Sub Lead

ഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയെന്ന വാദം കള്ളമെന്ന് കാശിവിശ്വനാഥിലെ സന്ന്യാസിമാര്‍

കുട്ടിക്കാലം മുതല്‍ പള്ളിയിലെ വുദു ടാങ്ക് തങ്ങള്‍ കണ്ടിട്ടുണ്ടെന്നും അതിലെ ശിലാ ഘടനയെ ശിവലിംഗം എന്ന് വിളിക്കാനാവില്ലെന്നും ഇരുവരും വ്യക്തമാക്കി. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഹിന്ദുത്വരുടെ അവകാശവാദങ്ങളെ തള്ളി മുന്നോട്ട് വന്നത്.

ഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയെന്ന വാദം  കള്ളമെന്ന് കാശിവിശ്വനാഥിലെ സന്ന്യാസിമാര്‍
X

വാരാണസി: ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം തള്ളിക്കളഞ്ഞ് തൊട്ടടുത്ത കാശി വിശ്വനാഥ ക്ഷേത്രത്തിലെ സന്യാസിമാര്‍. മഹന്ത് രാജേന്ദ്ര തിവാരിയും മഹന്ത് ഗണേഷ് ശങ്കറുമാണ് ഹിന്ദുത്വവാദങ്ങളെ തള്ളി മുന്നോട്ട് വന്നത്. കുട്ടിക്കാലം മുതല്‍ പള്ളിയിലെ വുദു ടാങ്ക് തങ്ങള്‍ കണ്ടിട്ടുണ്ടെന്നും അതിലെ ശിലാ ഘടനയെ ശിവലിംഗം എന്ന് വിളിക്കാനാവില്ലെന്നും ഇരുവരും വ്യക്തമാക്കി. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഹിന്ദുത്വരുടെ അവകാശവാദങ്ങളെ തള്ളി മുന്നോട്ട് വന്നത്.

'താന്‍ കുട്ടിക്കാലം മുതല്‍ ആ വുദു ടാങ്ക് കാണാറുണ്ടായിരുന്നു. അവിടെ കളിക്കാന്‍ പോകുമായിരുന്നു. ഏതെങ്കിലും ശിലാ ഘടനയെ ശിവലിംഗം എന്ന് വിളിക്കുന്നത് ശരിയല്ല'-ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ മഹന്ത് രാജേന്ദ്ര തിവാരി പറഞ്ഞു.

'ദാരാ ഷിക്കോയുടെ കാലം മുതലുള്ള ഒരു രേഖ ഇപ്പോഴും തന്റെ കൈവശമുണ്ട്. അത് യഥാര്‍ത്ഥ ശിവലിംഗം മാറ്റി സ്ഥാപിക്കാന്‍ ക്ഷേത്ര പരിപാലകരായിരുന്ന തന്റെ പൂര്‍വ്വികര്‍ക്ക് നല്‍കിയിട്ടുണ്ട്. തന്റെ പൂര്‍വ്വികര്‍ ശിവലിംഗം നീക്കം ചെയ്യുകയും ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിക്കുകയും ചെയ്തു. അവിടെ അത് കേടുപാടുകള്‍ കൂടാതെ ഇന്നും കാണാം'-അദ്ദേഹം പറഞ്ഞു.

'വാസ്തവത്തില്‍ കാശി വിശ്വനാഥ് ഇടനാഴിയുടെ നിര്‍മാണത്തിനായാണ് യഥാര്‍ത്ഥ ശിവലിംഗങ്ങള്‍ നശിപ്പിക്കപ്പെടുന്നത്. ഇടനാഴി വിപുലീകരണം നടക്കുമ്പോള്‍ അവര്‍ ശിവലിംഗങ്ങള്‍ തകര്‍ത്തു. കരുണേശ്വര്‍ മഹാദേവ്, അമൃതേശ്വര്‍ മഹാദേവ്, അഭിമുക്തേശ്വര്‍ മഹാദേവ്, ചണ്ഡിചന്ദേശ്വര്‍ മഹാദേവ് ഇവരാണ് കാശിയുടെ അധിപ ദേവതകള്‍. ദുര്‍മുഖ് വിനായക്, സുമുഖ് വിനായക്, മുഖ് വിനായക്, ജൗ വിനായക്, സിദ്ദി വിനായക് എന്നീ പഞ്ച് വിനായകരുടെ പ്രതിമകളും അവര്‍ തകര്‍ത്തു. അവയുടെ മൂലസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പക്ഷേ ആരും ഇതിനെക്കുറിച്ച് സംസാരിക്കില്ല'-തിവാരി കുറ്റപ്പെടുത്തി.

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരുന്ന മറ്റൊരു സന്യാസിയായ മഹന്ത് ഗണേഷ് ശങ്കറും ഇക്കാര്യം ശരിവയ്ക്കുകയാണ്.'കുട്ടിക്കാലം മുതല്‍ തങ്ങള്‍ ഇത് കാണുന്നു. വിവിധ രൂപകല്പനകളില്‍ വരുന്ന ജലധാരകള്‍ ജലാശയങ്ങളുടെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചിലപ്പോള്‍ അവര്‍ക്ക് ഒരു കല്ല് അടിത്തറയുണ്ട്. എന്റെ അറിവില്‍, ഇത് ഒരു ഉറവയാണ്, ഹിന്ദു ഹരജിക്കാര്‍ അവകാശപ്പെടുന്ന 'ശിവലിംഗം' അല്ല'' ഗണേഷ് ശങ്കര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ഗ്യാന്‍വാപി പള്ളിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് കമീഷന്‍ വീഡിയോ സര്‍വേ നടത്തിയത്. പള്ളിയില്‍ ഹിന്ദു വിഗ്രഹങ്ങള്‍ ഉണ്ടെന്നും ആരാധിക്കാന്‍ അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഏതാനും സ്ത്രീകള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് വീഡിയോ സര്‍വേ നടത്താന്‍ വാരാണസി കോടതി ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it