Sub Lead

കണ്ണൂര്‍ വിസി നിയമനം; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു

വി സിയുടെ പുനര്‍ നിയമനം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ചിനെ സമീപിച്ച കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് അംഗം ഡോ. ഷിനോ. പി ജോസ് എന്നിവരാണ് അപ്പീല്‍ നല്‍കിയിരുന്നത്

കണ്ണൂര്‍ വിസി നിയമനം; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു
X

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ച നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാറിനും യൂണിവേഴ്‌സിറ്റിക്കും കോടതി നോട്ടീസ് നല്‍കി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് നല്‍കാനും നിര്‍ദേശം നല്‍കി. വി സിയുടെ പുനര്‍ നിയമനം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ചിനെ സമീപിച്ച കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് അംഗം ഡോ. ഷിനോ. പി ജോസ് എന്നിവരാണ് അപ്പീല്‍ നല്‍കിയിരുന്നത്.

കണ്ണൂര്‍ സര്‍വകലാശാല നിയമപ്രകാരം 60 വയസ് കഴിഞ്ഞാല്‍ വി സിയായി നിയമിക്കാനാവില്ലെന്നും നിയമനത്തിന് യു.ജി.സി മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള സെലക്ഷന്‍ കമ്മിറ്റിയടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നുമുള്ള ഹരജിക്കാരുടെ വാദം സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇപ്പോഴത്തേത് പുനര്‍നിയമനമാണെന്നും നിയമനവും പുനര്‍നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പദവിയില്‍ തുടരുന്നത് തടയണമെന്നാണ് അപ്പീലിലെ ആവശ്യം. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it