Sub Lead

സംഘര്‍ഷാവസ്ഥ; മണിപ്പൂരില്‍ അഞ്ചുദിവസത്തേയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്ക്, രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ

സംഘര്‍ഷാവസ്ഥ; മണിപ്പൂരില്‍ അഞ്ചുദിവസത്തേയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്ക്, രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ
X

ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരില്‍ അഞ്ചുദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷപ്രചാരണങ്ങള്‍ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യല്‍ സെക്രട്ടറി എച്ച് ഗ്യാന്‍ പ്രകാശ് മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി വിലക്കിയത്. കഴിഞ്ഞ ദിവസം ഫൗഗക്ചാവോ ഇഖാങ്ങില്‍ 34 ഓളം പേര്‍ ചേര്‍ന്ന് വാഹനം കത്തിച്ചെന്ന ബിഷ്ണുപൂര്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ റിപോര്‍ട്ടിന് പിന്നാലെയാണ് ഡാറ്റാ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ താഴ്‌വരയിലെ രണ്ട് ജില്ലയില്‍ രണ്ടുമാസത്തേക്ക് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വാഹനം കത്തിച്ചത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ചെന്ന് ഉത്തരവില്‍ പറയുന്നു.

മണിപ്പൂര്‍ 'ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ ബില്‍ 2021' നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കണമെന്ന് വിദ്യാര്‍ഥി സംഘടനയായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂനിയന്‍ മണിപ്പൂര്‍ (എടിഎസ്‌യുഎം) ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരമായി മണിപ്പൂര്‍ ഡിസ്ട്രിക്ട് 6,7 ഭേദഗതി ബില്ലുകളാണ് ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഇതിനെതിരേ ഏതാനും ദിവസങ്ങളായി വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.

ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ (എടിഎസ്‌യുഎം) വെള്ളിയാഴ്ച രാവിലെ സംസ്ഥാനത്തിന്റെ ദേശീയ പാതകളില്‍ അനിശ്ചിതകാല ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ശനിയാഴ്ച പ്രതിഷേധ റാലി പോലിസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 30 വിദ്യാര്‍ഥികള്‍ക്കും രണ്ട് പോലിസുകാര്‍ക്കും പരിക്കേറ്റിരുന്നു. പോലിസ് അറസ്റ്റ് ചെയ്ത അഞ്ച് വിദ്യാര്‍ഥി നേതാക്കള്‍ റിമാന്‍ഡിലാണ്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെയാണ് കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it