Sub Lead

മനുഷ്യാവകാശ ലംഘനങ്ങളുടെ ശവപ്പറമ്പാക്കാന്‍ രാജ്യത്തെ വിട്ടുകൊടുക്കരുത്: ഒ എം എ സലാം

ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശമടക്കം മൗലിക അവകാശങ്ങള്‍ ലംഘിക്കുന്ന നിയമനിര്‍മ്മാണം പാര്‍ലമെന്റിന്റെ അധികാരപരിധിക്ക് പുറത്താണ്. ബലം പ്രയോഗിച്ച് നാര്‍ക്കോ അനാലിസിസ്, ബ്രയിന്‍മാപ്പിങ് തുടങ്ങിയവ രാഷ്ട്രീയ പ്രേരിതമായി ദുരുപയോഗം ചെയ്യാന്‍ വ്യവസ്ഥ നല്‍കുന്നതാണ് ബില്‍.

മനുഷ്യാവകാശ ലംഘനങ്ങളുടെ ശവപ്പറമ്പാക്കാന്‍ രാജ്യത്തെ വിട്ടുകൊടുക്കരുത്: ഒ എം എ സലാം
X

ലോക്‌സഭയില്‍ മാര്‍ച്ച് 28ന് അവതരിപ്പിച്ച Criminal Proceedure (Identification) Bill 2022 (ക്രിമിനല്‍ നടപടിക്രമം (തിരിച്ചറിയല്‍) ബില്‍) ഭരണഘടനാ വിരുദ്ധവും പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റവുമാണ്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ കുതിരകയറാനുള്ള ഗൂഢരാഷ്ട്രീയ ലക്ഷ്യമാണ് ഇത്തരം ജനവിരുദ്ധ നിയമങ്ങള്‍ക്ക് പിന്നിലുള്ളത്. ഇന്ത്യന്‍ പാര്‍ലമെന്റ് ചേരുന്നത് തന്നെ ഇത്തരത്തില്‍ ജനവിരുദ്ധവും മനുഷ്യാവകാശങ്ങളെ പൂര്‍ണ്ണമായും ഹനിക്കുന്നതുമായ നിയമങ്ങള്‍ ചുട്ടെടുക്കാനാണെന്ന് തോന്നിപ്പോവും.

തടവുപുള്ളികളെ തിരിച്ചറിയുന്നത് സംബന്ധിച്ച 1920ലെ നിയമം റദ്ദുചെയ്യുന്നതിന് പകരമാണത്രെ ഈ നിയമനിര്‍മ്മാണം. ശിക്ഷിക്കപ്പെട്ടവരും വിചാരണ നേരിടുന്നവരുമായ ഒരു ചെറുവിഭാഗം തടവുകാരുടെ വിരലടയാളം, കാല്‍പ്പാദ അടയാളം എന്നിവ രേഖപ്പെടുത്താന്‍ അനുവദിക്കുന്നതാണ് 1920ലെ നിയമം. പ്രസ്തുത നിയമം തടവുകാരുടെ ശാരീരിക അളവുകള്‍ ശേഖരിക്കല്‍ അനുവദിക്കുന്നില്ല. ബ്രിട്ടീഷുകാര്‍ കാണിച്ച മാനുഷിക പരിഗണനപോലും ആധുനിക ജനാധിപത്യ രാഷ്ട്രത്തില്‍ ഇല്ല എന്നതാണ് ബിജെപി ഭരണകൂടം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്നവരുടെയും തടഞ്ഞുവക്കപ്പെട്ടവരുടെയും കണ്ണുകളടക്കം ശാരീരികവും ജൈവീകവുമായ സാമ്പിളുകള്‍ ശേഖരിക്കാനും സൂക്ഷിക്കാനും തോന്നിയവിധം പരിശോധിക്കാനും പോലിസിനും ജയില്‍ അധികൃതര്‍ക്കും അധികാരം നല്‍കുന്നുണ്ട്. കൈയക്ഷരം, ഒപ്പുകള്‍ എന്നിവയും ഇത്തരത്തില്‍ ശേഖരിക്കാം. അവ 75 വര്‍ഷക്കാലം വരെ ദേശീയ കുറ്റകൃത്യ വിവരശേഖരത്തില്‍ (എന്‍സിആര്‍ബി) സൂക്ഷിക്കാനും ബില്‍ അധികാരം നല്‍കുന്നു.

