Sub Lead

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ 'മീടു' ആരോപണ വിധേയന്‍ എം ജെ അക്ബറും

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ മീടു ആരോപണ വിധേയന്‍ എം ജെ അക്ബറും
X

ന്യൂഡല്‍ഹി: ഭീകരവാദത്തിന് പാകിസ്താന്‍ നല്‍കുന്ന പിന്തുണ തുറന്നുകാട്ടാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ യൂറോപ്പിലേക്ക് അയക്കുന്ന സംഘത്തില്‍ മീടു ആരോപണ വിധേയനായ എം ജെ അക്ബറും. 2018ല്‍ മീടു ആരോപണം വന്നതിനെ തുടര്‍ന്ന് എം ജെ അക്ബര്‍ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. അതിന് ശേഷം കാലങ്ങളായി പൊതുരംഗത്തുണ്ടായിരുന്നില്ല. എന്നാല്‍, യൂറോപ്പിലേക്ക് അയക്കുന്ന സംഘത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അക്ബറിനെ ഉള്‍പ്പെടുത്തിയത്.

യുകെ, ഫ്രാന്‍സ്, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍, ഇറ്റലി, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളിലേക്ക് അയക്കുന്ന സംഘത്തിലാണ് അക്ബര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദാണ് ഈ സംഘത്തെ നയിക്കുന്നത്. ദഗ്ഗുബട്ടി പുരന്ദേശ്വരി (ടിഡിപി), പ്രിയങ്ക ചതുര്‍വേദി (ശിവസേന യുബിടി), ഗുലാം അലി (നോമിനേറ്റഡ്), അമര്‍ സിങ് (കോണ്‍ഗ്രസ്), സമിക് ഭട്ടാചാര്യ (ബിജെപി), പങ്കജ് ശരണ്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അക്ബറിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപോര്‍ട്ട് പറയുന്നു. ''അക്ബര്‍ ഞങ്ങളുടെ അക്ബറാണ്. അക്ബറിനെ ഉള്‍പ്പെടുത്തിയത് പാകിസ്താന് മാത്രമല്ല, ലോകത്തിനുമുള്ള സന്ദേശമാണ്.''-ഒരു മുതിര്‍ന്ന ബിജെപി നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അക്ബറിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ എന്‍ഡബ്ല്യുഎംഐ രംഗത്തെത്തിയിട്ടുണ്ട്. അക്ബര്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് മാധ്യമപ്രവര്‍ത്തകര്‍ അടക്കം 20ഓളം സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്ന് അവരുടെ പ്രസ്താവന പറയുന്നു. ഒരു അതീജീവിതക്കെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളുകയും ചെയ്തതാണ്.

Next Story

RELATED STORIES

Share it