Sub Lead

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം: ജേണലിസ്റ്റ് സംഘടനകള്‍

ദലിത് പെണ്‍കുട്ടിയുടെ കൂട്ടമാനഭംഗവും കൊലപാതക കേസും കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനേറ്റ പരാജയത്തില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിദ്ധീഖ് കാപ്പനെതിരായ നടപടിയെന്ന് സംഭവത്തെ അപലപിച്ച് ജേണലിസ്റ്റ് സംഘടനകള്‍ ചൂണ്ടിക്കാട്ടി

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം: ജേണലിസ്റ്റ് സംഘടനകള്‍
X

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ കൊടിയ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെ മറ്റു മൂന്ന് പേര്‍ക്കൊപ്പം അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണമെന്ന് ജേണലിസ്റ്റ് സംഘടനകള്‍. അറസ്റ്റിലായ കാപ്പനെതിരേ രാജ്യദ്രോഹ, ഭീകരവാദ വകുപ്പുകള്‍ ചുമത്തി കേസെടുത്തതോടെ യുപി സര്‍ക്കാറിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്ക യാഥാര്‍ത്ഥ്യമായെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി.

ദലിത് പെണ്‍കുട്ടിയുടെ കൂട്ടമാനഭംഗവും കൊലപാതക കേസും കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനേറ്റ പരാജയത്തില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിദ്ധീഖ് കാപ്പനെതിരായ നടപടിയെന്ന് സംഭവത്തെ അപലപിച്ച് ജേണലിസ്റ്റ് സംഘടനകള്‍ ചൂണ്ടിക്കാട്ടി

124 എ (രാജ്യദ്രോഹം), 153 എ (ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുന്നതിനായി), ഐപിസിയുടെ 295 എ (മതവികാരങ്ങളെ അതിലംഘിക്കല്‍), യുഎപിഎയുടെ 14, 17 വകുപ്പുകള്‍, 65 വകുപ്പുകള്‍ , വിവരസാങ്കേതിക നിയമത്തിലെ 72, 76 വകുപ്പുകള്‍ പ്രകാരം യുപി പോലിസ് ഇവര്‍ക്കെതിരെ മാന്ത് പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നാല് താക്കൂര്‍ പുരുഷന്മാരുടെ കൂട്ടബലാത്സംഗത്തിനിരയായ 19 കാരിയുടെ മരണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികള്‍ റിപോര്‍ട്ട് ചെയ്യുന്നതിനായി ഹാഥ്‌റസിലേക്ക് പോവുന്നതിനിടെ മഥുരയില്‍വച്ചാണ് സിദ്ധീഖ് കാപ്പന്‍ അറസ്റ്റിലായത്.

കാപ്പനെ അറസ്റ്റ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ സംഭവവികാസങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടഞ്ഞ രീതിയെ എഡിറ്റേര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു.

കാപ്പനെ ഉടന്‍ മോചിപ്പിക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പിസിഐ) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ മലയാളി മാധ്യമ പ്രവര്‍ത്തകനെതിരേ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസെടുത്തത് കടുത്ത ആശങ്കയുളവാക്കുന്നതായും പിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

മറ്റൊരു അസോസിയേഷനായ ഡല്‍ഹി ജേണലിസ്റ്റ് യൂനിയനും (DUJ) കാപ്പനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാഥ്‌റസിലേക്കുള്ള യാത്രാമധ്യേ കാപ്പനെ അറസ്റ്റ് ചെയ്ത നടപടിയില്‍ ഡല്‍ഹി ജേണലിസ്റ്റ് യൂനിയന്‍ ആശങ്കാകുലരാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിരവധി പത്രപ്രവര്‍ത്തക യൂനിയനുകളും ബോഡികളും കാപ്പനെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.

ഡല്‍ഹി ആസ്ഥാനമായുള്ള മലയാള മാധ്യമപ്രവര്‍ത്തകനും കേരള യൂനിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റിന്റെ (കെയുഡബ്ല്യുജെ) ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമാണ് കാപ്പന്‍. കെയുഡബ്ല്യുജെ സുപ്രിംകോടതിയില്‍ ഹേബിയന്‍ കോര്‍പ്പസ് ഫയല്‍ ചെയ്യുകയും അനധികൃത തടങ്കലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ കാപ്പന്റെ മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗിക്കും കത്ത് അയക്കുകയും ചെയ്തു.

മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് പ്രസ് അസോസിയേഷനും ഇന്ത്യന്‍ വിമന്‍ പ്രസ് കോര്‍പ്‌സും കുറ്റപ്പെടുത്തി. കമ്മിറ്റി ഫോര്‍ പ്രൊട്ടക്റ്റ് ജേണലിസ്റ്റുകളും (സി പി ജെ) മലയാളി മാധ്യമപ്രവര്‍ത്തകനെ പിന്തുണച്ച് മുന്നോട്ട് വന്ന് യുപി സര്‍ക്കാരിനോട് ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ആറ്റിക്ഉര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, ആലം എന്നിവരാണ് കാപ്പനൊപ്പം അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍. അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുഷാവറയും (എഐഎംഎം) മാധ്യമപ്രവര്‍ത്തകനെയും മൂന്ന് മുസ്‌ലിം യുവാക്കളെയും അറസ്റ്റ് ചെയ്തതിനെ അപലപിച്ചു. ഹാഥ്‌റസ് ബലാത്സംഗ വിഷയം ഹിന്ദു മുസ്‌ലിം പ്രശ്‌നമാക്കി മാറ്റാന്‍ യുപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് എഐഎംഎം പ്രസിഡന്റ് നവീദ് ഹമീദ് ട്വീറ്റില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it