കുറ്റാന്വേഷണത്തിനായി 'മറ്റുള്ളവരുടെ' വിവരങ്ങളും ഇത്തരത്തില്‍ ശേഖരിക്കാനും സൂക്ഷിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. തടവുകാര്‍, അറസ്റ്റു ചെയ്യപ്പെട്ടവര്‍, കരുതല്‍ തടങ്കലില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് പുറമെയുള്ള 'മറ്റുള്ളവര്‍' ആരെന്ന് ബില്‍ നിര്‍വചിക്കുന്നില്ല എന്നതാണ് മറ്റൊരു മനുഷ്യാവകാശ ലംഘനം. പോലിസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ മുതല്‍ ഏതൊരു ഉദ്യോഗസ്ഥനും അവ രേഖപ്പെടുത്താമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്ലിനെ സംബന്ധിച്ച ഇത്രയും വിവരങ്ങള്‍തന്നെ കുറ്റാന്വേഷണം, കുറ്റകൃത്യം തടയല്‍ എന്നിവയ്ക്കുപരി ഭരണകൂടത്തിന്റെ ഗൂഢ ഉദ്ദേശ്യങ്ങളാണ് തുറന്നുകാട്ടുന്നത്.

ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശമടക്കം മൗലിക അവകാശങ്ങള്‍ ലംഘിക്കുന്ന നിയമനിര്‍മ്മാണം പാര്‍ലമെന്റിന്റെ അധികാരപരിധിക്ക് പുറത്താണ്. ബലം പ്രയോഗിച്ച് നാര്‍ക്കോ അനാലിസിസ്, ബ്രയിന്‍മാപ്പിങ് തുടങ്ങിയവ രാഷ്ട്രീയ പ്രേരിതമായി ദുരുപയോഗം ചെയ്യാന്‍ വ്യവസ്ഥ നല്‍കുന്നതാണ് ബില്‍.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉടമ്പടിയുടെ ലംഘനമാണ് നിര്‍ദ്ദിഷ്ട നിയമത്തിലെ വ്യവസ്ഥകള്‍. ഈ ജനദ്രോഹ ബില്‍ മോഡി സര്‍ക്കാരിനുവേണ്ടി ലോക്‌സഭയില്‍ അവതരിപ്പിച്ചത് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കൂട്ടക്കൊലചെയ്ത കേസില്‍ കുറ്റാരോപിതനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ്. കൂട്ടക്കൊലയില്‍ കുറ്റാരോപിതനായ ഒരാളെത്തന്നെ കുറ്റാന്വേഷണം കാര്യക്ഷമവും കറ്റകൃത്യങ്ങള്‍ തടയാനും ലക്ഷ്യം വച്ചുള്ള നിയമനിര്‍മ്മാണത്തിന്റെ ബില്‍ അവതരിപ്പിക്കാന്‍ ചുമതലപ്പെടുത്തിയത് നല്‍കുന്ന സന്ദേശവും അതുയര്‍ത്തുന്ന വെല്ലുവിളിയും ഇന്ത്യന്‍ ഭരണകൂടത്തിന്റെ കാപട്യം വെളിപ്പെടുത്തുന്നു.

നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ ഫാഷിസ്റ്റ് സര്‍ക്കാര്‍ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ നടത്തുന്ന സംഘടിത ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ബില്‍. രാഷ്ട്രീയ പ്രതിയോഗികളെയും ജനപക്ഷ നേതാക്കളെയും കുറ്റവാളികളാക്കി തുറങ്കിലടച്ചുകൊണ്ടു മാത്രമേ ഹിന്ദുരാഷ്ട്ര സങ്കല്പത്തിലേക്കുള്ള പ്രയാണം സാധ്യമാവു എന്ന് തിരിച്ചറിയുന്ന ഭരണകൂട ഭീകരതയാണിത്.

നീതിപൂര്‍വമാണെങ്കില്‍ മാത്രമേ നിയമം അംഗീകരിക്കേണ്ടതുള്ളൂ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഭരണകൂട ഭീകരതക്കെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് കരുത്തുപകരും. മനുഷ്യാവകാശ ലംഘനങ്ങളുടെ ശവപ്പറമ്പായി മാറാന്‍ നമ്മുടെ രാജ്യത്തെ വിട്ടുകൊടുക്കരുത്.

Next Story

RELATED STORIES

Share it