട് തവണ വീണ്ടും വരച്ചിട്ടുണ്ട്. 1799 ല്‍ ടിപ്പുവിന്റെ പരാജയത്തിന് ശേഷം ശ്രീരംഗപട്ടണത്തുണ്ടായിരുന്ന കേണല്‍ ജോണ്‍ വില്യം ഫ്രീസാണ് ഈ ചിത്രം ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്. 1978 ല്‍ ഒരു സ്വകാര്യ കലക്ടര്‍ക്ക് വില്‍ക്കുന്നതിന് മുമ്പ് ഫ്രീസിന്റെ കുടുംബം അത് തലമുറകളായി കൈമാറി. തുടര്‍ന്ന് 2010 ലാണ് അത് വിറ്റത്. ബുധനാഴ്ച ലേലം ചെയ്ത സൃഷ്ടി യുകെയിലെ ഒരു സ്വകാര്യ ശേഖരത്തിന്റെ ഭാഗമാണ്, മുമ്പ് നിരവധി എക്‌സിബിഷനുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it