Sub Lead

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം: അമ്മയും കാമുകനും കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലിസ്

അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎന്‍എ പോലിസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ മൂന്നു പേരാണ് അറസ്റ്റിലായത്

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം: അമ്മയും കാമുകനും കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലിസ്
X

തൃശ്ശൂര്‍: തൃശ്ശൂരില്‍ അമ്മയും കാമുകനും ചേര്‍ന്ന് നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലിസ്. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന ശേഷം കനാലില്‍ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണത്തിനിടെയാണ് പ്രതികള്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ കവറിലാക്കി കാമുകന്‍ ഇമ്മാനുവേലിന് നല്‍കി. ഇയാള്‍ മൃതദേഹം കത്തിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി ഇയാളും സുഹൃത്തും ചേര്‍ന്ന് മുണ്ടൂരിലെ പമ്പില്‍ നിന്നും ഡീസല്‍ വാങ്ങി. എന്നാല്‍ കത്തിക്കാന്‍ പറ്റിയ സാഹചര്യം ലഭിച്ചില്ല. തുടര്‍ന്ന്ു പാടത്ത് കുഴിച്ച് മൂടാന്‍ ശ്രമിച്ചു. എന്നാല്‍ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ അതും നടന്നില്ല. തുടര്‍ന്നാണ് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത്. കത്തിക്കാന്‍ കരുതിയ ഡീസല്‍ തെളിവെടുപ്പിനിടെ പോലിസ് കണ്ടെടുത്തു. ഇന്നു രാവിലെ 11 മണിയോടെയാണ് മേഘയെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തത്.

പ്രസവം നടന്ന മുറിയും കുഞ്ഞിനെ മുക്കി കൊന്ന ബക്കറ്റും മേഘ പോലിസിനു കാണിച്ചുകൊടുത്തു. കുഞ്ഞിനെ പൊതിഞ്ഞു ഇമ്മാനുവേലിന് കൈമാറിയ ബാഗും കണ്ടെടുത്തു. തുടര്‍ന്ന് ഇമ്മാനുവേലിന്റെ വീട്ടിലെത്തിച്ചും തെളിവെടുത്തു. ഇവിടെ നിന്നാണ് ഡീസല്‍ കണ്ടെത്തിയത്. വെള്ളത്തില്‍ മുക്കിയതും ഇതിനിടെ തലയില്‍ ഉണ്ടായ ക്ഷതവുമാണ് മരണ കാരണം എന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎന്‍എ പോലിസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ മൂന്നു പേരാണ് അറസ്റ്റിലായത്. വാരിയിടം മാമ്പാട് വീട്ടില്‍ 22 കാരിയായ മേഘ, അയല്‍വാസിയും കാമുകനുമായ ചിറ്റാട്ടുകര ഇമാനുവല്‍ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പിടിയിലായത്.

എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. ഇമാനുവല്‍ പെയ്ന്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മേഘ പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേള്‍ക്കാതിരിക്കാന്‍ കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി. പിറ്റേന്ന് രാവിലെ വരേ കട്ടിലിനടിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് കാമുകന് നല്‍കി. താന്‍ ഗര്‍ഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ച് മുറിയില്‍ കഴിഞ്ഞിരുന്നതിനാല്‍ സംഭവിച്ചതൊന്നും കുടുംബം അറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് രണ്ടു യുവാക്കള്‍ ബൈക്കില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.

Next Story

RELATED STORIES

Share it